തിരുവനന്തപുരം: അനധികൃത കെട്ടിടങ്ങള്‍ അംഗീകൃതമാക്കാനുള്ള കേരളാ മുനിസിപ്പാലിറ്റി അനധികൃത കെട്ടിടങ്ങള്‍ ക്രമവത്കരിക്കല്‍ ചട്ടങ്ങള്‍ 2023, കേരളാ പഞ്ചായത്ത് അനധികൃത കെട്ടിടങ്ങള്‍ ക്രമവത്കരിക്കല്‍ ചട്ടങ്ങള്‍ 2023 എന്നിവ നിലവില്‍വന്നു. 2019 നവംബര്‍ ഏഴിനോ അതിനുമുന്‍പോ പണി തുടങ്ങിയതോ പൂര്‍ത്തിയാക്കിയതോ ആയ കെട്ടിടങ്ങളാണ് ക്രമപ്പെടുത്തുക. വിവിധതരം ചട്ടലംഘനങ്ങള്‍ക്ക് വ്യത്യസ്ത നിരക്കിലുള്ള പിഴ ഒടുക്കണം.
വിജ്ഞാപനം ചെയ്ത റോഡുകളില്‍ നിന്ന് മൂന്ന് മീറ്റര്‍ ദൂരപരിധി പാലിക്കാത്ത കെട്ടിടങ്ങള്‍ക്കും ക്രമവത്കരണം സാധ്യമാക്കാം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നടപടികള്‍ ലഘൂകരിച്ചിട്ടുണ്ട്. നേരത്തെ 60 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകളെയാണ് അപേക്ഷാ ഫീസില്‍ നിന്ന് ഒഴിവാക്കിയത്. ഈ ഇളവ് 100 സ്ക്വയര്‍ മീറ്റര്‍ വരെയാക്കി വര്‍ധിപ്പിച്ചു. മുനിസിപ്പാലിറ്റിയുടെയും പഞ്ചായത്തിന്റെയും അപേക്ഷാ ഫീസ് ഏകീകരിച്ചു. വീടുകളുടെയും കെട്ടിടങ്ങളുടെയും അപേക്ഷാ ഫീസും വെട്ടിക്കുറച്ചിട്ടുണ്ട്. അംഗീകൃത നഗര വികസന പദ്ധതികള്‍ക്ക് വിരുദ്ധമായത്, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തത്, നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിക്കുന്നത് തുടങ്ങിയവ ഒഴികെയുള്ള കെട്ടിടങ്ങള്‍ക്കാണ് ക്രമവത്കരണം.
നിശ്ചിത ഫോറത്തിലുള്ള അപേക്ഷകള്‍ കെട്ടിടത്തിന്റെ പ്ലാനും അനുബന്ധ രേഖകളും സഹിതം തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്കാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷകളില്‍ ജില്ലാ തലത്തിലുള്ള കമ്മിറ്റി തീരുമാനമെടുക്കും. ജില്ലാ ജോയിന്റ് ഡയറക്ടര്‍ ചെയര്‍മാനും ടൗണ്‍ പ്ലാനര്‍ കണ്‍വീനറും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറിയും എന്‍ജിനീയറും അംഗങ്ങളുമായിട്ടുള്ളതാണ് ജില്ലാതല ക്രമവത്കരണ കമ്മിറ്റി. കമ്മിറ്റിയുടെ തീരുമാനത്തില്‍ ആക്ഷേപമുള്ളവര്‍ക്ക് സംസ്ഥാന അപ്പീല്‍ കമ്മിറ്റിയെ സമീപിക്കാം. ഇതിലും ആക്ഷേപമുള്ളവര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അപ്പീല്‍ നല്‍കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: