തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പുകേസില്‍ അന്വേഷണവുമായി സഹകരിക്കാതെ സിപിഎം. അറസ്റ്റ് ചെയ്യാനുള്ള നീക്കത്തില്‍ ഇ ഡി. ഇന്നലെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്ന സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് എത്തിയില്ല. വോട്ടെടുപ്പു തീയതി 26നു ശേഷം ഹാജരാകാമെന്ന് വര്‍ഗീസ് ഇ ഡിയെ രേഖാ മൂലം അറിയിച്ചു. എന്നാല്‍ നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വര്‍ഗീസിന് ഇ ഡി ഇന്നലെ വീണ്ടും നോട്ടീസ് നല്കി.
അറസ്റ്റ് ഉള്‍പ്പെടെ തുടര്‍ നടപടി ആലോചിച്ചു തീരുമാനിക്കുമെന്ന് ഇ ഡി പറഞ്ഞു. സിപിഎം നേതാക്കള്‍ ഹാജരാകാതിരിക്കുന്നത് അന്വേഷണം വൈകിപ്പിക്കുന്നു. ഇതിനകം 90 കോടിയോളം രൂപയുടെ സ്വത്തുക്കള്‍ പ്രതികളുടെ പക്കല്‍ നിന്ന് കണ്ടുകെട്ടിയിട്ടുണ്ട്. ഈ തുക ഇരകള്‍ക്കു ലഭിക്കണമെങ്കില്‍ അന്വേഷണവും കോടതി നടപടികളും പൂര്‍ത്തിയാകണം. സിപിഎം സഹകരിക്കാത്തതു മൂലം അന്വേഷണം വൈകുന്നത് ഇരകള്‍ക്കു നീതി വൈകാനിടയാക്കും.
മുന്‍ എംപിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ പി.കെ. ബിജുവിനോട് ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തൃശ്ശൂര്‍ കോര്പ്പറേഷന് കൗണ്‍സിലറും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി.കെ. ഷാജന് വെള്ളിയാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്കി. ഇരുവരും ഹാജരാകേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം.
ഹാജരാകാതിരിക്കുന്നത് ആസൂത്രിതമെന്ന വിലയിരുത്തലിലാണ് ഇ ഡി. അതുകൊണ്ടാണ് അറസ്റ്റ് ഉള്‍പ്പെടെ പരിഗണിക്കുന്നത്. കരുവന്നൂരിലെ ക്രമക്കേട് അന്വേഷിക്കാന്‍ സിപിഎം നിയോഗിച്ച പാര്‍ട്ടി അന്വേഷണ സമിതി അംഗങ്ങളാണ് പി.കെ. ബിജുവും പി.കെ. ഷാജനും. ഇവര്‍ ഒരു മാസത്തോളം കരുവന്നൂരില്‍ തങ്ങി അന്വേഷിച്ച് പാര്‍ട്ടിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇങ്ങനെയൊരു അന്വേഷണ സമിതിയും റിപ്പോര്‍ട്ടും ഇല്ലെന്നാണ് സിപിഎം നിലപാട്. കേസിലെ മുഖ്യപ്രതി സതീഷ്കുമാറില്‍ നിന്ന് പി.കെ. ബിജു വന്‍തുക വാങ്ങിയതായി സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: