കണ്ണൂര്‍:അഴീക്കോട് ക്ഷേത്രോത്സവത്തിനിടെ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടി അഞ്ച് പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു.പത്ത് പേര്‍ക്കെതിരെയാണ് കേസെടുത്തത്.
അഞ്ച് ക്ഷേത്രം ഭാരവാഹികള്‍ക്കും കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേര്‍ക്കെതിരെയുമാണ് കേസ്. നീര്‍ക്കടവിലെ മുച്ചിരിയന്‍ കാവില്‍ വെളളിയാഴ്ച പുലര്‍ച്ചെയാണ് അപകടം.
തെങ്ങില്‍ കയറുന്ന ബെപ്പിരിയന്‍ തെയ്യത്തിന് പേരുകേട്ട മുച്ചിരിയന്‍ വയനാട്ടുകുലവന്‍ കാവിലാണ് അപകടം ഉണ്ടായത്. തെയ്യം ഇറങ്ങുന്ന നേരം ക്ഷേത്രത്തിന് സമീപം പൊട്ടിക്കുകയായിരുന്ന പടക്കങ്ങളിലൊന്ന് തെറിച്ച് ആള്‍ക്കൂട്ടത്തിനിടയില്‍ വീണു.കാലിന് സാരമായി പരിക്കേറ്റ ഒരാളെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അതേസമയം ക്ഷേത്രാചാരത്തോടനുബന്ധിച്ചല്ല വെടിക്കെട്ട് നടന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ക്ഷേത്രത്തില്‍ വെടിക്കെട്ടിന് അനുമതിയില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് കാവിലെ തെയ്യം ചടങ്ങുകള്‍ നിര്‍ത്തിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: