മുകുന്ദന് മുസലിയാത്ത്
സരസ്വതീ തീരത്ത് ഒരു സത്രം നടത്തി. ദേവകളും ഋഷികളും യോഗികളും എല്ലാം സത്രത്തില്‍ പങ്കെടുക്കാനെത്തി. പല കാര്യങ്ങളും ചര്‍ച്ചാ വിഷയമായ കൂട്ടത്തില്‍ ഒരാള്‍ ചോദിച്ചു. മൂര്‍ത്തിത്രയത്തില്‍ മഹത്വമേറിയവനാര്?
ചിലര്‍ സൃഷ്ടിക്കാണ് മഹത്വമെന്നതിനാല്‍ ബ്രഹ്മാവിന്റെ പേരു പറഞ്ഞു. വേറെ ചിലര്‍ വിഷ്ണുവിനു പ്രാധാന്യം കല്പ്പിച്ചു. മറ്റു ചിലര്‍ ശിവപക്ഷപാതികളായി. എന്തായാലും വിധി നിര്‍ണയിക്കാന്‍ നിശ്ചയിച്ചു ഭൃഗു മഹര്‍ഷിയെ വിട്ടു.
ഭൃഗുമുനി സ്വപിതാവായ ബ്രഹ്മാവിനെ തന്നെ ആദ്യം സമീപിച്ചു. ബ്രഹ്മാവ്, നമസ്കരിക്കാനോ സ്തുതിക്കാനോ തയ്യാറാവാതെ നില്ക്കുന്ന ഭൃഗുവിനെ കണ്ടു കോപിഷ്ഠനായി. തന്റെ പുത്രന് തന്നെ നമസ്കരിച്ചില്ലെങ്കില്‍ അതു തനിക്കവമാനമല്ലേ. ഭൃഗുമഹര്‍ഷി ചിരിച്ചുകൊണ്ടു നില്ക്കുക മാത്രം ചെയ്തു. സംഗതി പന്തിയല്ല എന്നറിഞ്ഞ സരസ്വതീ മാതാവ് ബ്രഹ്മാവിനെ തടഞ്ഞതിനാല്‍ അനിഷ്ടങ്ങളൊന്നും നടന്നില്ല.
ഭൃഗു നേരെ കൈലാസത്തിലെത്തി. ഭൃഗു മുനിയെ കണ്ട ഉടനെ പരമശിവന്‍പീഠത്തില്‍ നിന്നു ചാടിയെഴുന്നേറ്റ് ഭൃഗുവിനെ ആലിംഗനം ചെയ്യാന്‍ തുനിഞ്ഞു. പക്ഷേ ഭൃഗു ഒഴിഞ്ഞുമാറിക്കൊണ്ടു പറഞ്ഞു. ശവപ്പറമ്പിലെ ചാരം പൂശി അശുദ്ധമായിട്ടുള്ളവന്‍ എന്നെ തൊടരുത്.
പരമശിവന് കോപിഷ്ഠനായി പിനാകമെടുക്കാന്‍ തുനിഞ്ഞതിനെ പാര്‍വ്വതി തടഞ്ഞു. ഭൃഗു കൈലാസത്തില്‍നിന്നും സ്ഥലം വിട്ടു.
വൈകുണ്ഠത്തിലാണ് ഭൃഗു മൂന്നാമതായി എത്തിയത്. അവിടെ ലക്ഷ്മിയുടെ മടിയില്‍ തലവച്ചുറങ്ങുന്ന വിഷ്ണുവിനെ കണ്ടപ്പോള്‍ കോപമുദിച്ചത് ഭൃഗുമഹര്‍ഷിക്കാണ്. കോപാകുലനായ മുനി ഭഗവാന്റെ നെഞ്ചത്തു ചവിട്ടിയുണര്‍ത്തി. പെട്ടെന്നു ചാടിയെണീറ്റ ഭഗവാന് മുനിയുടെ പാദങ്ങളില്‍ നമസ്കരിച്ചു. മുനിയുടെ കാലിണകള്‍ തടവി ക്ഷമ ചോദിച്ചു.
എന്റെ പരുപരുത്ത ശരീരത്തില്‍ തട്ടി അങ്ങയുടെ മൃദുപാദങ്ങള്‍ക്ക് പ്രയാസം ഉണ്ടായതില്‍ ഞാന്‍ മാപ്പപേക്ഷിക്കുന്നു. ലക്ഷ്മീദേവിയും മുനിപാദങ്ങളില്‍ വീണു നമസ്കരിച്ചു.
ഭഗവാന് തുടര്‍ന്നു: ‘അങ്ങയുടെ പാദസ്പര്‍ശം’കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കാന്‍ കനിവു കാണിച്ചതില്‍ ഞങ്ങളെന്നും കൃതജ്ഞത ഉള്ളവരായിരിക്കും.’
മുനിയും പരിസരം മറന്നു വികാരതരളിതനായി. ഇത്രയും എളിമയും വിനയവും ക്ഷമയുമുള്ള ഒരു മഹാത്മാവിനോട് കോപിക്കേണ്ടിവന്നതു തന്റെ ദൗര്‍ഭാഗ്യമാണ്. അതിനു പ്രായശ്ചിത്തമായി മുനി പറഞ്ഞു. എന്റെ പാദസ്പര്‍ശമേറ്റ അങ്ങയുടെ മാറിടം ഭക്തരുടെ അഭീഷ്ടദര്‍ശനമായിരിക്കും. കൂടാതെ അവിടെ എന്നും ശ്രീ വാഴും. അതിനാല്‍ ആ ഭാഗം ശ്രീവത്സം എന്നു പ്രസിദ്ധി നേടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: