ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയക്ക് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ആറുമാസമായിട്ടും നീതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്നു മുതല്‍ ആലപ്പുഴ കളക്ട്രേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2022 ഡിസംബര്‍ ആറിന് കൈനകരി കുട്ടമംഗലം കായിത്തറ രാംജിത്തിന്റെ ഭാര്യ അപര്‍ണയും (21) നവജാത ശിശുവുമാണ് മരിച്ചത്. ഡോക്ടറുടെ ചികിത്സാ പിഴവിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടും ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടാത്തതാണ് അന്വേഷണം നീളുന്നതെന്നാണ് മറുപടി.
ഡിപ്പാര്‍ട്ടുമെന്റ് തല അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. ചികിത്സാ കാലയളവില്‍ മറ്റ് അസുഖങ്ങള്‍ ഇല്ലാതിരുന്ന അപര്‍ണയുടെ മരണകാരണം ഇനിയും പുറത്തു വന്നിട്ടില്ല. ആരോപണ വിധേയനായ ഡോ.തങ്കു കോശിയെ സംരക്ഷിക്കുന്ന നിലപാടാണ് ആരോഗ്യമന്ത്രി സ്വീകരിക്കുന്നത്. ആരോഗ്യമന്ത്രിയും ഡോക്ടറും തമ്മിലുള്ള ബന്ധം സുദൃഢമായതു കൊണ്ടാണ് അന്വേഷണം എങ്ങുമെത്താത്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിക്കുന്ന ദിവസം വരെ യാതൊരു ആരോഗ്യ പ്രശ്നങ്ങളും അപര്ണയ്ക്കുണ്ടായിരുന്നില്ല. അങ്ങനെയുള്ള അപര്‍ണയുടെ മരണകാരണം എന്താണെന്നു പോലും ഡോക്ടര്‍മാര്‍ ഇതുവരെ പറഞ്ഞിട്ടില്ല.
അപര്‍ണ്ണയും കുഞ്ഞും മരിച്ച് ആറ് മാസം കഴിഞ്ഞിട്ടും ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാത്തതു കൊണ്ടാണ് അന്വേഷണം നീളുന്നത് എന്നാണ് പോലീസ് പറയുന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മന്ത്രിയെ ഫോണ്‍വിളിച്ചാല്‍ എടുക്കുന്നത് പേഴ്സണല്‍ സ്റ്റാഫാണ്. അവര്‍ പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് അപര്‍ണയുടെ ഭര്‍ത്താവ് രാംജിത്ത്, അപര്‍ണയുടെ പിതാവ് അജിമോന്, മാതാവ് സുനിമോള്‍ എന്നിവരടങ്ങുന്ന ബന്ധുക്കള്‍ അനിശ്ചതകാല നിരാഹാര സമരം നടത്തുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ബന്ധു ബി.കെ. വിനോദ്, അപര്‍ണയുടെ ഭര്‍ത്താവ് രാംജിത്ത് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: