കോതമംഗലം: എറണാകുളം, ഇടുക്കി ജില്ലകളിലെ വനവാസികള്‍ക്കും കുറത്തികുടി ആദിവാസി ഗ്രാമത്തില്‍ വര്‍ഷങ്ങളായി താമസിച്ചു വരുന്നവര്‍ക്കും നാട്ടിലിറങ്ങാന്‍ പാസ് വേണമെന്ന വിചിത്ര നിയമവുമായി മൂന്നാര്‍ ഡിഎഫ്ഒ.
ആലുവ-മൂന്നാര്‍ രാജപാത വര്‍ഷങ്ങളായി ജനങ്ങള്‍ ഉപയോഗിക്കുന്ന കാനന പാതയാണ്. ഈ റോഡിലൂടെ കെഎസ്ആര്‍ടിസി മാങ്കുളം വിനോദ യാത്രയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതുപയോഗിക്കുന്ന വനവാസികളും കുറത്തികുടി നിവാസികളും പാസ് എടുക്കണമെന്ന വിചിത്ര നിയമമാണ് മൂന്നാര്‍ ഡിഎഫ്ഒ ഇറക്കിയിരിക്കുന്നത്. ഇതു സബംന്ധിച്ച് മാങ്കുളം പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസം കശപിശ ഉണ്ടായി. കുറത്തികുടിക്കാര് കാട്ടില്‍നിന്ന് നാട്ടിലേക്കും തിരിച്ചും സഞ്ചരിക്കാന്‍ വനംവകുപ്പ് നല്കുന്ന പാസ് കൈയില്‍ കരുതണം. ഇവരെ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കും പാസ് വേണം. ഇതു ചോദ്യംചെയ്യുന്നവരെ വനനിയമപ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തി ജയിലില്‍ അടയ്ക്കുമെന്ന ഭീഷണിയാണ് ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുന്നത്.
ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും മറ്റു രേഖകളും കൈയിലുള്ളപ്പോഴും സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി വനംവകുപ്പ് ഓഫീസില്‍ കയറി ഇറങ്ങേണ്ട സ്ഥിതിയാണ് സാധുക്കളായ വനവാസികള്‍ക്ക്. വനവാസികളുടെ മറവില്‍ മറ്റുള്ളവര്‍ കാട്ടില്‍ കയറാതിരിക്കാനാണ് പാസ് ഏര്‍പ്പെടുത്തിയതെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. എന്നാല്‍ 24 മണിക്കൂറും പാസ് കൈയില്‍ കരുതുക അസാധ്യവും അസൗകര്യവുമാണെന്ന് വനവാസികള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: