ന്യൂദല്‍ഹി: വനിതകളുടെ നേതൃത്വത്തിലുള്ള വികസനത്തിന്റെ യുഗത്തിനാണ് ഒമ്പത് വര്‍ഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നയിച്ച സര്‍ക്കാര്‍ തുടക്കം കുറിച്ചതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇതിനു മികച്ച ഉദാഹരണമാണ് മുദ്ര വായ്പാവിതരണം. കഴിഞ്ഞ ഒമ്പതുവര്‍ഷത്തില്‍ 27 കോടി രൂപയുടെ മുദ്ര വായ്പകളാണ് സര്‍ക്കാര്‍ വനിതാ സംരംഭകര്‍ക്കായി അനുവദിച്ചത്. ഇന്ന് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ശാക്തീകരിക്കുന്നത് സ്ത്രീകളാണെന്നും അദേഹം ട്വീറ്റ് ചെയ്തു.
സ്ത്രീത്വത്തെ ആഘോഷിക്കുക എന്നത് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ വെറുമൊരു മുദ്രാവാക്യമല്ലെന്നും അത് കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ വളര്‍ച്ചയില്‍ തന്നെ പ്രകടമാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. കോര്‍പ്പറേറ്റ് ഇതര, കാര്‍ഷികേതര ചെറുകിട, സൂക്ഷ്മ സംരംഭങ്ങളുടെ ആരംഭത്തിന് 10 ലക്ഷം രൂപ വരെ വായ്പ നല്‍കുന്നതിനായി ബഹുമാനപ്പെട്ട പ്രധാനമന്ത്രി 2015 ഏപ്രില്‍ എട്ടിന് ആരംഭിച്ച പദ്ധതിയാണ് പിഎം മുദ്ര യോജന(പിഎംഎംവൈ).
നാരി ശക്തി എന്ന ആശയം ഉയര്‍ത്തുന്നതിന്റെ ഭാഗമായി മുദ്ര യോജനയ്ക്ക് കീഴില്‍ വനിതാ സംരംഭകര്‍ക്ക് 27.7 കോടി രൂപയുടെ വായ്പയാണ് അനുവദിച്ചത്. പിഎംഎംവൈ പ്രകാരമുള്ള മുദ്ര വായ്പകള്‍ വാണിജ്യ ബാങ്കുകള്‍, ആര്‍ആര്‍ബികള്‍, ചെറുകിട ധനകാര്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, എംഎഫ്ഐകള്‍, എന്‍ബിഎഫ്സികള്‍ എന്നിവയില്‍ നിന്നാണ് നല്‍കുന്നത്. കടം വാങ്ങുന്നയാള്‍ക്ക് മുകളില്‍ സൂചിപ്പിച്ച ഏതെങ്കിലും വായ്പാ സ്ഥാപനത്തെ സമീപിക്കാം അല്ലെങ്കില്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
1.45 ലക്ഷം സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് (എംഎസ്എംഇ) 15,922 കോടി രൂപയുടെ ഓര്‍ഡറുകള്‍ നല്കാന് മോദി സര്‍ക്കാര്‍ സഹായിച്ചതെങ്ങനെയെന്നും അമിതഷാ വ്യക്തമാക്കി. പ്രധാനമന്ത്രി ഗ്രാമീണ ഡിജിറ്റല്‍ സാക്ഷരതാ അഭിയാനു കീഴില്‍ 54 ശതമാനം സ്ത്രീകളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും 80 ശതമാനം സ്ത്രീകള്‍ സ്റ്റാന്‍ഡ്അപ്പ് ഇന്ത്യയ്ക്ക് കീഴില്‍ ഗുണഭോക്താക്കളാണെന്നും അദേഹം പറഞ്ഞു. 47 ശതമാനം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒരു വനിതാ ഡയറക്ടറെങ്കിലും ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.
2021ല്‍ നടത്തിയ എസ്ടിഇഎം കോഴ്സുകളില്‍ 43 ലക്ഷത്തിലധികം സ്ത്രീകള്‍ പങ്കെടുത്തതായും പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന് കീഴില്‍ 3.94 കോടി ഗര്‍ഭിണികളെ പരിശോധിച്ചതായും മന്ത്രി അറിയിച്ചു. ഏറ്റവും കൂടുതല്‍ വനിതാ പൈലറ്റുമാരുള്ളത് ഇന്ത്യയിലാണെന്നും അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളിലെ ഒന്നിലധികം സംരംഭങ്ങള്‍ വിവിധ വഴികളിലൂടെ സ്ത്രീകളെ ശാക്തീകരിക്കുന്നതില്‍ വളരെ ശക്തമായ സ്വാധീനമാണ് ചെലുത്തിയത്.
ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകള്‍ക്കിടയില്‍ സംരംഭകത്വ മനോഭാവം വളര്‍ത്തിയെടുക്കുകയും സുഗമമാക്കുകയും ചെയ്യുന്നതിലൂടെ, സ്ത്രീ ശാക്തീകരണ പദ്ധതികള്‍ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതിലും മെച്ചപ്പെട്ട സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും ആസ്തി ഉടമസ്ഥതയിലും ഉപജീവനമാര്‍ഗ്ഗ വൈവിധ്യവല്‍ക്കരണത്തിലും സ്ത്രീകളെ കൂടുതല്‍ ആത്മവിശ്വാസമുള്ളവരാക്കി. ഇതിലൂടെ ഇന്ത്യയെ ആഗോളതലത്തില്‍ സ്ത്രീ ശാക്തീകരണത്തിന്റെ ഉജ്ജ്വല മാതൃകയാക്കി മറ്റുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: