ന്യൂദല്‍ഹി: നരേന്ദ്ര മോദി ഭാരതത്തിന്റെ പ്രധാനമന്ത്രിയായി മൂന്നാംവട്ടവും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രാഷ്ട്രപതി ഭവനില്‍ ജൂണ്‍ എട്ടിനായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് ഉടന്‍ പിന്തുണക്കത്ത് കൈമാറും. ഇന്നലെ ഉച്ചയ്ക്കു ശേഷം പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന എന്‍ഡിഎ യോഗത്തില്‍ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും ജെഡിയു നേതാവ് നിതീഷ് കുമാറും അടക്കമുള്ള എന്‍ഡിഎ നേതാക്കള്‍ പ്രധാനമന്ത്രിക്കു പിന്തുണ അറിയിച്ചു.
പതിനഞ്ചു പാര്‍ട്ടികളില്‍ നിന്നായി 21 നേതാക്കള്‍ പങ്കെടുത്ത എന്‍ഡിഎ യോഗം നരേന്ദ്ര മോദിക്കു പ്രധാനമന്ത്രിസ്ഥാനത്തേക്കു പിന്തുണക്കത്തു നല്കി. ഏഴു സ്വതന്ത്രരും ചില ചെറുകക്ഷികളും മോദിക്കു പിന്തുണയേകിയതോടെ 305 എംപിമാരുടെ പിന്തുണ എന്‍ഡിഎയ്ക്കുണ്ടെന്ന് ബിജെപി നേതൃത്വം അറിയിച്ചു. 2014ല്‍ ഒന്നാം മോദി സര്‍ക്കാരിന് 303 എംപിമാരുടെ പിന്തുണയാണുണ്ടായിരുന്നത്.
ഇന്നലെ രാവിലത്തെ കേന്ദ്ര മന്ത്രിസഭാ യോഗത്തിനു ശേഷം പ്രധാനമന്ത്രി മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനു രാജിക്കത്ത് കൈമാറി. മികച്ച രീതിയില്‍ത്തന്നെ എന്‍ഡിഎ സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നുറപ്പുണ്ടെന്ന് മന്ത്രിസഭാംഗങ്ങളോടു സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി രാജിക്കത്തു നല്‍കിയതിനെ തുടര്‍ന്ന് 17-ാം ലോക്സഭ രാഷ്ട്രപതി പിരിച്ചുവിട്ടു.
പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കും വരെ കാവല്‍ പ്രധാനമന്ത്രിയായി തുടരാനും രാഷ്ട്രപതി പ്രധാനമന്ത്രി മോദിക്കും മന്ത്രിസഭയ്ക്കും നിര്‍ദേശം കൊടുത്തു. രാഷ്ട്രപതി ഭവനില്‍ എട്ട്, ഒന്‍പത് തീയതികളിലായി പ്രധാനമന്ത്രിയുടെയും വിവിധ മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം. ജൂണ്‍ ഏഴിനു ബിജെപിയുടെയും എന്‍ഡിഎയുടെയും ലോക്സഭാംഗങ്ങള്‍ യോഗം ചേരും. തുടര്‍ന്ന് പ്രധാനമന്ത്രി മോദിയെ സഭാനേതാവായി തെരഞ്ഞെടുക്കും. എംപിമാരുടെ പിന്തുണക്കത്ത് നരേന്ദ്ര മോദി രാഷ്ട്രപതിക്ക് കൈമാറുന്നതോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ നരേന്ദ്ര മോദിക്ക് രാഷ്ട്രപതിയുടെ അനുമതി ലഭിക്കും.
തുടര്‍ന്ന് എട്ടിനു രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കും. ജൂണ്‍ ഒന്‍പതിന് ആന്ധ്രയില്‍ ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന ചടങ്ങായിരിക്കും മോദിയുടെ ആദ്യ പൊതുപരിപാടി. ജൂണ്‍ 10നു ശേഷം ഒഡീഷയിലെ ആദ്യ ബിജെപി സര്‍ക്കാരും അധികാരത്തിലേറും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ നിയോഗിക്കണമെന്നതില്‍ ബിജെപി നേതൃത്വം ചര്‍ച്ചകള്‍ ആരംഭിച്ചു.
തെരഞ്ഞെടുപ്പില്‍ വിജയം നേടിയ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ നേതൃത്വത്തേയും എന്‍ഡിഎ യോഗം അഭിനന്ദിച്ചു. നരേന്ദ്ര മോദിക്ക് കീഴില്‍ രാജ്യത്തുണ്ടായ വളര്‍ച്ചയും വികസനവും ഓര്‍മിപ്പിച്ച നേതാക്കള്‍ രാഷ്ട്രത്തിനായി അദ്ദേഹം നടത്തുന്ന കഠിനാധ്വാനത്തെയും പരിശ്രമങ്ങളെയും അഭിനന്ദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ്സിങ്, അമിത് ഷാ, ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു, ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍, ശിവസേനാ നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെ, ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി, എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്, എച്ച്എഎം നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ജിതിന് റാം മാഞ്ചി, ജനസേനാ പാര്‍ട്ടി നേതാവ് പവന് കല്യാണ്‍, സുനില്‍ താത്കറെ, പ്രഫുല്‍ പട്ടേല്‍ (എന്‍സിപി), അനുപ്രിയ പട്ടേല്‍ (അപ്നാ ദള്‍), ജയന്ത് ചൗധരി (ആര്‍എല്‍ഡി), പ്രമോദ് ബോറോ (യുപിപിഎല്എല്), അതുല്‍ ബോറ (അസം ഗണപരിഷത്ത്), ഇന്ദ്ര ഹങ് സുബ്ബ (എസ്കെഎം), സുദേശ് മഹാതോ (എജെഎസ്യു), രാജീവ് രഞ്ജന്‍ സിങ്, സഞ്ജയ് ഝാ (ജെഡിയു) എന്നിവര്‍ പ്രധാനമന്ത്രിയുടെ വസതിയിലെ യോഗത്തില്‍ പങ്കെടുത്തു.
വികസിത ഭാരതം എന്ന വ്യക്തമായ കാഴ്ചപ്പാടോടെയാണ് പ്രധാനമന്ത്രി രാജ്യത്തെ നയിക്കുന്നതെന്നും എന്‍ഡിഎ ആ ലക്ഷ്യത്തിന്റെ ഭാഗമാണെന്നും നേതാക്കള്‍ അറിയിച്ചു. ലോകത്തിന് മുന്നില്‍ രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയതില്‍ മോദിയുടെ പങ്കിനെ നേതാക്കള്‍ യോഗത്തില്‍ അഭിനന്ദിച്ചു. ദാരിദ്ര്യനിര്മാര്ജ്ജനമടക്കം നടപ്പാക്കിയ ജനക്ഷേമ പദ്ധതികള്‍ക്കായി പ്രധാനമന്ത്രി നടത്തിയ പരിശ്രമങ്ങളെയും അഭിനന്ദിച്ചു.
അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു പ്രധാനമന്ത്രിക്ക് തുടര്‍ച്ചയായ മൂന്നാംവട്ടവും അധികാരം ലഭിക്കുന്നതെന്നും തെരഞ്ഞെടുപ്പിലുണ്ടായത് ചരിത്ര വിധിയാണെന്നും പ്രധാനമന്ത്രി മോദി എന്‍ഡിഎ യോഗത്തില്‍ പറഞ്ഞു. കൂടുതല്‍ ഘടകകക്ഷികളെ കൂടെച്ചേര്‍ത്ത് എന്‍ഡിഎ ശക്തിപ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ വരും ദിവസങ്ങളില്‍ കൈക്കൊണ്ടേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: