ഇസ്ലാമിക തീവ്രവാദ സംഘടനകളായ പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും നേതാക്കള്‍ സിപിഎം ആസ്ഥാനമായ തിരുവനന്തപുരത്തെ എകെജി സെന്റര്‍ സന്ദര്‍ശിച്ച സംഭവം ഇരുകൂട്ടരുടെയും ആഗ്രഹത്തിന് വിരുദ്ധമായാണ് വലിയ വിവാദമായി വളര്‍ന്നത്. എകെജി സെന്ററിനു നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്ന് സിപിഎമ്മിനോട് ഐക്യം പ്രഖ്യാപിക്കാനാണ് ജിഹാദി സംഘടനകളുടെ നേതാക്കള്‍ പാര്‍ട്ടി ആസ്ഥാനം സന്ദര്‍ശിച്ചത്. തങ്ങളുടെ പ്രമുഖ നേതാക്കള്‍ എകെജി സെന്റര്‍ സന്ദര്‍ശിച്ച ശേഷം മടങ്ങുന്നതിന്റെ ദൃശ്യം എസ്ഡിപിഐ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് അപ്രതീക്ഷിതമായ വിവാദം പൊട്ടിപ്പുറപ്പെട്ടത്. പല കോണുകളില്‍നിന്നും വിമര്‍ശനമുയര്‍ന്നിട്ടും പോപ്പുലര്‍ ഫ്രണ്ടുമായും എസ്ഡിപിഐയുമായും സിപിഎം തുടരുന്ന സുദൃഢമായ ബന്ധം വെളിച്ചത്തായത് സ്വാഭാവികമായും സിപിഎമ്മിനെയും ഇടതുമുന്നണി സര്‍ക്കാരിനെയും വെട്ടിലാക്കി. നിയമസഭയിലും ഈ ഇടതു-ജിഹാദി ബന്ധത്തിനെതിരെ ചോദ്യങ്ങളുയര്‍ന്നപ്പോള്‍ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിക്കാന്‍ നിര്‍ബന്ധിതരായി. എസ്ഡിപിഐ നേതാക്കളുമായി എകെജി സെന്ററില്‍ ചര്‍ച്ച നടത്തിയെന്നു പറയുന്നത് ആശയക്കുഴപ്പമുണ്ടാക്കാനാണെന്ന് സിപിഎം പറഞ്ഞതും, കൂടിക്കാഴ്ച നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവിച്ചതും ജനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ല.
ജിഹാദി സംഘടനാ നേതാക്കളുടെ എകെജി സെന്റര്‍ സന്ദര്‍ശനത്തെ സിപിഎമ്മും മുഖ്യമന്ത്രി പിണറായിയും ‘തള്ളിപ്പറയുമ്പോള്‍’ പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും മൗനം പാലിക്കുകയാണ്. അവര്‍ക്ക് പറയാനുള്ളത് മറ്റൊരു കഥയായിരിക്കും എന്ന കാര്യം ഉറപ്പാണ്. തങ്ങള്‍ വലിഞ്ഞുകേറി വന്നതല്ലെന്നും, സിപിഎം നേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടുംകൂടിയാണ് പാര്‍ട്ടി ആസ്ഥാനം സന്ദര്‍ശിച്ചതെന്നുമാണ് എസ്ഡിപിഐയ്ക്ക് പറയാനുണ്ടാവുക. സിപിഎം നേതാക്കളുമായി ചര്‍ച്ചകളും നടത്തിയിട്ടുണ്ടാവും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് നടന്നിട്ടുള്ളതെന്ന് പറയാതെ നിശ്ശബ്ദത പാലിക്കാന്‍ സിപിഎം നേതാക്കള്‍ ജിഹാദി നേതാക്കളോട് നിര്‍ദ്ദേശിച്ചിരിക്കാനാണ് എല്ലാ സാധ്യതയും. ഇത്തരം കള്ളക്കളിയിലൂടെയാണ് ഇവരുടെ ബന്ധങ്ങള്‍ തുടര്‍ന്നുപോകുന്നത്. മതഭ്രാന്തുകൊണ്ട് പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന അരുംകൊലകളില്‍ പോലീസ് ശക്തമായ നടപടികളെടുക്കാത്തതും, ആലപ്പുഴയിലേതുപോലെ കൊലവിളി മുദ്രാവാക്യങ്ങള്‍ മുഴക്കാന്‍ അവസരം നല്‍കുന്നതുമൊക്കെ പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ്. ഇതിന് മറയിടാന്‍ ചില നാടകങ്ങളും അരങ്ങേറാറുണ്ട്. ഇടതു സര്‍ക്കാര്‍ തങ്ങളെ വേട്ടയാടുകയാണെന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കള്‍ വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചതും, സര്‍ക്കാരിനെതിരെ സെക്രട്ടേറിയറ്റ് സമരം നടത്തുന്നതുമൊക്കെ ഇതിലുള്‍പ്പെടുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇതൊക്കെ മതിയാവുമെന്നാണ് സിപിഎം കരുതുന്നത്.
എറണാകുളം മഹരാജാസ് കോളജില്‍ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ ജിഹാദികള്‍ അരുംകൊല ചെയ്തതിന്റെ ഓര്‍മദിനത്തിലാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ എകെജി സെന്ററില്‍ സൗഹൃദ സന്ദര്‍ശനത്തിനും ഐക്യപ്രഖ്യാപനത്തിനും എത്തിയത്. അഭിമന്യുവിന്റെ പേരില്‍ കോടികളുടെ ഫണ്ട് പിരിക്കാന്‍ കാണിച്ച ഉത്സാഹം കേസന്വേഷണത്തില്‍ ഉണ്ടായില്ലെന്ന ആക്ഷേപം ശക്തമായിരുന്നു. രക്തസാക്ഷികളുടെ ഓര്‍മകള്‍പോലും ജിഹാദി രാഷ്ട്രീയത്തിന് സിപിഎം അടിയറവയ്ക്കുന്നതാണ് എകെജി സെന്ററിലെ വിവാദ സന്ദര്‍ശനം സാക്ഷ്യപ്പെടുത്തുന്നത്. എകെജി സെന്ററിനെതിരെ നടന്ന ‘ബോംബാക്രമണ’ത്തിലും ഒരു ജിഹാദി കണക്ഷനുണ്ടോ? തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു ഭരണാധികാരി അകപ്പെട്ടിരിക്കുന്ന വിവാദങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിക്കാന്‍ ജിഹാദികള്‍ ഏറ്റെടുത്ത ദൗത്യമായിരിക്കുമോ ഇത്? പിണറായി വിജയനെ പ്രതിസന്ധികളില്‍ നിന്ന് രക്ഷിച്ചുകൊണ്ടിരിക്കുന്നതായി പി.സി. ജോര്‍ജ് പറയുന്ന നിഴല്‍ മുഖ്യമന്ത്രിയുടെ അജ്ഞാത കരങ്ങള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ? ഈ ദിശയിലും അന്വേഷണം നടക്കേണ്ടിയിരിക്കുന്നു. സ്വന്തം അധികാര പരിധിയില്‍ മതസൗഹാര്‍ദ്ദം ഉറപ്പാക്കണമെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന് തോന്നിയാലും, അത് ഇസ്ലാമിക തീവ്രവാദികള്‍ക്ക് ഇഷ്ടമല്ലെന്നു വരികില്‍ ആ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുന്ന സര്‍ക്കാരിനാണല്ലോ സിപിഎം നേതൃത്വം നല്‍കുന്നത്. ഇങ്ങനെയൊരു സ്ഥിതിവിശേഷത്തില്‍ എകെജി സെന്റര്‍ ഇസ്ലാമിക തീവ്രവാദികളെ വരവേല്‍ക്കുന്നതില്‍ അതിശയോക്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: