തിരുവനന്തപുരം/തൃശ്ശൂര്‍: ഇടതുവലതു മുന്നണികള്‍ക്കും കോണ്‍ഗ്രസിനും സിപിഎമ്മിനുമെതിരേ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സ്വര്‍ണക്കടത്ത്, മാസപ്പടി വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായിയെയും മകള്‍ വീണയെയും കോടികളുടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസില്‍ സിപിഎമ്മിനെയും കടന്നാക്രമിച്ച അദ്ദേഹം സംസ്ഥാനത്തെ സാമ്പത്തിക ക്രമക്കേടുകളും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം വിവരിച്ചു. തൃശ്ശൂര്‍ കുന്നംകുളത്തും തിരുവനന്തപുരം കാട്ടാക്കടയിലും വമ്പന്‍ തെരഞ്ഞെടുപ്പു യോഗങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കരുവന്നൂരിലേത് രാജ്യത്തെ അപൂര്‍വമായ സഹകരണക്കൊള്ളയാണ്. ആയിരക്കണക്കിനു കുടുംബങ്ങളെ ഇത് ദുരിതത്തിലാക്കി. സഹ. ബാങ്കില്‍ പണം നിക്ഷേപിച്ചവരെ ഇടതു സര്‍ക്കാര്‍ വഞ്ചിച്ചു. മുഖ്യമന്ത്രി നുണ പറയുകയാണ്. പണം തിരികെ നല്‍കുമെന്ന് പറഞ്ഞു. പക്ഷേ നല്‍കിയില്ല.
കരുവന്നൂരിലെ പ്രതികളെ വെറുതേ വിടില്ല. തൊണ്ണൂറ് കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ കണ്ടുകെട്ടിയിട്ടുണ്ട്. ഇതു നിക്ഷേപകര്‍ക്കു തിരിച്ചു നല്‍കാനുള്ള നടപടി സ്വീകരിച്ചു വരികയാണ്. ഇരകള്‍ക്കു നീതി ലഭ്യമാക്കാന്‍ നിയമത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തും, കുന്നംകുളത്ത് അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ മുഖ്യമന്ത്രിയും മകളും വരെയാണ് അഴിമതി നടത്തുന്നതെന്ന് അദ്ദേഹം കാട്ടാക്കടയില്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ അഴിമതി പുറംലോകം അറിയില്ലായിരുന്നു. മാസപ്പടി കേസിലെ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ സംവിധാനം തന്നെ ദുരുപയോഗപ്പെടുത്തുകയാണ്. ഏതെല്ലാം സഹ. ബാങ്കില്‍ സിപിഎം ഭരണമുണ്ടോ അവിടെയെല്ലാം അവര്‍ സാധാരണക്കാരന്റെ പണം കൊള്ളയടിക്കുകയാണ്.
അഴിമതികളാണ് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയത്. ശമ്പളവും പെന്‍ഷനും നല്കാന് പോലും സംസ്ഥാന സര്‍ക്കാരിനു കഴിയുന്നില്ല. കേന്ദ്രം വികസന പദ്ധതികള്‍ക്കായി നല്കുന്നതുപയോഗിച്ചാണ് നിത്യച്ചെലവുകള്‍ പോലും.
സാമ്പത്തിക പ്രതിസന്ധിക്കു കാരണം സംസ്ഥാനമാണ്. എന്നാല്‍ കേന്ദ്രമാണ് കാരണമെന്ന് മുഖ്യമന്ത്രി കള്ളം പറയുന്നു. ഈ വിഷയം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ ചെന്നപ്പോള്‍ മുഖത്തടിച്ച പോലുള്ള മറുപടിയാണ് സംസ്ഥാന സര്‍ക്കാരിനു ലഭിച്ചത്. സാമ്പത്തിക അച്ചടക്കമില്ലായ്മയാണ് സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്ന് സുപ്രീം കോടതി പോലും പറഞ്ഞു, മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: