ചണ്ഡീഗഢ്: പഞ്ചാബിലെ പട്യാലയില്‍ ഖലിസ്ഥാന്‍ വാദികള്‍ കഴിഞ്ഞ ദിവസം അഴിഞ്ഞാടിയ അക്രമത്തില്‍ പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുന്നു. വാള് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സങ്കോചമില്ലാതെ പുറത്തെടുത്ത് ആക്രോശിക്കുന്ന ഖലിസ്ഥാന്‍ വാദികളുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ വിജയം നേടിയതോടെ തന്നെ സിഖ് സ് ഫോര്‍ ജസ്റ്റിസ് (എസ് എഫ് ജെ) എന്ന സംഘടനയുടെ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ പഞ്ചാബിലെ തെരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് വേണ്ടി തങ്ങള്‍ പണം ഇറക്കിയതായി പ്രഖ്യാപനം നടത്തിയിരുന്നു. ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ തെരഞ്ഞെടുപ്പ് വിജയം നേടിയതിന്റെ പിറ്റേന്നാണ് എസ് എഫ്ജെയുടെ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ ആം ആദ്മിക്ക് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഇന്ത്യയ്ക്ക് പുറത്തുള്ള ഖലിസ്ഥാന്‍ സംഘടനകള്‍ വന്‍ തുക നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയത്. ഇനി പഞ്ചാബിനെ ഇന്ത്യയില്‍ നിന്നും വെട്ടിമാറ്റി ഖലിസ്ഥാന്‍ എന്ന രാജ്യമാക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ പഞ്ചാബിലെ സിഖുകാര്‍ക്കിടയില്‍ ജനഹിതപരിശോധന നടത്താന്‍ ആം ആദ്മി സര്‍ക്കാര്‍ സാഹചര്യമുണ്ടാക്കണമെന്നും ഗുര്‍പന്ത് വന്ത് സിങ്ങ് പന്നുന്‍ പറഞ്ഞിരുന്നു. പഞ്ചാബില്‍ ജയിക്കാന്‍ ഖലിസ്ഥാന്‍ വോട്ടുകളും പണവും അരവിന്ദ് കെജ്രിവാള് ഉപയോഗിച്ചിട്ടുണ്ടെന്നും ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ ആരോപിച്ചിരുന്നു. യുഎസ്എ, കാനഡ, യൂറോപ്യന്‍ യൂണിയന്, യുകെ, ആസ്ത്രേല്യ എന്നിവിടങ്ങളിലെ ഖലിസ്ഥാന്‍ വാദികളാണ് വന്‍തോതില്‍ ആപിന് പണം നല്‍കിയതെന്നും പരസ്യമായി കത്തെഴുതിയാണ് പന്നുന്‍ പ്രഖ്യാപിച്ചത്. ഇത്രയേറെ സ്വാതന്ത്ര്യത്തോടെ ക്രമസമാധാനം പട്ടാപ്പകല്‍ കയ്യിലെടുക്കാന്‍ ഖലിസ്ഥാന്‍ വാദികളെ പ്രേരിപ്പിച്ചത് ആം ആദ്മി സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്ന വിശ്വാസം തന്നെയാണെന്ന് കരുതപ്പെടുന്നു.
ഖലിസ്ഥാന്‍ വിരുദ്ധ റാലി സംഘടിപ്പിക്കാന്‍ ശ്രമിച്ച ശിവസേന പ്രവര്‍ത്തകര്‍ക്കെതിരെ പട്യാലയിലെ കാളിക്ഷേത്രത്തിന് മുന്നില്‍ വെച്ച് നിര്‍ദയമായ ആക്രമണമാണ് ഖലിസ്ഥാന്‍ വാദികള്‍ അഴിച്ചുവിട്ടത്. ഖലിസ്ഥാന്‍ വാദികള്‍ക്ക് വേണ്ടി നിഷ്ഠുരമായ ആക്രമണങ്ങള്‍ക്ക് പേര് കേട്ട നിഹാങ് സിഖുകളാണ് പങ്കെടുത്തത്. ഇവരെ ദല്‍ഹിയില്‍ കര്‍ഷക സമരകാലത്ത് ഖലിസ്ഥാന്‍ വാദികള്‍ ഇറക്കിയിരുന്നു. ഇത് അന്ന് വിവാദമായതാണ്. വാളും വടികളും നിമിഷങ്ങള്‍ക്കുള്ളില്‍ പുറത്തെടുത്ത് അതിദാരുണമായാണ് ഖലിസ്ഥാന്‍ വാദികള്‍ ശിവസേന പ്രവര്‍ത്തകരെ ആക്രമിച്ചത്. ഇവരെ നിയന്ത്രിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടതോടെ പഞ്ചാബില്‍ ക്രമസമാധാനം സ്ഥാപിക്കുന്നതില്‍ ആംആദ്മി പാര്‍ട്ടി പരാജയപ്പെട്ടെന്ന ആരോപണം ഉയരുകയാണ്.
അക്രമത്തില്‍ മുഖ്യപ്രതിയായ ബര്‍ജീന്ദര്‍ സിങ്ങ് പര്‍വാനയെ ജില്ലാ കോടതി പൊലീസ് കസ്റ്റഡിയില്‍ നാല് ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. പട്യാലയിലെ അക്രമത്തെക്കുറിച്ച് പൊലീസ് വിശദമായി ചോദ്യം ചെയ്യും. 1984ലെ സിഖ് വിരുദ്ധകലാപത്തിനെതിരെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയ പര്‍വാന കടുത്ത ഖലിസ്ഥാന്‍ വാദിയാണ്. ഇദ്ദേഹം ഡംഡമി തക്സല്‍ എന്ന സിഖ് സെമിനാരിയില്‍ വിദ്യാര്‍ത്ഥിയാണ്. ഏപ്രില്‍ 29ന് നടന്ന കലാപത്തിന്റെ പ്രധാന ആസൂത്രകന്‍ ബര്‍ജിന്ദര്‍ സിങ്ങ് പര്വാനയാണെന്ന് സംശയിക്കുന്നു. ഇതിന് തെളിവായി കാവി തലപ്പാവ് ധരിച്ച പര്‍വാന തന്റെ അനുയായികളോട് ആയുധമെടുത്ത് അക്രമത്തിന് തയ്യാറാകാന്‍ പ്രരിപ്പിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ശിവസേനയുടെ ഖലിസ്ഥാന്‍ വിരുദ്ധ പ്രകടനത്തിനെതിരെ അക്രമത്തിനിറങ്ങാന്‍ പര്‍വാന തന്നെ സിഖുകാരെ ആഹ്വാനം ചെയ്യുന്ന വീഡിയോയും ഉണ്ട്.
ഏറെ സമ്മര്‍ദ്ദം ചെലുത്തിയതിന് ശേഷമാണ് പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ ഖലിസ്ഥാന്‍ വാദികളെ അറസ്റ്റ് ചെയ്തത്. പര്‍വാന ഉള്‍പ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തു. പട്യാല എസ് പി ദീപക് പരീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. എന്തായാലും ഇവരുടെ അറസ്റ്റോടെ ആം ആദ്മി സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുകയാണ്. ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെക്കുറിച്ചും നിറയെ പരാതികള്‍ ഉയരുകയാണ്. മുഖ്യമന്ത്രിയെ റബ്ബര്‍ സ്റ്റാമ്പാക്കി വെച്ച് അരവിന്ദ് കെജ്രിവാളാണ് ഭരണം നടത്തുന്നതെന്ന ആരോപണവും ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: