തൃശൂര്‍: അഞ്ച് ദിവസത്തെ അന്താരാഷ്ട്ര ബയോടെക്നോളജി കോണ്‍ക്ലേവിന് (ബയോസിയോണ്‍) വെള്ളായണി കാര്‍ഷിക കോളേജില്‍ തുടക്കമായി. ജര്‍മ്മനിയിലെ വിശ്വപ്രസിദ്ധമായ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാര്‍ട്ട് ആന്‍ഡ് ലങ്ങ് റിസര്‍ച്ച് ഡയറക്ടര്‍ പ്രൊഫ. ഡോ. ഹാബില്‍ തോമസ് ബ്രൗണ്‍ ഉദ്ഘാടനം ചെയ്തു.
ഉന്നതവിദ്യാഭ്യാസ ഗവേഷണ മേഖലയില്‍ അന്താരാഷ്ട്ര സഹകരണത്തിന് പുതിയൊരു വഴിത്തിരിവാകട്ടെ ബയോസിയോണ്‍ എന്ന് അദ്ദേഹം ആശംസിച്ചു. കൊവിഡ് മഹാമാരിക്ക് ശേഷം ബയോടെക്നോളജിയുടെ അനന്തസാധ്യതകളെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംവദിക്കുന്നതിനായുള്ള പഞ്ചദിന ശാസ്ത്രസംഗമത്തിന്റെ ഔദ്യോഗിക ഉദ്ഘാടന പരിപാടിയിലും തുടര്‍ന്നുള്ള പാനല്‍ ചര്‍ച്ചയിലും ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ ശാസ്ത്രമേഖലയില്‍ ശ്രദ്ധേയമായ വ്യക്തിമുദ്ര പതിപ്പിച്ച ശാസ്ത്രവിദഗ്ധര്‍ പങ്കെടുത്തു.
ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ഡയറക്ടര്‍ പ്രൊഫ. ഡോ. സഞ്ജയ് ബിഹാരി മുഖ്യപ്രഭാഷണം നടത്തി. കേരള കാര്‍ഷിക സര്‍വകലാശാല വിസി ഡോ. ബി. അശോക്, ഡീന്‍ ഓഫ് ഫാക്കല്‍ട്ടി ഡോ. റോയ് സ്റ്റീഫന്‍, കാര്‍ഷിക സര്‍വ്വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗം ഡോ. തോമസ് ജോര്‍ജ്, ഗവേഷണ വിഭാഗം മേധാവി ഡോ. അനിത് കെ. എന്‍., വിജ്ഞാന വ്യാപന വിഭാഗം മേധാവി അലന് തോമസ്, ഡോ. അര്‍ച്ചന ആര്. സത്യന്, കീര്‍ത്തന ജെ. എന്നിവര്‍ സംസാരിച്ചു.
‘ബയോടെക്നോളജി @ 2047’ എന്ന വിഷയത്തെ ആസ്പദമാക്കി പാനല്‍ ചര്‍ച്ചയും മോളിക്യുലര്‍ ബയോളജി വര്‍ക്ഷോപ്പും സംഘടിപ്പിച്ചു. സെമിനാറിനോടനുബന്ധിച്ച് വെള്ളായണി കാര്‍ഷിക കോളേജ് വിദ്യാര്‍ത്ഥികളുടെ കലാസാംസ്കാരിക സന്ധ്യയും ശ്രദ്ധേയമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: