പത്തനാപുരം: സുഹൃത്തുക്കള്‍ക്കൊപ്പം കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. പത്തനാപുരം മഞ്ചള്ളൂര്‍ മഠത്തില്‍ മണക്കാട്ട് കടവില്‍ ഞായറാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം.
വലിമഠത്തില് സുരേഷ്-മഞ്ചു ദമ്പതികളുടെ മകന് സുജിന്‍ (20), പന്തളം കുളനട കൈതക്കുഴിയില്‍ തടത്തില്‍ വീട്ടില്‍ സുരേന്ദ്രന്-സുജാത ദമ്പതികളുടെ ഏകമകന് ശങ്കു എന്ന് വിളിപ്പേരുള്ള നിഖില്‍ (20) എന്നിവരാണ് മരിച്ചത്.
അവധിക്കാലത്ത് പത്തനാപുരത്തെ അമ്മയുടെ വീട്ടിലെത്തിയതാണ് നിഖില്‍. സുഹൃത്തുക്കളായ മറ്റ് അഞ്ച്പേര്‍ കൂടി ചേര്‍ന്നാണ് മഞ്ചള്ളൂര്‍ മണക്കാട്ട് കടവില്‍ കുളിക്കാന്‍ എത്തിയത്. പാറയില്‍ നിന്ന് കാല്‍വഴുതി ചുഴിയില്‍ വീണ നിഖിലിനെ രക്ഷപെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സുജിനും അപകടത്തില്‍ പെടുന്നത്. കൂട്ടുകാരുടെ നിലവിളികേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് അഗ്നിരക്ഷാ സേനാ സംഘം ഇവരെ വെള്ളത്തില്‍ നിന്നും കരയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. രണ്ട് മാസം മുമ്പാണ് കല്ലടയാറ്റില്‍ പട്ടാഴി ആറാട്ടുപുഴ കടവില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: