പ്രണയഗാനങ്ങളില്‍ തങ്ങിനില്ക്കുന്ന പ്രണയപരാഗങ്ങളാണ് പി.ജയചന്ദ്രന്റെ തുരുപ്പ് ചീട്ട്. അദ്ദേഹം 80ാം വയസ്സില്‍ പ്രണയഗാനം പാടുമ്പോഴും കാമുകിയുടെ മനസ്സ് കൈവിട്ടുപോകും. അത്രയ്ക്കാണ് അതിലെ പ്രണയാര്‍ദ്രഭാവം. ഒരൊറ്റ ജന്മത്തില് പല തലമുറകളുടെ പ്രണയമുഗ്ധസങ്കല്പ്പങ്ങളും പ്രണയദാഹങ്ങളും അല്പം പോലും ചോരാതെ തന്റെ സ്നിഗധസ്വരത്തില് എത്തിക്കാന്‍ കഴിഞ്ഞുവെന്നതും ജയചന്ദ്രന് എന്ന ഗായകന് ലഭിച്ച അപൂര്‍വ്വ ഭാഗ്യം.
യേശുദാസ് പാടിയ ഒരു ഗാനം തനിക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് ജയചന്ദ്രന് എപ്പോഴും കൊതിച്ചത് യേശുദാസ് പാടി അനശ്വരമാക്കിയ പ്രണയഗാനം തന്നെ….താമസമെന്തേ വരുവാന്‍….എം.എസ്. ബാബുരാജ് ഭീംപ്ലാസി എന്ന ഹിന്ദുസ്ഥാനി രാഗത്തില്‍ ചിട്ടപ്പെടുത്തിയ പി. ഭാസ്കരന്റെ വരികള്‍ പാടുവാന്‍ ജയചന്ദ്രന് ഏറെ ഇഷ്ടമാണ്.
‘പെയ്തലിഞ്ഞ നിമിഷം, അതില്‍ പൂത്തുലഞ്ഞ ഹൃദയം…’ എന്ന 2017ലെ ക്യാപ്റ്റന്‍ എന്ന സിനിമയ്ക്ക് വേണ്ടി ഗോപിസുന്ദര്‍ ചിട്ടപ്പെടുത്തിയ ബി.കെ. ഹരിനാരായണ്‍ എഴുതിയ പ്രണയഗാനം അദ്ദേഹം പാടുമ്പോള്‍ പ്രായം എഴുപത്തിനാലായെങ്കിലും പെണ്‍കുട്ടികള്‍ ആ ഗാനത്തെ സ്വന്തം കാമുകന്റെ ശബ്ദം പോലെ ഏറ്റെടുത്തു. അതാണ് ജയചന്ദ്രന് മാത്രം പുറത്തെടുക്കാന്‍ കഴിയുന്ന സവിശേഷമായ ആ പ്രണയസ്വരം.
അനുരാഗഗാനം പോലെ…അഴകിന്റെ അലപോലെ…എന്ന യൂസഫലി കേച്ചേരിയുടെ പ്രണയവരികള്‍ പാടുമ്പോള്‍ ജയചന്ദ്രന് 23 വയസ്സേയുള്ളൂ. അന്ന് എം.എസ്. ബാബുരാജിന്റെ ഈ ഗാനം കേരളത്തിലെ കോളെജ് കുമാരിമാര്‍ ഏറ്റെടുത്തു. യേശുദാസുമായി പെണ്‍കുട്ടികള്‍ മത്സരിച്ചത് ജയചന്ദ്രനെ ഉയര്‍ത്തിക്കാട്ടിയാണ്.
പ്രണയഗാനങ്ങള്‍ എത്ര പാടിയാലും മതിവരാത്ത ഹൃദയമാണ് ജയചന്ദ്രന്റേത്. ജയചന്ദ്രന് പലപ്പോഴും തമാശയായി തനിക്ക് ഉണ്ടെന്ന് പറയാറുള്ള ഈ ഉന്മാദം പ്രണയമദമായിരുന്നോ? അനര്‍ഗ്ഗളമായി പ്രവഹിക്കുന്ന ആ പ്രണയോന്മാദം? കാരണം അല്ലെങ്കില്‍ എങ്ങിനെയാണ് അറുപത്തേഴ് വയസ്സായ ഒരാള്‍ക്ക് ‘പ്രേമിക്കുമ്പോള്‍ നീയും ഞാനും നീരില്‍ വീഴും പൂക്കള്‍…’ എന്ന സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന സിനിമയിലെ റഫീക് അഹമ്മദ് എഴുതി ബിജിപാല്‍ സംഗീതം നല്കിയ ഗാനം പാടാനാവുക. കൗമാര പ്രണയത്തിന്റെ ഉള്‍ത്തുടിപ്പുകളാണ് ആ ഗാനത്തില്‍ റഫീക് അഹമ്മദ് ഒപ്പിയെടുത്തിരിക്കുന്നത്. അത് അല്പം പോലും ഭാവം ചോരാതെ ജയചന്ദ്രന് പാടുമ്പോള്‍ ഏത് കാമൂകീ ഹൃദയമാണ് ആര്ദ്രമാകാതിരിക്കുന്നത്? പ്രണയപാരവശ്യം പ്രകടിപ്പിക്കാനുള്ള ആ ശബ്ദത്തിലെ കാന്തശക്തി തന്നെയായിരിക്കാം ബിജിപാല്‍ എന്ന സംഗീത സംവിധായകന് ജയചന്ദ്രനെ തെരഞ്ഞെടുക്കാന്‍ തോന്നിപ്പിച്ചിട്ടുണ്ടാവുക. കേരളത്തിലെ കമിതാക്കളെല്ലാം ആ ഗാനം അന്ന് ആഘോഷിച്ചു.
കാമ്പസ് പ്രണയം ആഘോഷിക്കുന്ന കമലിന്റെ നിറം എന്ന സിനിമയില്‍ ബിച്ചുതിരുമല എഴുതി വിദ്യാസാഗര്‍ ആനന്ദ ഭൈരവി രാഗത്തില്‍ ചിട്ടപ്പെടുത്തിയ ‘പ്രായം നമ്മില്‍ മോഹം നല്കി’ എന്ന ഗാനം പാടിയതും ജയചന്ദ്രനാണ്. ഒരു കാലഘട്ടത്തില്‍ കാമ്പസ് ഏറ്റെടുത്ത ഗാനം പ്രായമേറിയ ജയചന്ദ്രന് പാടിയിട്ടും കാമ്പസ് യുവതയ്ക്ക് അത് കല്ലുകടിയായല്ല, പകരം അവരുടെ പ്രണയാഘോഷങ്ങളുടെ പിന്നണിഗാനമായിരുന്നു. കുഞ്ചാക്കോ ബോബനും ബേബിശാലിനിയും അഭിനയിച്ച കാമ്പസ് ചിത്രത്തിലെ ഈ ഗാനം എളുപ്പത്തില്‍ മറക്കാവുന്ന ഒന്നല്ല.
പി.ജയചന്ദ്രന് അനശ്വരമാക്കിയ ചില പ്രണയഗാനങ്ങള്‍:
1.വൈക്കത്തഷ്ടമി നാളില്‍ ഞാനൊരു വഞ്ചിക്കാരിയെ കണ്ടൂ
2.നിന് മണിയറയിലെ നിര്‍മ്മല ശയ്യയിലെ നീലനീരാളമായ് ഞാന്‍
3.ആരാരും കാണാതെ ആരോമല്‍ തൈമുല്ല
4.രാജീവനയനേ നീയുറങ്ങൂ
5.നിന്‍പദങ്ങളില്‍ നൃത്തമാടിടും എന്റെ സ്വപ്നജാലം
6.മധുചന്ദ്രികയുടെ ചായത്തളികയില്‍ മഴവില്‍പ്പൂങ്കൊടി ചാലിച്ചൂ
7.മണിവര്‍ണ്ണനില്ലാത്ത വൃന്ദാവനം
8.മോഹം കൊണ്ട് ഞാന്‍ ദൂരേയേതോ….
9.നീയൊരു പുഴയായ തഴുകുമ്പോള്‍ ഞാന്‍ പ്രണയം വിടരും കരയാകും.
10.പ്രായം നമ്മില്‍ മോഹം നല്കി
11.കേവല മര്‍ത്ത്യഭാഷ കേള്‍ക്കാത്ത
12.ഇന്ദുമുഖീ ഇന്ദുമുഖീ എന്തിനിന്നു നീ സുന്ദരിയായി
13.തുള്ളിത്തുള്ളി നടക്കുന്ന കള്ളിപ്പെണ്ണേ നിന്റെ കാക്കപ്പുള്ളി കവിളില്‍ ഞാന്‍…
14. ഒന്നു തൊടാനുള്ളില്‍ തീരാമോഹം
പ്രതികരിക്കാൻ ഇവിടെ എഴുതുക: