എസ്. ശ്രീനിവാസ് അയ്യര്‍
പ്രളയപയോധിയില്‍ ഉറങ്ങിയെഴുന്നേറ്റ ബ്രഹ്മദേവന് സൃഷ്ടി തുടങ്ങുകയായി. കാല പ്രവാഹത്തില്‍ നിന്നും ഒരു കണം ചീന്തിയെടുത്തുകൊണ്ട് പ്രപഞ്ചശില്പി ധ്യാനനിരതനായി.. തന്റെ ഉള്ളിലെ സൃഷ്ടിശക്തിയുടെ സകലസാധ്യതകളും പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ആരംഭ കര്‍മ്മമായിരുന്നു അത്. അങ്ങനെ മേടം രാശി ഉരുവം കൊണ്ടു. ആ രാശിയില്‍ ബ്രഹ്മാവ് ആദ്യം തോറ്റിയത് അശ്വതി നക്ഷത്രത്തെ ആയിരുന്നു. അതിനാല്‍ മേടം ഒരു സൃഷ്ടി രാശിയായി; അശ്വതി ഒരു സൃഷ്ടി നക്ഷത്രവുമായി.
അശ്വതി നാളിന്റെ ജീവിതസത്യങ്ങള്‍ ഈ ഒരു ബിന്ദുവിനെ മുന്‍ നിര്‍ത്തി ആരായുന്നത് സമുചിതമായിരിക്കും. (നക്ഷത്രങ്ങളെ സൃഷ്ടി നക്ഷത്രം, സ്ഥിതി നക്ഷത്രം, സംഹാര നക്ഷത്രം എന്നിങ്ങനെ വിഭജിച്ചിരിക്കുകയാണ് പണ്ഡിതന്മാര്. അതുകൊണ്ടുള്ള പ്രയോജനങ്ങള്‍ വളരെ ഗാഢമാണു താനും). സൃഷ്ടി നക്ഷത്രത്തില്‍ ജനിച്ചാല്‍ മനസ്സ് സര്ഗാത്മകമാകും. നിലവിലുള്ളതിനെ എങ്ങനെ കൂടുതല്‍ നവീകരിക്കാം എന്നും പുതു പുത്തനാക്കാം എന്നും ചിന്തിക്കും. നവീകരണത്തെക്കാള്‍ കുറച്ചു കൂടി പ്രതിപത്തി ഇവര്‍ക്ക് നവസൃഷ്ടി നടത്താനാവും. എങ്ങനെ പുതുലോകം പണിയാന്‍ കഴിയും എന്ന വിചാരത്തെ, ആ ഉന്നമനത്തെ ആണ് നാം ‘പോസിറ്റീവ് മൈന്‍ഡ്’ എന്നു പറയുന്നത്. ഉന്മേഷ ചിന്തകളും ഉത്സാഹഭാവങ്ങളും തുള്ളിത്തുളുമ്പും. ചിന്തയിലും വാക്കിലും കര്‍മ്മത്തിലുമെല്ലാം ഇവരുടെ ഉത്സുകത ദര്‍ശിക്കാനാവും. പിന്നാമ്പുറക്കഥകള്‍ മെനഞ്ഞ് സ്വന്തം മനസ്സിനെ ചീഞ്ഞളിഞ്ഞ കുപ്പക്കൂനയാക്കുന്ന മനുഷ്യരില്‍ നിന്നും ബഹുദൂരം മുന്നിലായിരിക്കും അശ്വതിയില്‍ ജനിക്കുന്ന മനുഷ്യര്‍ എപ്പോഴും.
ഒരു സൃഷ്ടി നക്ഷത്രമാകയാല്‍ അശ്വതിയില്‍ ശുഭ കര്‍മ്മങ്ങള്‍ പലതും നിര്‍വഹിക്കാനാവും. ശുഭ മുഹൂര്‍ത്തം നോക്കുന്ന വേളയില്‍ ഊണ്നാളാണോ എന്ന ചിന്തയുണരാറുണ്ട്. അശ്വതി പതിനാറ് ഊണ് നാളുകളില്‍ ഒന്നുമാണ്. അതിനാല്‍ വിവാഹം, ഗൃഹാരംഭ പ്രവേശങ്ങള്‍, തീര്‍ത്ഥയാത്ര, ചോറൂണ്( അന്നപ്രാശം) സ്ഥാനാരോഹണം, വിദ്യാരംഭം കുറിക്കാന്‍, പുതു സംരംഭങ്ങള്‍ തുടങ്ങാന്‍ ഒക്കെ അശ്വതി ഒരു ഉത്തമ നക്ഷത്രമായി പരിഗണിക്കപ്പെടുന്നു.
ജീവിതം ഒരു വലിയ മേച്ചില്‍പ്പുറമാണ്. അവിടെ ചലനോര്‍ജ്ജം പ്രധാനമാണ്. ഉറക്കം തൂങ്ങികളും ഉഴപ്പന് മട്ടുകാരും തോറ്റമ്പുന്നു. അതൊരു ശക്തമായ മത്സര വേദിയാണ്. ഇത് നന്നായറിയുന്നവരാണ് അശ്വതി നാളുകാര്‍. അതിനാല്‍ വീര്യവും സമരോത്സുകതയും അവരുടെ കൂടെ എപ്പോഴുമുണ്ട്. തുരുമ്പുപിടിക്കാത്ത മനസ്സാണ് അശ്വതിക്കാരുടെ വലിയ ആയുധ ശക്തി. നിങ്ങളുടെ എതിരാളി ഒരു അശ്വതി നാളില്‍ ജനിച്ച വ്യക്തിയാണെങ്കില്‍ മത്സരം കടുപ്പമേറിയ താവും. ശീതളിമ ആരും പ്രതീക്ഷിക്കരുത്. അവരുടെ വീറും വാശിയും സത്യത്തില്‍ എതിരാളിയെ ഇല്ലായ്മ ചെയ്യുക എന്നതിലല്ല. ജീവിതത്തെ ആസ്വദിക്കാന്‍ കഴിയുന്ന എല്ലാ സാധ്യതകളെയും സാഹചര്യങ്ങളെയും വരുതിയിലാക്കാന്‍ കഴിയുക എന്നതിലാണ്. അതിനുള്ള പ്രധാനപ്പെട്ട ഉപാധി എന്ന നിലയ്ക്ക് അവര്‍ ജീവിതത്തിന്റെ സമരമുഖത്തും ശക്തമായ സാന്നിദ്ധ്യം അറിയിക്കുകയാണ് .
‘സാഗരം സാഗരോപമം’ എന്നും ‘ഗഗനം ഗഗനോപമം’ എന്നും പറഞ്ഞതു പോലെയുള്ള ഉണ്മ ജ്യോതിഷത്തിനും ഇണങ്ങും. ഓരോ ആകാശ ദര്‍ശനത്തിലും പുതു പുതു നക്ഷത്രക്കാഴ്ചകള്‍ വീണുകിട്ടാതിരിക്കില്ല. കവി പാടിയതിങ്ങനെ: ‘നീയറിയുമോ വായനക്കാരാ നീറുമെന്നിലെ നക്ഷത്രവീര്യം’. ഇരുപത്തിയേഴു നക്ഷത്രങ്ങളെക്കുറിച്ചും പലകാലം കൊണ്ട് നേടിയ അറിവുകള്‍ പങ്കു വെക്കാന്‍ നടത്തുന്ന എളിയ ശ്രമമാണ് ഇത്. കൂടുതല്‍ കാര്യങ്ങള്‍ക്ക് ‘അശ്വതി: അറിയേണ്ടതെല്ലാം’ എന്ന എന്റെ പുസ്തകത്തില്‍ അശ്വതിയുടെ ആയുഷ്ക്കാലഫലം ക്രോഡീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: