ന്യൂദല്‍ഹി: തക്കാളി വില കുതിച്ചുയരവെ അതിന്റെ ആഘാതം ഫാസ്റ്റ് ഫുഡ് ശൃംഖല മക്ഡൊണാള്ഡിനെയും ബാധിച്ചോ ? ”സീസണല്‍ പ്രശ്നങ്ങള്‍” കാരണം സംഭരണം നടക്കാത്തതിനാല്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ക്കൊപ്പം തക്കാളി നല്‍കാനാകില്ലെന്ന് മക്ഡൊണാള്‍ഡ് ഡല്‍ഹിയില്‍ നോട്ടീസിറക്കി.
ആദിത്യ സാഹ എന്ന സാമൂഹ്യ മാധ്യമ ഉപയോക്താവ് ഡല്‍ഹിയിലെ ഒരു മക്ഡൊണാള്‍ഡ് സ്റ്റോര്‍ നല്കിയ നോട്ടീസിന്റെ ചിത്രം ട്വിറ്ററില്‍ പങ്കിട്ടു. മക്ഡൊണാള്‍ഡ്സിന് പോലും ഇപ്പോള്‍ തക്കാളി വാങ്ങാന്‍ കഴിയില്ല എന്ന അടിക്കുറിപ്പോടെയാണ് ഇത് പങ്കിട്ടത്.
ഭക്ഷ്യ ഗുണനിലവാരത്തിലും സുരക്ഷയിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ബ്രാന്‍ഡ് എന്ന നിലയില്‍ തങ്ങള്‍ ചേരുവകള്‍ ഉപയോഗിക്കുന്നത് കര്‍ശനമായ ഗുണനിലവാരത്തിന്റെയും സുരക്ഷാ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ്. എന്നാല്‍ കാലിക പ്രശ്നങ്ങള്‍ കാരണം എത്ര ശ്രമിച്ചിട്ടും ഗുണനിലവാര പരിശോധനകള്‍ വിജയിക്കുന്ന തക്കാളി സംഭരിക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ ചില റെസ്റ്റോറന്റുകളില്‍ തക്കാളി നല്‍കാനാകില്ല. ഇത് താത്കാലത്തേക്ക് മാത്രമാണ്. വിഭവങ്ങളിലേക്ക് തക്കാളി തിരികെ കൊണ്ടുവരാന്‍ സാധ്യമായ എല്ലാ വഴികളും നോക്കുന്നുണ്ടെന്ന് ഉപഭോക്താക്കള്‍ക്ക് ഉറപ്പ് നല്കുന്നു- മക്ഡൊണാള്‍ഡ്സ് ഇന്ത്യ, നോര്‍ത്ത് ആന്‍ഡ് ഈസ്റ്റ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
തക്കാളി ഒഴിവാക്കിയതിന് ഉയര്‍ന്ന വില കാരണമായി ബ്രാന്‍ഡ് സൂചിപ്പിച്ചിട്ടില്ല.
അതേസമയം തക്കാളി വില രാജ്യത്ത് ഉയര്‍ന്ന് തന്നെ തുടരുകയാണ്. ദല്‍ഹി, കൊല്‍ക്കത്ത, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ തക്കാളിയുടെ വില കിലോയ്ക്ക് 130-155 രൂപയിലെത്തി. മൊറാദാബാദില്‍ തക്കാളി വില 150 രൂപയില്‍ എത്തി. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും നിരക്ക് കുതിച്ചുയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: