ഇടുക്കി: ഹൈക്കോടതി ഉത്തരവ് കാറ്റില്‍പ്പറത്തി രാത്രിയിലും ജോലികള്‍ നടത്തിയ സിപിഎം ശാന്തന്‍പാറ ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണത്തിന് ഒടുവില്‍ പൂട്ടുവീണു. ശാന്തന്‍പാറ വില്ലേജ് ഓഫീസര്‍ വിഷ്ണു ഒഎന്‍എസ് ആണ് ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ഇന്ന് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. എന്നാല്‍ നിര്‍മാണ സാമഗ്രികളൊന്നും പിടിച്ചെടുക്കാന്‍ അധികൃതര്‍ തയാറായില്ല. ചൊവ്വാഴ്ച ഹൈക്കോടതി ഉത്തരവ് വന്നിട്ടും പാര്‍ട്ടി നിര്‍മാണം നിര്‍ത്തിയില്ല. ഇരുപതോളം പേരെയെത്തിച്ച് അതിവേഗമാണ് നിര്‍മാണം പുരോഗമിച്ചത്.
ഇന്നലെ പുലര്‍ച്ചെ നാലുമണി വരെ പണി തുടര്‍ന്നു. രണ്ടാമത്തെ നിലയില്‍ ഓഫീസ് പ്രവര്‍ത്തനം തുടങ്ങാന്‍ കതകുകളും ജനലുകളും സ്ഥാപിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും സ്ഥലത്തുണ്ടായിരുന്നു. റവന്യൂ വകുപ്പിന്റെ എന്‍ഒസി ഇല്ലാതെ ശാന്തന്‍പാറ, ബൈസണ്‍വാലി എന്നിവിടങ്ങളിലെ പാര്‍ട്ടി ഓഫീസിന്റെ നിര്‍മാണം നടത്തിയത് മാധ്യമ വാര്‍ത്തയിലൂടെയാണ് ഹൈക്കോടതിയിലെത്തിയത്.
പിന്നാലെ നിര്‍മാണം നിര്‍ത്താനും ഉത്തരവ് നടപ്പാക്കാന്‍ ആവശ്യമെങ്കില്‍ ജില്ല കളക്ടര്‍ക്ക് പോലീസ് സഹായം നല്‍കണമെന്ന് ജില്ലാ പോലീസ് മേധാവിയോടും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ജില്ലാ കളക്ടര്‍ വിഷയത്തില്‍ ഇടപെടാതെ മൗനം തുടര്‍ന്നതോടെ പാര്‍ട്ടി കൈയൂക്കിന്റെ ബലത്തില്‍ നിര്‍മാണം തുടരുകയായിരുന്നു. വീണ്ടും വാര്‍ത്തകള്‍ വന്നതോടെയാണ് അടിയന്തിര നടപടി വന്നത്.
അതേ സമയം കോടതി ഉത്തരവ് നിയമപരമായി നേരിടുമെന്നാണ് സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി.വി. വര്‍ഗീസ് പറയുന്നത്. കോടതി ഉത്തരവോ പണി നിര്‍ത്തി വയ്ക്കാന്‍ കളക്ടറുടെ ഉത്തരവോ കിട്ടിയില്ലെന്നും തങ്ങളുടെ ഭാഗം കേള്‍ക്കാതെ ആണ് കോടതി ഉത്തരവ് വന്നതെന്നും അദ്ദേഹം പറഞ്ഞു. ഭൂ നിയമ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ ഇത്തരം നിര്‍മാണങ്ങള്‍ എല്ലാം സാധൂകരിക്കപ്പെടുമെന്നും ജില്ല സെക്രട്ടറി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: