തൃപ്പൂണിത്തുറ: ആക്രി ചലഞ്ചിലൂടെ തൃപ്പൂണിത്തുറ സേവാഭാരതി സമാഹരിച്ച തുക കൊണ്ട് നിര്‍മിച്ച എട്ടാമത്തെ വീടിന്റെ താക്കോല്‍ ദാനം ഇന്ന്. കോണ്‍ട്രാക്ടറെ ഒഴിവാക്കി സേവാഭാരതി അംഗങ്ങളാണ് പ്രധാനമന്ത്രി ആവാസ് യോജനാ ധനസഹായവും ഉപയോഗിച്ച് എരൂര്‍ പെരീക്കാട് ചങ്ങാടിപ്പറമ്പില് ലേഖാ ചന്ദ്രന് വീട് നിര്‍മിച്ചത്.
2018ലെ പ്രളയ ശേഷം ഒലിച്ചുപോയ വീടിനു താഴെ ടര്‍പ്പോളിന്‍ കെട്ടി താമസിച്ചുവന്ന രണ്ട് കുടുംബങ്ങള്‍ക്ക് പിഎംഎവൈ ധനസഹായമില്ലാതെ രണ്ടു വീടു പണിതു നല്കി. പിന്നീടുണ്ടായ സാമ്പത്തിക ബാദ്ധ്യതയെ തുടര്‍ന്നാണ് ആക്രിച്ചലഞ്ചിലേക്ക് എത്തിയതെന്ന് സേവാഭാരതി തൃപ്പൂണിത്തുറ നഗര്‍ അദ്ധ്യക്ഷന്‍ രാജന് പനയ്ക്കല്‍ പറഞ്ഞു. ഉപയോഗശൂന്യമായ വീട്ടുപകരണങ്ങള്‍, പാത്രങ്ങള്‍, പഴയ സൈക്കിളുകള്‍, പത്രങ്ങള്‍ എന്നിവ വേണമെന്നാവശ്യപ്പെട്ട് സന്ദേശം അയയ്ക്കുകയും ദിവസങ്ങള്‍ക്കകം വീടുകളില്‍ നിന്ന് ശേഖരിക്കുകയും ചെയ്തു.
ഇതു വിറ്റുകിട്ടിയ തുക ഉപയോഗിച്ച് വര്‍ഷങ്ങളായി പണി പൂര്‍ത്തിയാകാതെ കിടന്ന തെക്കുംഭാഗം മിനി പ്രഭാകരന്റെ വീടും എരൂര്‍ പാമ്പാടിത്താഴം സുബ്രഹ്മണ്യന്റെ വീടും 45 ദിവസത്തിനകം പൂര്‍ത്തിയാക്കി. തെക്കുംഭാഗത്ത് കുമാരിക്കായി ഇത്തരത്തില്‍ പണിത ഏഴാാമത്തെ വീടിന്റെ താക്കോല്‍ ദാനം നടന് സുരേഷ് ഗോപി കഴിഞ്ഞ മാസം നിര്‍വഹിച്ചു.
എരൂര്‍ പെരിക്കാട് ലേഖാ ചന്ദ്രനും മകള്‍ക്കുമുള്ള എട്ടാമത്തെ വീടിന്റെ താക്കോല്‍ ദാനം പിന്നണി ഗായകന് മധു ബാലകൃഷ്ണന് ഇന്ന് നിര്‍വഹിക്കും. എട്ട് വീടുകള്‍ പൂര്‍ത്തിയായതോടെ അപേക്ഷകരുടെ എണ്ണവും കൂടി. ശനിയാഴ്ചകളില്‍ വീടുകള്‍ സന്ദര്‍ശിച്ച് ഇപ്പോഴും ആക്രി ചലഞ്ച് തുടരുകയാണ്. കൂടാതെ മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സേവഭാരതി മണ്ഡലത്തില്‍ നടപ്പാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: