ശാസ്താംകോട്ട: ക്ഷേത്രഭരണം പിടിച്ചെടുക്കാനുള്ള സിപിഎം, കോണ്‍ഗ്രസ് സംഘങ്ങളുടെ നീക്കത്തിനെതിരെ ഭക്തര്‍ സംഘടിച്ചതോടെ തെരഞ്ഞെടുപ്പിന് വഴിതുറന്ന് മുതുപിലാക്കാട്. ജില്ലയിലെ പ്രധാന ശ്രീകൃഷ്ണ ക്ഷേത്രമായ മുതുപിലാക്കാട് പാര്ത്ഥസാരഥിക്ഷേത്രത്തിലാണ് 13ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ക്ഷേത്രവിശ്വാസികള്‍ സംഘടിച്ച് ഭക്തജനസമിതി രൂപീകരിച്ച് പുനരുദ്ധാരണം അടക്കമുള്ള ക്ഷേത്ര നവീകരണത്തിന് മുന്‍പ് തന്നെ തുടക്കമിട്ടിരുന്നു.
സ്വതന്ത്ര ദേവസ്വമായ ഇവിടെ ക്ഷേത്രസഭയാണ് ഭരണം നടത്തുന്നത്. ഭക്തര്‍ വികസന കാര്യങ്ങളില്‍ ഇടപെടുകയും ഭരണസമിതിയുടെ ജീര്‍ണ്ണതക്കെതിരെ പ്രതിഷേധം ശക്തമാക്കുകയും ചെയ്തതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ഇതോടെ പ്രദേശത്തെ ഭക്തജനങ്ങളില്‍ ചിലര്‍ കോടതിയെ സമീപിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള ഉത്തരവ് വാങ്ങി. ഈ ഉത്തരവിനെ മറയാക്കി എല്‍ഡിഎഫ്, യുഡിഎഫ് മുന്നണി മത്സരത്തിനായി രംഗത്തെത്തി.
സിപിഎം ഏരിയാ കമ്മിറ്റി അംഗം ഷാനവാസ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടില്‍ നൗഷാദ് എന്നിവരുടെ നേതൃത്വത്തില്‍ സംയുക്ത മുന്നണി തെരഞ്ഞെടുപ്പ് യോഗം ചേര്‍ന്നു. ഇരു പാര്‍ട്ടികള്‍ക്കും ഘടകകക്ഷികള്‍ക്കും ഉള്ള സീറ്റ് വിഭജന ചര്‍ച്ച നടത്തി. എന്നാല്‍ ആദ്യം സമവായമുണ്ടാക്കാനായില്ല. തുടര്‍ന്ന് സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് രണ്ടാമതും സമവായനീക്കം നടത്തി. സിപിഎം മുന്നോട്ടുവച്ച അഭിപ്രായത്തോട് കോണ്‍ഗ്രസും, ആര്‍എസ്പിയും അനുകൂലിച്ചു. എന്നാല്‍ നിലവില്‍ പാര്‍ട്ടി അവതരിപ്പിച്ച പാനലിനെ എതിര്‍ത്ത സിപിഐ നേതൃത്വം ഇത് അംഗീകരിച്ചില്ല. ഒടുവില്‍ സിപിഎം, ആര്‍എസ്പി, കോണ്‍ഗ്രസ് സഖ്യം തയ്യാറാക്കിയ പാനല്‍ അംഗീകരിക്കപ്പെട്ടു. സിപിഐ വിട്ടുനിന്നു. തുടര്‍ന്ന് ഭക്തജന സമിതിക്കെതിരെ ഈ സഖ്യം സേവാസമിതി എന്ന പേരില്‍ മത്സരത്തിനായി കൈകോര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: