ജനീവ: കോവിഡിനേക്കാള്‍ മാരകമായ മഹാമാരിക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ). ഇതിനെ ചെറുക്കാൻ രാജ്യങ്ങൾ സജ്ജമാകണമെന്ന് ലോകാരോഗ്യസംഘടനാ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആവശ്യപ്പെട്ടു.
കോവിഡിന്റെ മറ്റ് വകഭേദങ്ങൾ പുതിയ രോഗികൾ സൃഷ്ടിക്കുകയാണ്. നിലവിലുള്ളതിനേക്കാൽ ഭീകരമായ സാഹചര്യമായിരുന്നു നേരിടേണ്ടി വരിക. അടുത്ത മഹാമാരി വാതിലിൽ മുട്ടി വിളിക്കുമ്പോഴും അതിനെ നേരിടാൻ എല്ലാ രീതിയിലും നാം മുന്നൊരുക്കങ്ങൾ നടത്തണമെന്നും ടെഡ്രോസ് ഉപദേശിച്ചു. 76-ാമത് ലോകാരോഗ്യ അസംബ്ലിയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ആഗോള ആരോഗ്യ അടിയന്തരാവസ്ഥ അടുത്തിടെയാണ് പിൻവലിച്ചത്. എന്നാല്‍ ആഗോള ആരോഗ്യ ഭീഷണി ഇനിയും ഒഴിഞ്ഞുപോയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘മാരകമായ രോഗത്തിനും മരണത്തിനും ഇടയാകുന്ന മറ്റൊരു മാരക വൈറസിന്റെ ഭീഷണി നിലനില്‍ക്കുന്നുണ്ട്. അടുത്ത മഹാമാരിയെ നേരിടാൻ എല്ലാവരും ഒരുമിച്ച്, കൂട്ടായ്മയോടെ പ്രവര്‍ത്തിക്കാൻ സജ്ജമാകണം. കോവിഡ് മഹാമാരിയെ ചെറുത്തുതോൽപ്പിച്ച അതേ ഇച്ഛാശക്തിയോടെ അടുത്ത മഹാമാരിയെയും നേരിടാനാകണം’- ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്ന ഒമ്പത് രോഗങ്ങളെക്കുറിച്ച് ലോകാരോഗ്യ സംഘടന ഇതിനോടകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചികിത്സയുടെ അഭാവം അല്ലെങ്കിൽ ഒരു പകർച്ചവ്യാധിയായി മാറാനുള്ള ശേഷി എന്നിവ കാരണം ഈ രോഗങ്ങൾ അപകടകരമാണെന്ന് ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: