പാലക്കാട് : വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ ഉന്നത സ്വാധീനമുള്ള ഒരാള്‍ക്ക് കൂടി പങ്കുണ്ടെന്ന് അമ്മ. കേസില്‍ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. ഉന്നത സ്വാധീനമുള്ള ഒരാള്‍ മൂത്ത മകളുടെ മരണത്തിന് പിന്നാലെ വീട്ടില്‍ നിന്നും രണ്ട് പേര് ഇറങ്ങി പോകുന്നത് ഇളയമകള്‍ കണ്ടിരുന്നു. മൊഴി നല്‍കിയിട്ടും ഇക്കാര്യത്തില്‍ അന്വേഷണമൊന്നും ഉണ്ടായിട്ടില്ലെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ആരോപിച്ചു.
വാളയാറിലെ ഇളയ പെണ്‍കുട്ടിയുടെ അഞ്ചാം ചരമവാര്‍ഷിക ദിനമായ നാളെ അമ്മയുടെ ആത്മകഥ പുറത്തിറങ്ങുന്നുണ്ട്. ഇതിലൂടെയാണ് വെളിപ്പെടുത്തല്‍. ഇക്കാലത്തിനിടെ താന്‍ അനുഭവിച്ച ദുരിതങ്ങള്‍ തുറന്നുപറയുകയാണ് ആത്മകഥയിലൂടെയെന്ന് അമ്മ പറയുന്നു. അട്ടിമറികളേറെക്കണ്ട സമാനതകളില്ലാത്ത കേസാണ് വാളയാറിലെ പെണ്‍കുട്ടികളുടെ മരണം. കേസ് ഒടുവില്‍ അന്വേഷിച്ച സിബിഐ കുറ്റപത്രം സമര്‍പ്പിച്ച് രണ്ടുമാസമായിട്ടും പകര്‍പ്പ് ലഭിച്ചിട്ടില്ല. മക്കളുടെ മരണം ആത്മഹത്യയെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് വാളയാറിലെ സഹോദരിമാര്‍ ആത്മഹത്യ ചെയ്തുവെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്.
മൊഴികളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് കുട്ടികളെ കൊലപ്പെടുത്തതിയതെന്ന വാദം സിബിഐയും തള്ളിയത്. ഡമ്മി പരീക്ഷണവും തൂങ്ങിമരണത്തിലേക്കാണ് സിബിഐ സംഘത്തെ എത്തിച്ചത്. എന്നാല്‍ ഈ വാദങ്ങളെല്ലാം പെണ്‍കുട്ടികളുടെ അമ്മ തള്ളി.
2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുമാസത്തിനിപ്പുറം മാര്‍ച്ച് നാലിന് ഇതേ വീട്ടില്‍ അനുജത്തി ഒമ്പത് വയസുകാരിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ ഉത്തരത്തില്‍ ഒമ്പത് വയസുകാരിക്ക് തനിയെ തൂങ്ങാനാവില്ലെന്ന കണ്ടെത്തലോടെയാണ് സംശയം ബലപ്പെടുന്നത്. 13 കാരിയുടെ മരണത്തിലെ ഏക ദൃക്സാക്ഷി കൂടിയായിരുന്നു ഒമ്പതുകാരി.
തുടര്‍ന്ന് എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണമാരംഭിച്ചു. തൊട്ടടുത്ത ദിവസം പോലീസ് പുറത്തുവിട്ട പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെയാണ് മരിച്ച കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായിരുന്നെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് പ്രത്യേക സംഘവും പിന്നാലെ സിബിഐയും വിഷയത്തില്‍ അന്വേഷണം നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: