ന്യൂദല്‍ഹി: 32 വര്‍ഷത്തിന് ശേഷം ദല്‍ഹിയില്‍ വീണ്ടും ബിജെപിയുടെ തിരിച്ചുവരവ്. 1993ല്‍ ആണ് കോണ്‍ഗ്രസ് 49 സീറ്റുകളോടെ ദല്‍ഹി പിടിച്ചത്. അരവിന്ദ് കെജ്രിവാള് എന്ന രാഷ്ട്രീയ ബ്രാന്റ് ദല്‍ഹിയിലെ ജനങ്ങള്‍ 2025ല്‍ നിരസിച്ചിരിക്കുന്നു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എല്ലാവരും കരുതിയിരുന്ന രമേഷ് ബിദുരി കല്‍കാജിയില്‍ 3500ല്‍ പരം വോട്ടുകള്‍ക്ക് അതിഷിയോട് തോല്‍വി ഏറ്റുവാങ്ങി. രമേഷ് ബിദുരിയുടെ അസാന്നിധ്യത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥികളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന കരുത്തരായ അഞ്ച് പേര് കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ഇവരില്‍ ആരെങ്കിലും മുഖ്യമന്ത്രിയാകുമോ എന്ന് ഉറ്റുനോക്കുകയാണ് ദല്‍ഹിക്കാര്‍.
പര്‍വേഷ് സിങ്ങ് വര്‍മ്മ
ന്യൂദല്‍ഹി സീറ്റില്‍ അരവിന്ദ് കെജ്രിവാളിനെ മലര്‍ത്തിയടിച്ച് താരമായ ബിജെപി സ്ഥാനാര്‍ത്ഥി പര്‍വേഷ് സാഹിബ് സിങ്ങ് വര്‍മ്മ നേരത്തെ എംപിയായിരുന്നു. മുന്‍ ദല്‍ഹി മുഖ്യമന്ത്രി സാഹിബ് സിങ്ങ് വര്‍മ്മയുടെ മകനാണ്. കെജ്രിവാളിന്റെ കോട്ട തകര്‍ത്ത് താരമായിരിക്കുകയാണ് പര്‍വേഷ് സാഹിബ് സിങ്ങ് വര്‍മ്മ. 4089 വോട്ടുകള്‍ക്കാണ് അരവിന്ദ് കെജ്രിവാളിനെ പര്‍വേഷ് വര്‍മ്മ തോല്പിച്ചത്.
വിജേന്ദ്ര ഗുപ്ത
ബിജെപിയുടെ ദല്‍ഹി അധ്യക്ഷനായിരുന്ന വിജേന്ദ്ര ഗുപ്ത രോഹിണി സീറ്റിലാണ് മത്സരിക്കാറ്. ആം ആദ്മിയുടെ ആധിപത്യമുണ്ടായ 2105ലും 2020ലും ഒഴുക്കിനെതിരെ വിജേന്ദ്ര ഗുപ്ത വിജയിച്ചിരുന്നു. ദല്‍ഹി അസംബ്ലിയില്‍ പ്രതിപക്ഷനേതാവായിരുന്നു.
ആശിഷ് സൂദ്
ബിജെപിയുടെ പഞ്ചാബി മുഖമാണ് ആശിഷ് സൂദ്. ദല്‍ഹി ബിജെപിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. ഗോവയുടെയും ജമ്മുകശ്മീരിന്റെയും പാര്‍ട്ടി ചുമതലയുണ്ട്. ബിജെപിയുടെ കേന്ദ്രനേതാക്കളുമായി ശക്തമായ ബന്ധമാണ്. ജാനക് പുരി സീറ്റില്‍ ആംആദ്മിയുടെ പ്രവീണ്‍ കുമാറിനെയാണ് തോല്പിച്ചത്.
ജിതേന്ദ്ര മഹാജന്
ജിതേന്ദ്ര മഹാജന് ആര്‍എസ്എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്. രോഹ്താസ് നഗര്‍ സീറ്റില്‍ നിന്നും മൂന്നാമതും എംഎല്‍എ . സരിത സിങ്ങിനെയാണ് തോല്പിച്ചത്.
സതീഷ് ഉപാധ്യായ്
സതീഷ് ഉപാധ്യായ നേരത്തെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു. യുവമോര്‍ച്ച നേതാവായിരുന്നു. അസാധാരണ ഭരണമികവുള്ളതിനാല് ബിജെപിയുടെ പല സംഘടനാചുമതലകളും ഇദ്ദേഹത്തിനുണ്ടായിരുന്നു. ആര്‍എസ്എസുമായി അടുത്തബന്ധമുള്ള നേതാവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: