കണ്ണൂര്‍ : ഏലത്തൂരില്‍ ട്രെയിനിന് തീയിട്ടതുമായി ബന്ധപ്പെട്ട് എന്‍ഐഎ സംഘം കണ്ണൂരിലെത്തി തെരച്ചില്‍ നടത്തി. പ്രാഥമികാന്വേഷണമാണ് കേസില്‍ നിലവില്‍ നടത്തുന്നത്. ആക്രമണത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുള്ളതായി സംശയം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എന്‍ഐഎ അന്വേഷണം നടത്തുന്നത്.
എലത്തൂര്‍ ട്രെയിനില്‍ തീയിട്ട കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ വിലാസം തേടി റെയില്‍വേ പോലീസ് യുപിയില്‍ എത്തി. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്തി വരികയാണ്. കേരള പോലീസും ഇവിടേക്ക് തിരിച്ചിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും ലോഡ്ജുകളിലും പോലീസ് തെരച്ചില്‍ നടത്തി. പ്രതിയുടേതെന്ന് സംശയിച്ച് കസ്റ്റഡിയിലെടുത്ത ബാഗിലെ നോട്ട് പാഡിലും നോയിഡയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം ഇതര സംസ്ഥാനത്തേയ്ക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്.
അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. അന്വേഷണം നടക്കുന്നതിന് അനുസരിച്ച് മാത്രമേ കൂടുതല്‍ വിവരങ്ങള്‍ നല്കാന് സാധിക്കുകയുള്ളൂ. അന്വേഷണത്തിനായി 18 അംഗ പ്രത്യേക സംഘത്തിനും രൂപം നല്‍കിയിട്ടുണ്ട്. പ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഷഹറൂഖ് സെയ്ഫിയെക്കുറിച്ച് പരമാവധി വിവരങ്ങള്‍ ശേഖരിക്കുകയാണ്. പോലീസ് സമഗ്രമായ അന്വേഷണം നടത്തുന്നുണ്ടെന്നും നേതൃത്വം നല്കുന്ന എഡിജിപി അജിത് കുമാര്‍ അറിയിച്ചു.
മലപ്പുറം ക്രൈം ബ്രാഞ്ച് എസ്പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥന്. ഇത് കൂടാതെ ക്രൈം ബ്രാഞ്ച് ലോക്കല്‍ പോലീസ്, ആന്റി ടെററിസ്റ്റ് സ്ക്വാഡ് എന്നിവയില്‍ നിന്നും അന്വേഷണ മികവുള്ള ഉദ്യോഗസ്ഥരെയാണ് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡിവൈഎസ്പി ബൈജു പൗലോസ്, കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബിജുരാജ്, താനൂര്‍ ഡിവൈഎസ്പി ബെന്നി എന്നിവരും റെയില്‍വേ ഇന്‍സ്പെക്ടര്‍മാര്‍, ലോക്കല്‍ സബ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരെയെല്ലാം ഈ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിന് പിന്നില്‍ തീവ്രവാദബന്ധമുണ്ടോ എന്ന കാര്യവും അന്വേഷണപരിധിയിലുണ്ട്. എലത്തൂര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം ഡിപ്പോയ്ക്ക് സമീപത്തെത്തിയപ്പോള്‍ തീവെപ്പിന് ശ്രമിച്ചുവെന്നതാണ് ഗൗരവം വര്‍ധിപ്പിക്കുന്നത്. പ്രത്യേകമായി ഒരാളെ ലക്ഷ്യംവെച്ചല്ല അക്രമമെന്ന നിഗമനത്തിലാണ് ആദ്യം മുതല്‍ പോലീസ്. ഇതാണ് തീവ്രവാദ ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: