കാസര്‍കോട്: നഷ്ടത്തില്‍ കൂപ്പുകുത്തിയ കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്താന്‍ അവസാന ആശ്രയം കര്‍ണാടകയെ. കാസര്‍കോട് ഡിപ്പോയില്‍ നിന്ന് മംഗ്ലൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസുകള്‍ ഇന്നലെ മുതല്‍ ഇന്ധനം കര്‍ണാടകയില്‍ നിന്ന് നിറച്ച് തുടങ്ങി. കെഎസ്ആര്‍ടിസി കോര്‍പറേഷന്റെ ഒരു പ്രതിനിധിയുടെ സാനിദ്ധ്യത്തിലാണ് പമ്പില്‍ നിന്ന് ഡീസല്‍ നിറയ്ക്കുന്നത്. ഇന്ധനം നിറയ്ക്കുന്ന സമയത്ത് ജീവനക്കാര്‍ ഇദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കാസര്‍കോട് മംഗളൂരു സര്‍വീസുകള്‍ നടത്താന്‍ ഒരുദിവസം 2860 ലിറ്റര്‍ ഡീസലാണ് വേണ്ടത്. ഇന്ധനച്ചെലവില്‍ ശരാശരി 24,000 രൂപയിലേറെ ഓരോദിവസവും ലാഭിക്കാന്‍ കഴിയും. മംഗളൂരു, കൊല്ലൂര്‍, സുള്ള്യ മേഖലകളിലേക്ക് സര്‍വീസ് നടത്തുന്ന ദീര്‍ഘദൂരബസുകളും ഇത്തരത്തില്‍ കര്‍ണാടകയില്‍ നിന്ന് ഇന്ധനം നിറച്ചാല്‍ ഒരു ദിവസം 50,000 രൂപയോളം ലാഭിക്കാനാകും. നിലവില്‍ 8 രൂപയിലേറെ വ്യത്യാസമാണ് ഡീസലിന്റെ വിലയില്‍ കേരളവും കര്‍ണാടകയുമായുള്ളത്. 26 ബസുകള്‍ക്കാള്‍ക്കാണ് ഇന്നലെ മുതല്‍ മംഗളൂരുവിലെ പമ്പില്‍ നിന്ന് ഇന്ധനം നിറച്ച് തുടങ്ങിയത്. ഈ ബസുകള്‍ 124 റൗണ്ട് ട്രിപ്പുകളാണു നടത്തുന്നത്. കര്‍ണാടകയിലെ ഡീസല്‍ വിലയിലെ കുറവ് കെഎസ്ആര്‍ടിസിക്ക് നേട്ടമുണ്ടാക്കുന്നതിനെക്കുറിച്ച് ജന്മഭൂമി മാസങ്ങള്‍ക്ക് മുമ്പ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
കമ്പ്യൂട്ടര്‍ ജനറേറ്റഡ് ബില്ലുകള്‍ ലഭിക്കുന്ന പമ്പില്‍ നിന്ന് മാത്രമേ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഫ്ലീറ്റ് കാര്‍ഡുകളുപയോഗിച്ച് ഇന്ധനം നിറയ്ക്കാവൂ എന്നും നിര്‍ദേശമുണ്ട്. മംഗളൂരു പമ്പില്‍ ഇന്ത്യാന ആശുപത്രിക്കടുത്തുള്ള പമ്പില്‍ നിന്ന് ഇന്ധനം നിറയ്ക്കാനാണ് തീരുമാനം. കാസര്‍കോട് ഡിപ്പോയിലെ തന്നെ സുള്ള്യ, പുത്തൂര്‍ സര്‍വീസുകളും ആദ്യ ഘട്ടത്തില്‍ കര്‍ണാടകയില്‍ നിന്ന് ഇന്ധനം നിറയ്ക്കില്ലെന്നാണു സൂചന. വയനാട് മാനന്തവാടിയിലൂടെ കടന്നു പോകുന്ന ബംഗളൂരു ബസുകള്‍ പ്രത്യേക ഫ്യുവല്‍ കാര്‍ഡുപയോഗിച്ച് ഇന്ധനം നിറച്ചപ്പോള്‍ മാസം 3 ലക്ഷത്തോളം രൂപ ലാഭിക്കാന്‍ കഴിഞ്ഞിരുന്നു.
കാസര്‍കോട് ഡിപ്പോയിലെ മംഗളൂരു സര്‍വീസുകള്‍ പൂര്‍ണമായി കര്‍ണാടകയില്‍ നിന്ന് ഡീസല്‍ നിറച്ചാല്‍ മാസം 7 ലക്ഷത്തോളം രൂപ ഇന്ധനച്ചെലവില്‍ ലാഭിക്കാനാകുമെന്ന കണക്കൂട്ടിലിനെ തുടര്‍ന്നാണ് തീരുമാനമെടുത്തത്. ഒടുവില്‍ ഡീസല്‍ നിറയ്ക്കുന്നതില്‍ ലാഭം കണ്ടെത്താന്‍ കെഎസ്ആര്‍ടിസിക്ക് ബിജെപി ഭരിക്കുന്ന കര്‍ണാടകയെ തന്നെ ആശ്രയിക്കേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: