തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി കുറച്ചതോടെ ക്രമാനുഗതമായി സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്ന കെ.ജി.എസ്. ടി കുറയ്ക്കുന്നതിന് പകരം അബദ്ധജടിലമായ വാദങ്ങള്‍ നിരത്തുകയാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ചെയ്യുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ജനങ്ങള്‍ക്ക് ലേഖനങ്ങളിലൂടെയും മാദ്ധ്യമങ്ങളിലൂടെയുമുള്ള മന്ത്രിയുടെ കപടവാദങ്ങളല്ല ആവശ്യം. മറിച്ച് കേന്ദ്രാനുപാതികമായി സംസ്ഥാനവും നികുതി കുറയ്ക്കാനാണ് ജനമാഗ്രഹിക്കുന്നത്. ഇപ്പോള്‍ പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് സംസ്ഥാനം നികുതിയായി ഈടാക്കുന്നത്. ഇതുകൂടാതെ ലിറ്ററിന് ഒരു രൂപ വച്ച് സെസും ജനം സംസ്ഥാനത്തിന് നല്‍കണം. പെട്രോളിന്റെ അടിസ്ഥാന വിലയ്ക്ക് പുറമെ ശുദ്ധീകരണ ചെലവും കമ്പനികള്‍ ഈടാക്കുന്ന ലാഭവും കേന്ദ്രത്തിന്റെ നികുതിയും യാത്രാ ചെലവും വ്യാപാരികളുടെ കമ്മിഷനും ഒക്കെ ഉള്‍പ്പെടുത്തിയുള്ള തുകയ്ക്ക് മുകളിലാണ് കേരളം നികുതി ഈടാക്കുന്നത്. കേന്ദ്രം നികുതി കുറയ്ക്കുമ്പോള്‍ സംസ്ഥാനം തങ്ങളുടെനികുതി അതേ നിരക്കില്‍ ഈടാക്കിയാല്‍ തന്നെ സ്വാഭാവികമായി കുറയുന്ന തുകയുടെ ആനുകൂല്യമാണ് ജനത്തിന് ഇപ്പോള്‍ കിട്ടുന്നത്. അല്ലാതെ ബാലഗോപാല്‍ അവകാശപ്പെടുന്നതു പോലെ കേരളം പെട്രോളിന് 1.60 രൂപയും ഡീസലിന് 2.30 രൂപയും കുറച്ചതല്ല. കേന്ദ്ര നികുതി കുറയ്ക്കുമ്പോള്‍ അതിന്റെ മേല്‍ ഈടാക്കുന്ന 30.08ഉം 22.76 ശതമാനം നികുതിയില്‍ വരുന്ന കുറവാണത്. നിങ്ങള്‍ ചെയ്യേണ്ടത് കേന്ദ്രം കുറച്ചതിന് ആനുപാതികമായി സംസ്ഥാനനികുതിയും കുറയ്ക്കുകയാണ്. പെട്രോളിന് 28 രൂപയാണ് ശരാശരി കേന്ദ്ര നികുതി ഉണ്ടായിരുന്നത്. അഞ്ച് രൂപ അതായത് ഏതാണ്ട് 18 ശതമാനം നികുതി കേന്ദ്രം കുറച്ചു. 22 രൂപ ഉണ്ടായിരുന്ന ഡീസല്‍ നികുതിയില്‍ നിന്ന് 10 രൂപ കുറച്ചു. അതായത് 46 ശതമാനം. ഏതാണ്ട് പകുതിയോളം നികുതി കുറച്ചു. ഇതേ നിരക്കില്‍ സംസ്ഥാനവും നികുതി കുറയ്ക്കുകയാണെങ്കില്‍ പെട്രോളിന് 6 രൂപയും ഡീസിലിന് പത്ത് രൂപയും കുറയ്ക്കണം. പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ടവരാണ് സി.പി.എമ്മും ഇടതുപക്ഷവും. കേന്ദ്രം നികുതി കുറച്ചാല്‍ തങ്ങളും കുറയ്ക്കാമെന്ന് മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിലെ ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയതാണ്. എന്നാല്‍ ഇപ്പോള്‍ പന്ത് തങ്ങളുടെ കളത്തില്‍ വന്നിട്ടും നികുതി കുറയ്ക്കാന്‍ കേരളം തയ്യാറാവുന്നില്ല. ഇത് ജനവഞ്ചനയും സാധാരണക്കാരോടുള്ള വെല്ലുവിളിയുമാണ്. ഇത് മറച്ച് പിടിക്കാന്‍ എത്ര പേജ് കപട വാദങ്ങള്‍ നിരത്തിയാലും കഴിയില്ല.
സെസിനെ കുറിച്ചൊന്നും ബാലഗോപാല്‍ പറയാതിരിക്കുന്നതാണ് നല്ലത്. കിഫ്ബിയുടെ പേരില്‍ കേരളത്തിലും സെസ് പിരിക്കുന്നില്ലേ കേന്ദ്ര നികുതിയുടെ ഡിവൊല്യൂഷന്‍ നടത്താത്ത വിധത്തില്‍ അഡീഷണല്‍ എക്സൈസ് ഡ്യൂട്ടിയും സെസുമൊക്കെ പിരിക്കുന്നു എന്നതാണ് വിമര്‍ശനം. നരേന്ദ്രമോദി അധികാരത്തില്‍ വന്നതിന് ശേഷമാണ് ഇന്ത്യയില്‍ സെസ് പിരിക്കാന്‍ തുടങ്ങിയതെന്നാവും ബാലഗോപാല്‍ പറയുന്നത് കേട്ടാല്‍ തോന്നുക. സംസ്ഥാനത്തിന് ചരക്ക് സേവന നികുതി പിരിവില്‍ 30 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്ന് ഗീര്‍വാണമടിക്കുകയും നികുതി പിരിവ് വര്‍ദ്ധന 14 ശതമാനത്തില്‍ താണ ശേഷം കുറഞ്ഞ തുക നഷ്ടപരിഹാരമായി നല്‍കണമെന്നാവശ്യപ്പെടുന്നതും ഇവരാണല്ലോ. കേന്ദ്രവും സംസ്ഥാനവും തുല്യമായി വീതിച്ചെടുക്കുന്ന ജി.എസ്.ടി പിരിവില്‍ വര്‍ദ്ധന 14 ശതമാനത്തില്‍ താഴെയാണെങ്കില്‍ സംസ്ഥാനത്തിന് നഷ്ടപരിഹാരം നല്‍കുന്നത് എവിടെ നിന്നാണ് അത് കേന്ദ്രത്തിന് മാത്രം കിട്ടുന്ന സെസില്‍ നിന്നു തന്നെ. തങ്ങള്‍ക്ക് നഷ്ടപരിഹാരം കിട്ടാന്‍ സെസ് വേണം. പെട്രോളിന് സെസും റോഡ് നികുതിയൊന്നും വേണ്ട എന്നത് എവിടത്തെ ന്യായമാണ് ബാലഗോപാലന് സഖാവേ.
ഇതുവരെ പെട്രോള്‍ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐക്കാരെക്കൊണ്ടും സി.ഐ.ടി.യുക്കാരെക്കൊണ്ടുമൊക്കെ സമരം ചെയ്യിച്ചിട്ട് ഇപ്പോള്‍ സംസ്ഥാന നികുതി കുറയ്ക്കാത്തതിന് എന്തൊക്കെ കപടന്യായമാണ് നമ്മുടെ ധനമന്ത്രി പറയുന്നത്!
കേരളം ഒഴികെയുള്ള ഏതാണ്ടെല്ലാ സംസ്ഥാനങ്ങളും പെട്രോള്‍- ഡീസലിന്റെ സംസ്ഥാന നികുതി കുറച്ചു കഴിഞ്ഞു. അവിടെയെല്ലാം വില കുറയുകയാണ്. കണ്ണൂരിലും കോഴിക്കോടുമുള്ളവര്‍ തൊട്ടടുത്ത് കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമായ മാഹിയിലെത്തിയാണ് പെട്രോള്‍ അടിക്കുന്നത്. മറ്റെല്ലാ സംസ്ഥാനങ്ങളും ജനങ്ങള്‍ക്ക് ആശ്വാസം നല്കാന് നികുതി ഭാരം കുറച്ചപ്പോള്‍ ഇവിടത്തെ ധനമന്ത്രി മാത്രം വാചക ക്കസര്‍ത്ത് നടത്തുകയാണ്. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടന്ന അയല്‍ സംസ്ഥാനമായ തമിഴ്നാടിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ പെട്രോളിന് 3 രൂപ കുറച്ചു. 2014ല്‍ ബി.ജെ.പി അധികാരത്തില്‍ വരുമ്പോള്‍ ഇത്രയായിരുന്നു പെട്രോളിന് കേന്ദ്രം ഈടാക്കിയ നികുതി, ഇപ്പോളെത്രയാണ് എന്ന കണക്കുമായി ചില ഇടതു സുഹൃത്തുക്കള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. 2014ല്‍ ബി.ജെ.പി അധികാരത്തിലെത്തുന്നതിന് തൊട്ടുമുമ്പ് കേരള സര്‍ക്കാരിന് എത്രരൂപയാണ് ഒരു ലിറ്റര്‍ പെട്രോളില്‍ നിന്നും ഡീസലില്‍ നിന്നും നികുതിയായി കിട്ടിയത്, ഇപ്പോഴെത്രയാണ് കിട്ടുന്നത് എന്ന കണക്കുകൂടി ബാലഗോപാല്‍ തന്റെ ലേഖനത്തില്‍ ചേര്‍ക്കണമായിരുന്നു.
ഇതിനിടയില്‍ കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ കോണ്‍ഗ്രസുകാരുമിറങ്ങിയിട്ടുണ്ട്. 2013-14 ല്‍ അന്നത്തെ യു.പി.എ സര്‍ക്കാര്‍ ഇറക്കിയ 1.34 ലക്ഷം കോടിയുടെ പെട്രോളിയം ബോണ്ടിന്റെ കഥ ആരും മറക്കരുത്. അന്ന് നിങ്ങള്‍ ബോണ്ടുവഴി എടുത്ത തുകയും പലിശയും ബി.ജെ.പി സര്‍ക്കാരാണ് അടച്ചു തീര്‍ക്കുന്നത്. പെട്രോളിയം ഉല്പന്നങ്ങളുടെ വില കുറയ്ക്കാന്‍ പെട്രോളിയം കമ്പനികള്‍ക്ക് സബ്സിഡി നല്കാന് ബഡ്ജറ്റില്‍ പണം നീക്കിവെക്കുന്നതിന് പകരം എടുത്ത നടപടിയായിരുന്നു ഈ ബോണ്ടിറക്കല്‍. മുതലും പലിശയുമടക്കം രണ്ടരലക്ഷം കോടിയോളം രൂപ ബി.ജെ.പി സര്‍ക്കാര്‍ തിരിച്ചടയ്ക്കണം. കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് 70,195 കോടി രൂപ കൊടുത്തുകഴിഞ്ഞു. ഈ വര്‍ഷം 10,000 കോടിയും അടുത്ത വര്‍ഷം 31,150 കോടിയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 52,860 കോടിയും 36,913 കോടിയും തിരിച്ചുകൊടുക്കണം. ഇതൊക്കെ പെട്രോള്‍ നികുതിയില്‍ നിന്ന് എടുത്താണ് കൊടുക്കുന്നത്. കേന്ദ്രനികുതിയുടെ 42 ശതമാനവും സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്നു. റവന്യൂ കമ്മി നികത്താന്‍ ഗ്രാന്റ് തരുന്നു. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രബഡജറ്റ് വിഹിതം നല്കുന്നു. ഇതിനൊക്കെ തുക വേണ്ടേ എന്തിനെയും കണ്ണടച്ചിരുട്ടാക്കാന്‍ ശ്രമിക്കുന്ന നിലപാട് തിരുത്തുകയാണ് എല്‍.ഡി.എഫും യു.ഡി.എഫും ഇനിയെങ്കിലും ചെയ്യേണ്ടതെന്നും സുരേന്ദ്രന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: