ബെംഗളൂരു: കര്‍ണാടകയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരനെ രക്ഷിച്ചു. ഇരുപതു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുഞ്ഞിനെ ജീവനോടെ പുറത്തെത്തിച്ചത്. കുഞ്ഞ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിജയപുരയിലെ ലച്ചനയില് താമസിക്കുന്ന ശങ്കരപ്പ മുജഗൊണ്ടയുടെയും പൂജ മുജഗൊണ്ടയുടെയും മകനായ സാത്വിക് ആണ് അബദ്ധത്തില്‍ കുഴക്കിണറിലേക്ക് വീണത്.
വീടിനു സമീപത്തെ വയലില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു മൂടിയില്ലാത്ത കുഴല്‍ക്കിണറിലേക്ക് സാത്വിക് വീണത്. ബുധനാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. വൈകിട്ട് ആറരയോടെ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
സംസ്ഥാന, ദേശീയ ദുരന്തനിവാരണ സേനകളുടെ നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനമാണ് വ്യാഴാഴ്ച വൈകിട്ടോടെ ഫലംകണ്ടത്. കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് ഇതിലൂടെയാണ് കുഞ്ഞിനെ സുരക്ഷിതമായി പുറത്തെത്തിച്ചത്. കുഞ്ഞിനെ ജീവനോടെ പുറത്തെത്തിച്ചപ്പോള്‍ നാട്ടുകാര്‍ ഹര്‍ഷാരവം മുഴങ്ങി. ഉടന്‍ തന്നെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.
ചൊവ്വാഴ്ചയാണ് കുടുംബം പുതിയ കുഴല്‍ക്കിണര്‍ കുഴിച്ചത്. എന്നാല്‍, വെള്ളം കാണാത്തതിനാല്‍ ഇത് ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് തുറന്നുകിടന്ന കുഴല്‍ക്കിണറാണ് അപകടം വരുത്തിവച്ചത്. ഏകദേശം 20 അടിയോളം ആഴത്തിലാണ് കുട്ടി കുടുങ്ങിക്കിടന്നത്. ഓക്സിജന്‍ പൈപ്പും ക്യാമറയും കുഴല്‍ക്കിണറിനുള്ളിലേക്ക് ഇറക്കിയിരുന്നു. അതിനിടെ, പാറക്കല്ലുകളും ഉരുളന്‍കല്ലുകളും സമാന്തരമായി കുഴിയെടുക്കുന്നതിന് വെല്ലുവിളിയായി. ഒടുവില്‍ ഈ വെല്ലുവിളികളെല്ലാം അതിജീവിച്ചാണ് കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: