ചെങ്ങന്നൂര്‍: കടുത്ത പ്രതിസന്ധിയില്‍ ചെങ്ങന്നൂര്‍ നഗരസഭ എത്തിപ്പെട്ടതിന്റെ വീഴ്ചകള്‍ അക്കമിട്ടുനിരത്തി ഓഡിറ്റ് റിപ്പോര്‍ട്ട്. നഗരസഭയുടെ സാമ്പത്തികനില തൃപ്തികരമല്ലെന്നും നഗരസഭ 2.28 കോടി രൂപയുടെ റവന്യൂ കമ്മിയിലാണെന്നും 2021-22 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു. പൊതുആവശ്യ ഗ്രാന്റ് ലഭിക്കുന്നതിനാല്‍ മാത്രമാണ് ജീവനക്കാര്‍ക്കുള്ള ശമ്പളവും ജനപ്രതിനിധികള്‍ക്കുള്ള ഓണറേറിയവും മുടങ്ങാത്തത്.
തെരുവുവിളക്കുകളുടെ വൈദ്യുതിചാര്‍ജ്, വാട്ടര്‍ചാര്‍ജ്, ലൈബ്രറി സെസ് എന്നിവയില്‍ ലക്ഷങ്ങളുടെ കുടിശികയാണ്. സര്‍ക്കാരിന്റെ തുടര്‍ച്ചയായ നിര്‍ദേശങ്ങള്‍ ഉണ്ടായിട്ടും മുഖ്യവരവിനമായ വസ്തുനികുതി പരിഷ്കരണം പൂര്‍ത്തിയാക്കിയില്ല. പുതുക്കിയ നികുതി ഡിമാന്റ് ചെയ്ത് ഈടാക്കാനും നടപടിയുണ്ടായില്ല.
ആസ്തി രജിസ്റ്റര്‍ കാലികമാക്കിയില്ല. തനത് വരുമാന ഇനങ്ങളുമായി ബന്ധപ്പെട്ട ലേല രജിസ്റ്റര്‍, ലൈസന്‍സ്, തൊഴില്‍നികുതി തുടങ്ങിയ രജിസ്റ്ററുകളില്‍ ഡിസിബി തയ്യാറാക്കണമെന്ന നിര്‍ദേശം പാലിച്ചില്ല. മാലിന്യ സംസ്കരണപദ്ധതികള്‍ കാര്യക്ഷമമല്ല. എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റുകള്‍ പ്രവര്‍ത്തനക്ഷമമല്ല. ഹരിതകര്‍മസേനയ്ക്ക് കെട്ടിടമില്ല. എയ്റോബിക് യൂണിറ്റിനെയാണ് ഇതുകാരണം പ്ലാസ്റ്റിക് സംഭരണത്തിനായി വിനിയോഗിക്കുന്നത്. ഫയലുകള്‍ക്കായി റെക്കാര്‍ഡ് റൂം പോലും നഗരസഭയില്‍ ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: