മാമല്ലപുരം: 44ാമത് ചെസ് ഒളിമ്പ്യാഡില്‍ ഞായറാഴ്ച പോളണ്ടിനോട് തോറ്റതിന്റെ ആഘാതത്തില്‍ നിന്നും കരകയറിയ കൊനേരു ഹംപി നയിക്കുന്ന ഇന്ത്യയുടെ വനിത ടീം കിരീടത്തിനരികെ. തിങ്കളാഴ്ച നടന്ന പത്താം റൗണ്ടില്‍ കസാഖ് സ്ഥാനെ 3.5-0.5ന് തകര്‍ത്തതോടെ ഇന്ത്യ വനിതാ വിഭാഗം ഒറ്റയ്ക്ക് 17 പോയിന്റുകളോടെ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. സമാപന ദിവസമായ ചൊവ്വാഴ്ച നടക്കുന്ന അവസാനത്തെ 11ാം റൗണ്ടില്‍ കൂടി വിജയിച്ചാല്‍ ഇന്ത്യ വനിതാ ടീം 1 കിരീടം നേടും.
പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ ഗുകേഷ്, പ്രഗ്നാനന്ദ, നിഹാല്സരിന്, റൗനക് നയിക്കുന്ന ടീം 2 ഉസ്ബെക്കിസ്ഥാനോട് സമനില വഴങ്ങേണ്ടി വന്നു. ആദ്യം പ്രഗ്നാനന്ദ ഇന്ത്യയ്ക്ക് വേണ്ടി വിജയം നല്‍കിയെങ്കിലും മികച്ച ഫോമിലായിരുന്ന ഗുകേഷ് ഉയര്‍ന്നുവരുന്ന ഉസ്ബെകിസ്ഥാന്റെ സൂപ്പര്‍ താരം നോദിര്‍ബെക് അബ്ദുസത്തൊറോവിനോട് പരാജയപ്പെട്ടു. ഉസ്ബെകിസ്ഥാന്റെ ടീനേജ് പ്രതിഭയായ ഗ്രാന്റ് മാസ്റ്റര്‍ ജവോഖിര്‍ സിന്ഡറോവിനെയാണ് കിംഗ്സ് ഇന്ത്യന്‍ ഡിഫന്‍സില്‍ കളിച്ച് പ്രഗ്നാനന്ദ തോല്പിച്ചത്. എന്‍ഡ് ഗെയിമിലുള്ള(ഗെയിമിന്റെ അവസാനഭാഗം) പാടവമാണ് പ്രഗ്നാനന്ദയെ വിജയത്തിലെത്തിച്ചത്. പ്രഗ്നാനന്ദയുടെ ഈ വിജയമില്ലായിരുന്നെങ്കില് ഇന്ത്യ ടീം 2 പോയിന്റ് നിലയില്‍ വളരെ പിന്തള്ളപ്പെട്ടുപോയേനെ.
കാലാളുകളെ വെട്ടിമാറ്റി ശത്രുക്കളെ ദുര്‍ബലമാക്കുന്ന ക്ലാസ്സിക്കല്‍ യൂറോപ്യന്‍ ശൈലിയാണ് സിന്‍ഡറോവ് പിന്തുടര്ന്നത്. ഇത് പ്രഗ്നാനന്ദയ്ക്ക് അറിയാമായിരുന്നു. ഏതാനും കാലാളുകളെയും കുതിരയെയും പ്രഗ്നാനന്ദ ബലികഴിച്ചു. പക്ഷെ പ്രഗ്നാനന്ദയ്ക്ക് വലിയ ലക്ഷ്യമുണ്ടായിരുന്നു. എന്നാല്‍ ആനയെ കരുത്തുറ്റ സ്ഥാനത്ത് നിര്‍ത്തി പ്രഗ്നാനന്ദ മുന്നേറിയിരുന്ന സിന്‍ഡറോവിന്റെ കാലാളുകളെ നിഷ് പ്രഭമാക്കിയതോടെ വേറെ വഴിയില്ലാതെ വന്നു. വൈകാതെ സിന്‍ഡറോവ് അടിയറവ് പറയുകയായിരുന്നു.
നിഹാല്‍ സരിനും റൗനകും സമനില നേടിയതോടെ ഇന്ത്യ-ഉസ്ബെകിസ്ഥാന് പോരാട്ടം 2-2ല്‍ കലാശിച്ചു. ഇതോടെ 17 പോയിന്റുകള്‍ വീതം നേടിയ ഉസ്ബെകിസ്ഥാനും അര്‍മീനിയയും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. തിങ്കളാഴ്ച നടന്ന മത്സരത്തില്‍ അര്‍മീനിയ 3-1ന് അസര്‍ബൈജാനെ തോല്പിച്ചതോടെയാണ് 17 പോയിന്റ് നേടി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഇന്ത്യ ടീം രണ്ട് 16 പോയിന്റുകളോടെ മൂന്നാം സ്ഥാനത്തേക്ക് പോയി.
കൊനേരു ഹംപി തന്നെ പ്രധാന ബോര്‍ഡില്‍ സന്സായ അബ്ദുമലിക്കിനെ തോല്പിച്ച് ഇന്ത്യയെ മുന്നിലെത്തിച്ചു. പിന്നാലെ താന്യ സച് ദേവും കുല്‍ക്കര്‍ണിയും ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചു. പ്രഗ്നാനന്ദയുടെ സഹോദരി വൈശാലി ബിബിസാര അസോബയേവയുമായുള്ള മത്സരത്തില്‍ സമനില പിടിച്ചു.
ഞായറാഴ്ച പോളണ്ടിനോട് ഏറ്റ തോല്‍വി ഇന്ത്യന്‍ വനിതാ ടീമിനെ ഞെട്ടിച്ചിരുന്നു. കൊനേരുവും താന്യയും ഹരികയും സമനില പിടിച്ചപ്പോള്‍ പോളണ്ടിന്റെ അപാരഫോമില്‍ നില്ക്കുന്ന ഒളിവിയയോട് വൈശാലി തോറ്റു. ഇതോടെ ഇന്ത്യ വനിതാ ടീം പോളണ്ട്, ജോര്‍ജ്ജിയ, കസാഖ്സ്ഥാന് എന്നീ ടീമുകളോടൊപ്പം ഒന്നാം സ്ഥാനത്ത് നില്‍ക്കുകയായിരുന്നു. തിങ്കളാഴ്ചത്തെ ജയത്തോടെ ഇന്ത്യ ഒറ്റയ്ക്ക് മുന്നിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: