നാമക്കല്‍ : പെണ്‍സൗഹൃദങ്ങളെ ചോദ്യം ചെയ്ത മാതാവിനെയും മുത്തച്ഛനെയും വിഷം കൊടുത്ത് കൊലപ്പെടുത്തിയ ഇരുപതുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് നാമക്കല്‍ കൊസവംപട്ടി സ്വദേശി ഭഗവതിയാണ് അറസ്റ്റിലായത്. ഫ്രൈഡ് റൈസില്‍ വിഷം കലര്‍ത്തി മാതാവ് നദിയയ്ക്കും മുത്തച്ഛന് ഷണ്‍മുഖനാഥനും നല്‍കുകയായിരുന്നു.
എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ ഭഗവതിയ്ക്ക് കോളേജിലും വീടിന് സമീപവുമെല്ലാം സ്ത്രീ സൗഹൃദങ്ങളുണ്ട്. ഇതേ ചൊല്ലി വീട്ടില്‍ വഴക്ക് പതിവായിരുന്നു. സമീപത്തെ ഇ സേവ കേന്ദ്രത്തില്‍ താല്കാലിക ജോലിചെയ്തിരുന്ന ഭഗവതി കഴിഞ്ഞ മാസം 30നാണ് വീട്ടിലെ എല്ലാവര്ക്കും ഫ്രൈഡ് റൈസ് വാങ്ങി നല്‍കിയത്. എല്ലാവരെയും കൊലപ്പെടുത്തുകയായിരുന്നു ഉദ്ദേശം.
എന്നാല്‍ ആദ്യം ഭക്ഷണം കഴിച്ച മാതാവ് നദിയയും മുത്തച്ഛന് ഷണ്‍മുഖനാഥനും അസ്വസ്ഥതയുണ്ടായതോടെ മറ്റുള്ളവര്‍ ഭക്ഷണം കഴിച്ചില്ല. രണ്ടു പേരെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചു.
ഭക്ഷണം വാങ്ങിയ ഹോട്ടലില്‍ പൊലിസും ആരോഗ്യവകുപ്പും പരിശോധന നടത്തി. നൂറു പേരില്‍ കൂടുതല്‍ അന്ന് ഭക്ഷണം കഴിച്ചുവെന്നും അതില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായതെന്നും വ്യക്തമായതോടെ ഭഗവതി വാങ്ങിയ ഭക്ഷണത്തിന്റെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചു. പരിശോധനയില്‍ വിഷാംശം കണ്ടെത്തി. തുടര്‍ന്ന് ഭഗവതിയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് കുടുങ്ങിയത്.
പ്രതിയെ റിമാന്‍ഡു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: