ഗുവാഹത്തി: സാമാജിക പരിവര്‍ത്തനം അവനവനില്‍ നിന്ന് ആരംഭിക്കണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പഞ്ച പരിവര്‍ത്തനം സമഗ്ര സാമൂഹികമാറ്റത്തിന്റെ താക്കോലാണ്. സംഘടിതവും ഏകാത്മകവുമായ സമാജ നിര്‍മ്മിതിക്ക് ജാതി, മത, ഭാഷാ, പ്രദേശ ഭേദങ്ങള്‍ക്കതീതമായ സൗഹാര്‍ദം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ബര്ശാപാര സൗത്ത് പോയിന്റ് സ്കൂള്‍ കാമ്പസില്‍ ആര്‍എസ്എസ് ഗുവാഹത്തി മഹാനഗര്‍ കാര്യകര്‍ത്തൃ സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭിന്നതയുടെ ആശയങ്ങള്‍ തിരസ്കരിക്കണം. ക്ഷേത്രങ്ങളും ജലാശയങ്ങളും ശ്മശാനങ്ങളുമടക്കം എല്ലായിടവും എല്ലാവര്ക്കും വേണ്ടിയുള്ളതാണ്. പരസ്പര ബഹുമാനത്തിലൂടെയും സഹകരണത്തിലൂടെയും സാമാജിക സമരസത യാഥാര്‍ത്ഥ്യമാകണം. കുടുംബങ്ങളില്‍ ഭാരതീയ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് സമൂഹത്തെ ശരിയായ ദിശയിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജലസംരക്ഷണം, പോളിത്തീന്‍ ഉപയോഗം കുറയ്ക്കല്‍, വൃക്ഷത്തൈ നടീല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്കി പരിസ്ഥിതി സംരക്ഷണം സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തത്തില്‍ നടപ്പാവണം. ഓരോ കുടുംബവും ഭാഷ, വസ്ത്രം, ഭക്ഷണം, പാര്‍പ്പിടം, യാത്ര എന്നിവയില്‍ തനിമയുടെ സംസ്കാരം സ്വീകരിക്കണം. വിദേശ ഭാഷകളുടെ ഉപയോഗം കുറയ്ക്കാനും മാതൃഭാഷയില്‍ ആശയവിനിമയം നടത്താനും ഡോ. മോഹന്‍ ഭാഗവത് ആഹ്വാനം ചെയ്തു.
എല്ലാവരും സര്‍ക്കാര്‍ ചട്ടങ്ങളും നിയമങ്ങളും പാലിക്കണം അതേസമയം, സമൂഹത്തിന്റെ ക്ഷേമത്തിനായി ഒരു നിയമ പുസ്തകത്തിലും പരാമര്ശിച്ചിട്ടില്ലെങ്കില് കൂടി പരമ്പരാഗത സാമൂഹിക ധാര്‍മ്മിക മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്, അദ്ദേഹം പറഞ്ഞു.
ഉത്തര ആസാം പ്രാന്ത സംഘചാലക് ഡോ. ഭൂപേഷ് ശര്‍മ്മ, ഗുവാഹത്തി മഹാനഗര്‍ സംഘചാലക് ഗുരു പ്രസാദ് മേധി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: