പ്രൊഫ. കെ.കെ.കൃഷ്ണന്‍നമ്പൂതിരി
കൃഷ് ധാതുവില്‍ നിന്നുണ്ടായ കൃഷ്ടീഃ എന്ന പദത്തിന് കൃഷ് എന്ന അര്‍ഥം എടുത്തുകൊണ്ടാണ് ‘വൃഷ്ടിപ്രദാനത്താല് അന്നം വിളയിച്ചു കൊണ്ട്’ എന്നെല്ലാം സായണന്‍ വ്യാഖ്യാനിക്കേണ്ടതായി വന്നത്. അക്കാലത്ത് സായണാചാര്യര്ക്ക് അങ്ങനെയൊരര്ഥമേ സ്വാഭാവികമായി സ്വീകരിക്കാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാല്‍ കൃഷ്ടീഃ എന്ന ശബ്ദത്തിന് ‘ആകര്‍ഷിച്ചുകൊണ്ട്’ എന്നുള്ള വ്യക്തമായ അര്‍ഥം ഉണ്ടല്ലോ. അങ്ങനെ അര്‍ഥം പറഞ്ഞാല്‍ സൂര്യന് ഭൂമിയേയും ദ്യോവിനേയും (അന്തരീക്ഷത്തേയും) നിരന്തരം ആകര്‍ഷിച്ചു കൊണ്ട് ധരിച്ചിരിക്കുന്നു എന്ന മന്ത്രാര്‍ഥം വ്യക്തമാകും. അപ്പോള്‍ മന്ത്രത്തിലാകെ ഒരു ‘ഭാസുരച്ഛായ’ പ്രസരിക്കുന്നതായി കാണാം.
ഭൂമിയേയും അന്തരീക്ഷത്തേയും സദാ തന്റെ ആകര്‍ഷണം കൊണ്ട് നിലനിര്‍ത്തി രക്ഷിക്കുന്നത് സൂര്യനാണല്ലോ. കോപ്പര്‍നിക്കസ്സും ന്യൂട്ടനും മറ്റും ആവിര്‍ഭവിക്കുന്നതിന് എത്രയോ സഹസ്രാബ്ദങ്ങള്‍ക്കു മുമ്പു തന്നെ സൂര്യകേന്ദ്രിതമാണ് ഭൂമിയുടെ പ്രവര്‍ത്തനമെന്നും സൂര്യന്റെ ആകര്‍ഷണശക്തിയാണ് നിരാധാരമായ ജഗത്തിനെ പിടിച്ചു നിര്‍ത്തിയിരിക്കുന്നതെന്നും മറ്റുമുള്ള ശാസ്ത്രസത്യം ഭാരതീയ ഋഷീശ്വരന്മാര് അന്തര്‍നേത്രങ്ങള്‍ കൊണ്ട് ദര്‍ശിച്ചിരുന്നു എന്നും കാണാവുന്നതാണല്ലോ. അല്പം ചില മാറ്റങ്ങളോടെ പ്രാതസ്സന്ധ്യാവന്ദനത്തിലുള്പ്പെടുന്ന ഈ മന്ത്രം ഋഗ്വേദത്തിലും (അഷ്ടകം 3, അധ്യായം 4, വര്‍ഗം 5, വിശ്വമിത്രന് ഋഷി) കാണാവുന്നതാണ്. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് വേദങ്ങള്‍ക്ക് കൂടുതല്‍ കൂടുതല്‍ സൂക്ഷ്മവ്യാഖ്യാനങ്ങള് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു എന്ന സത്യത്തിലേക്കാണ്.
വേദഭാഷ
വേദങ്ങള്‍ ആര്യന്മാരുടെ കൃതിയാണെന്നാണ് വിദ്വാന്മാര് അഭിപ്രായപ്പെടുന്നത്. അവര്‍ മധ്യേഷ്യയില്‍ നിന്നും പേര്ഷ്യയില്ക്കൂടി ഭാരതത്തിലേക്ക് കടന്നു വന്നവരാണത്രേ. ആ കാലഘട്ടത്തിലാണ് അവര്‍ ഋഗ്വേദം രചിച്ചതെന്നു കരുതപ്പെടുന്നു. ഏതാണ്ട് അതേ കാലത്തു തന്നെ പേര്‍ഷ്യയില്‍ വസിച്ചിരുന്നവര്‍ ‘അവേസ്താ’ എന്ന ഗ്രന്ഥവും രചിക്കുകയുണ്ടായി. (അവേസ്തായിലേയും ഋഗ്വേദത്തിലേയും ഭാഷയുടെ സമാനതകള്‍ കണക്കിലെടുത്താണ് പണ്ഡിതന്മാര് ഇപ്രകാരം അഭിപ്രായപ്പെട്ടിട്ടുള്ളത്). ഏതായാലും വളരെ പഴയകാലത്ത് ഭാരതീയരായ ഋഷിമാര്‍ രചിച്ചവയാണ് വേദങ്ങള്‍ എന്നത് നിര്‍വിവാദമാണ്. അവര്‍ ആര്യന്മാരാണോ ഭാരതത്തിനു പുറത്തു നിന്ന് വന്നവരാണോ എന്നതിനെപ്പറ്റിയെല്ലാമുള്ള ഒരു ചര്‍ച്ച ഇവിടെ അപ്രസക്തമാണെന്നു വിചാരിക്കുന്നു.
വേദങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള ഭാഷ ഇന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. യാസ്കന്റെയും സായണന്റെയും വ്യാഖ്യാനങ്ങളില്ലെങ്കില് വേദമന്ത്രങ്ങള്‍ ആര്‍ക്കും മനസ്സിലാവുകയുമില്ല.
എങ്കിലും പില്ക്കാലത്തെ സംസ്കൃതവുമായി വേദഭാഷയ്ക്കുള്ള സാമ്യം കണക്കിലെടുത്ത്, വേദഭാഷയ്ക്ക് വൈദിക സംസ്കൃതമെന്നും പില്ക്കാലത്തെ സംസ്കൃതത്തിന് ലൗകിക സംസ്കൃതമെന്നും പറഞ്ഞു വരുന്നു. വേദഭാഷ വളരെ വികാസം പ്രാപിച്ചതായിരുന്നുവെന്ന് നമുക്ക് നിസ്സംശയം തന്നെ പറയാവുന്നതാണ്. ചുരുക്കം വാക്കുകള്‍ കൊണ്ട് ഗഹനങ്ങളായ ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ അതിന് കഴിഞ്ഞിരുന്നു. ഗുരുശിഷ്യപാരമ്പര്യത്തില് മൗഖികമായാണ് അത് നിലനിന്നിരുന്നത്. പിന്നീട് അത് എഴുതി വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ വൈദിക സംസ്കൃതത്തിനും ലൗകിക സംസ്കൃതത്തിന് ഉപയോഗിച്ചിരുന്ന, ഹാരപ്പന്‍ ലിപിയുടെ വികസിതരൂപമായ, ദേവനാഗരിലിപി തന്നെ ഉപയോഗിക്കുകയാണ് ഉണ്ടായത്.
വേദങ്ങള്ക്കുള്ളത് ഭാഷാപരമായ പ്രത്യേകതകള്‍ മാത്രമല്ല, അതിപ്രാചീന കാലത്തെ ഭാരതീയരുടെ ജീവിതവും സാംസ്ക്കാരിക നിലവാരവും രീതികളും ആചാരാനുഷ്ഠാനങ്ങളും മനസ്സിലാക്കുന്നതിന് വേദപഠനം അത്യന്താപേക്ഷിതമാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: