തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടുവിഹിതം വര്‍ധിച്ചത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പിഴവില്ലായ്മയും ചിട്ടയായ പ്രവര്‍ത്തനവും കാരണം. ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ മുന്നേറിയപ്പോള്‍ ഇടതുകോട്ടകളിലും മന്ത്രിമാരുടെ മണ്ഡലങ്ങളിലും പോലും ബിജെപി കടന്നുകയറി ഞെട്ടിച്ചു.
വോട്ടുവിഹിതത്തില്‍ സിപിഎം അല്പം മുന്നിലാണെങ്കിലും ഓരോ സീറ്റുവീതം നേടി കേരളത്തിലെ ഭരണകക്ഷിയും ബിജെപിയും ഇപ്പോള്‍ ഒപ്പത്തിനൊപ്പമായി. കേരളത്തില്‍ ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കളത്തിലിറങ്ങിയതാണ് സിപിഎമ്മും ഘടകകക്ഷികളും. എന്നാല്‍ ഫലം വന്നപ്പോള്‍ ബഹുദൂരം പിന്നിലാക്കാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കായി.
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ പല തവണ തെരഞ്ഞെടുപ്പുറാലികളില്‍ പങ്കെടുത്തു. മുമ്പില്ലാത്ത വിധത്തില്‍ മോദി തരംഗം ഇത്തവണ കേരളത്തിലുണ്ടായെന്നത് ബോധ്യപ്പെടുത്തുന്നതാണ് ബിജെപിയുടെ തെരഞ്ഞെടുപ്പുനേട്ടം. ന്യൂനപക്ഷങ്ങളെ തങ്ങളിലേക്കടുപ്പിച്ച് വോട്ട് നേടാന്‍ ഇരുമുന്നണികളും മത്സരിച്ചപ്പോള്‍ കേരളത്തിലെ വോട്ടര്‍മാരുടെ മനസ്സില്‍ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ഇടംപിടിക്കാന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കായി. തലസ്ഥാന ജില്ലയില്‍ രണ്ടു കേന്ദ്രമന്ത്രിമാരെ മത്സരിപ്പിച്ചാണ് ബിജെപിപടയോട്ടത്തിനു തുടക്കം കുറിച്ചത്, തിരുവനന്തപുരം മണ്ഡലത്തില്‍ രാജീവ് ചന്ദ്രശേഖറും ആറ്റിങ്ങലില്‍ വി. മുരളീധരനും.
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷമാണ് രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരത്തിനെത്തുന്നത്. പ്രതിയോഗികളുടെ ആരോപണങ്ങള്‍ക്കെല്ലാം ചുട്ട മറുപടി നല്കി ചിട്ടയായ പ്രവര്‍ത്തനം കാഴ്ചവച്ചു മുന്നേറി. ജയത്തിനടുത്തു വരെയെത്തി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിനടുത്തു ഭൂരിപക്ഷമുണ്ടായിരുന്ന തരൂരിന്റെ ഭൂരിപക്ഷം 16,000ലേക്ക് ഒതുക്കാനും സാധിച്ചു. ഇടതിന് ഒരു മണ്ഡലത്തില്‍ പോലും മുന്നിലെത്താനായില്ല. രാജീവ് ചന്ദ്രശേഖറിന് 3,42,078 വോട്ട് നേടാനായി.
ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി. മുരളീധരനെ കളത്തിലിറക്കിയപ്പോള്‍ സിറ്റിങ് എംപി അടൂര്‍ പ്രകാശും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി. ജോയിയും ഏറെ വിയര്‍പ്പൊഴുക്കേണ്ടി വന്നു. ഫോട്ടോ ഫിനിഷിങ്ങിലേക്ക് ഫലമെത്തിക്കാന്‍ സാധിച്ചതും മുരളീധരന്റെ കടന്നുകയറ്റമായിരുന്നു. 3,11,779 വോട്ട് മുരളീധരന് കരസ്ഥമാക്കി ഇടതുകോട്ടകളെ വിറപ്പിച്ചു.
ആദ്യമായി താമര വിരിഞ്ഞ തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പത്തര മാറ്റായി. ഇടത് എംഎല്‍എമാര്‍ മാത്രമുള്ള തൃശ്ശൂര്‍ ജില്ലയില്‍ സുരേഷ് ഗോപി 4,12,338 വോട്ട് നേടി 37.8 ശതമാനമായി വോട്ടുവിഹിതം വര്‍ധിപ്പിച്ചു. കേരളത്തിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ അവസാനമായി ഇടംപിടിച്ചതാണ് വയനാട്ടില്‍ മത്സരിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ആലപ്പുഴയില്‍ മത്സരിച്ച ശോഭ സുരേന്ദ്രനും ആലത്തൂരില്‍ മത്സരിച്ച ഡോ. ടി.എന്‍. സരസുവും.
ഭൂരിപക്ഷം അഞ്ചു ലക്ഷത്തിലധികം നേടുമെന്ന വ്യാമോഹവുമായെത്തിയ രാഹുല്‍ ഗാന്ധിയെ പിടിച്ചുകെട്ടി ഭൂരിപക്ഷം കുറപ്പിച്ചു കെ. സുരേന്ദ്രന്. ഹൈറേഞ്ച് മേഖലയില്‍ എന്‍ഡിഎയുടെ വോട്ടുവിഹിതം 13 ശതമാനമാക്കി ഉയര്‍ത്താന്‍ സുരേന്ദ്രനായി. ശോഭ സുരേന്ദ്രന് 2,99,648 വോട്ട് നേടി 28.3 ശതമാനത്തിലൂടെ വോട്ടുവിഹിതം വര്‍ധിപ്പിച്ചു. സിപിഎമ്മിന്റെ സിറ്റിങ് എംപിയായിരുന്ന ആരിഫ് തോല്‍ക്കുക മാത്രമല്ല, ഇടതിന്റെ ചുവപ്പുകോട്ടകളെ ബിജെപിയിലേക്ക് അടുപ്പിക്കാനും സാധിച്ചു. ആലത്തൂരില്‍ 1,88,230 വോട്ട് കരസ്ഥമാക്കി എന്‍ഡിഎയുടെ വോട്ടുവിഹിതം 18.94 ശതമാനമാക്കി ഡോ. ടി.എന്‍. സരസു.
മുഖ്യമന്ത്രിയുടെ തട്ടകമായ കണ്ണൂരില്‍ അപ്രതീക്ഷിത കടന്നുകയറ്റമാണ് ബിജെപി നടത്തിയത്. മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും മണ്ഡലം എല്‍ഡിഎഫിനെ കൈവിട്ടതിനുള്ള പ്രധാന കാരണം ബിജെപിസി. രഘുനാഥിനെ കളത്തിലിറക്കിയതാണ്. പിണറായി വിജയന്റെ കോട്ടയില്‍ എന്‍ഡിഎ 11.27 ശതമാനം വോട്ടുവിഹിതം നേടി ചരിത്രം സൃഷ്ടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: