ഡോ. രാധാകൃഷ്ണന് ശിവന്
വാസ്തു പ്രകാരം ഭൂമി സ്വീകരിച്ചു ഈശ ഖണ്ഡത്തിലോ അല്ലെങ്കില്‍ നിരൃതി ഖണ്ഡത്തിലോ ഗണേശന്റെയും ബ്രഹ്മാവിന്റെയും വീഥി ഒന്നാക്കിയിട്ട് ആ സ്ഥാനത്ത് എണ്‍പത്തിയൊന്ന് പദമായോ അല്ലെങ്കില്‍ അറുപത്തി നാല് പദമായോ അല്ലെങ്കില്‍ നൂറ് പദമായൊ ഒരു വാസ്തുപുരുഷ മണ്ഡല കല്‍പ്പന ചെയ്യണം. ഈ മണ്ഡല കല്പ്പനയില് വാസ്തു പുരുഷന്റെ അവയവങ്ങളെയും മര്‍മങ്ങളെയും വാസ്തു ദേവതകളെയും യഥാവിധി കല്പ്പിക്കണം.
ഇപ്രകാരം വാസ്തുപുരുഷ മണ്ഡലവുമായി ബന്ധപ്പെടുത്തി ഗൃഹങ്ങള്‍ക്ക് മര്‍മ്മസ്ഥാനം എന്നുള്ള സങ്കല്പമുണ്ട്. വാസ്തുപുരുഷ മണ്ഡല ഭേദമനുസരിച്ച് സാമാന്യമായി എണ്‍പത്തിയൊന്ന് പദങ്ങളുള്ള പരമസായിക മണ്ഡലത്തില്‍ കിഴക്കും വടക്കും അഗ്രങ്ങള്‍ ആയി പത്ത് വീതം നേര്‍വരകള്‍ ഉണ്ടാകും. ഇപ്രകാരം എണ്‍പത്തിയൊന്ന് പദങ്ങള്‍ ലഭിക്കും. അതുപോലെതന്നെ വിദിക്കുകളില്‍ വടക്ക് കിഴക്കും തെക്ക് പടിഞ്ഞാറും ദിശകളില്‍ അഗ്രങ്ങള്‍ ആയി മൂന്ന്, ആറ്, ഒന്‍പത് എന്നീ പദങ്ങള്‍ക്ക് ശേഷം അവസാനിക്കുന്ന അഞ്ചുവീതം കര്‍ണ്ണ സൂത്രങ്ങളും ഉണ്ടാകും. ഈ ദിക്ക് നേര്‍വരകളെ നാഡികള്‍ എന്നും കര്‍ണ്ണ രേഖകളെ രജ്ജുക്കള്‍ എന്നും സാമാന്യമായി പറയാറുണ്ട്.
കിഴക്കുപടിഞ്ഞാറായി വരുന്ന നാഡികളെ യഥാക്രമം ധര്‍മ്മ,യാശോവതി, ഭദ്ര, ശുഭദാ, കാമനാ, ശുഭ, ചിത്രാ, സൈനമ്യാ, സുധ, ഗൗരി എന്നീ നാമങ്ങള്‍ ഉണ്ട്. തെക്കുവടക്കായി വരുന്ന നാഡികള്‍ക്ക് അമൃത, വാരുണീ, ശാന്ത, ഹ്ലാദിനീ, ബ്രഹ്മവാദിനീ, ശുഭ്രാ, രമാ, രതീ, കാന്താ, ജ്വാലിനീ എന്നുമാണ് നാമങ്ങള്‍ പറയപ്പെടുന്നത്.
രജ്ജുക്കളും നാഡികളുടെയും സന്ധി സ്ഥാനത്തിനാണ് സാമാന്യമായി മര്‍മ്മം എന്ന് പറയുന്നത്. ഇപ്രകാരം കര്‍ണ മൃത്യു സൂത്രങ്ങളോടുകൂടി പത്തു രജ്ജുക്കളും ബ്രഹ്മയമ സൂത്രങ്ങളോടുകൂടി ഇരുപത്തി രണ്ടു നാഡികളും ഉണ്ടാകുന്നു. ഇത്തരത്തില്‍ രജ്ജു നാഡികള്‍ നിര്‍ണയിച്ചു കഴിഞ്ഞാല്‍ ആകെ വസ്തുവില്‍ നൂറ് മര്മങ്ങളുണ്ടാകുന്നു. പദത്തിനുള്ളില്‍ കാണുന്ന രജ്ജുക്കളുടെ സന്ധി മര്‍മ്മം ആകില്ല എന്നും പദ സന്ധികളില്‍ മാത്രമേ മര്മ്മമുണ്ടാകുന്നുള്ളൂ എന്ന് ശാസ്ത്രം ഓര്‍മിപ്പിക്കുന്നു.
ഇപ്രകാരം നവ വര്‍ഗ്ഗത്തിലുള്ള മണ്ഡലത്തില്‍ ത്രിസൂത്രമര്മ്മങ്ങള് ഇരുപത്തി എട്ട്, ചതുസൂത്ര മര്‍മ്മങ്ങള്‍ ഇരുപത്തി നാല്, പഞ്ചസൂത്ര മര്‍മ്മങ്ങള്‍ എട്ടും ഷഡ് സൂത്ര മര്‍മ്മങ്ങള്‍ മുപ്പത്തിയാറും മഹാമര്‍മ്മങ്ങള്‍ നാലും ആയി ആകെ നൂറു മര്‍മ്മസ്ഥാനങ്ങള്‍ കല്പിക്കപ്പെട്ടിരിക്കുന്നു. ദേവാലയ വിധിക്ക് വിധിക്കപ്പെട്ടിരിക്കുന്ന അഷ്ട വര്‍ഗ്ഗത്തിലുള്ള മണ്ഡലങ്ങളില്‍ എണ്‍പത്തി അഞ്ച് ആകുന്നു മര്‍മ്മ സ്ഥാനങ്ങള്‍. അവിടെ ത്രിസൂത്ര മര്‍മ്മങ്ങള്‍ ഇരുപത്തി നാല്, ചതുസൂത്ര മര്‍മ്മങ്ങള്‍ മുപ്പത്തി ആറ്, പഞ്ച സൂത്ര മര്മങ്ങള് ഇരുപത്, ഷഡ്സൂത്ര മര്‍മ്മങ്ങള്‍ നാലും മഹാമര്‍മ്മങ്ങള്‍ ഒന്നും ചേര്‍ത്താണ് ഈ എണ്‍പത്തി അഞ്ചു മര്‍മ്മസ്ഥാനങ്ങള്‍.
നാഡികളും രജ്ജുക്കളും തമ്മില്‍ അഞ്ച്, ആറ്, എട്ട് രേഖഖണ്ഡങ്ങളില് സന്ധിക്കുന്ന ഇടം പ്രധാന മര്‍മ സ്ഥാനങ്ങളാകുന്നു. എട്ടു സൂത്രങ്ങളുടെ സംയോഗ സ്ഥാനത്തെ മഹാ മര്‍മം എന്നും വിളിക്കുന്നു. കെട്ടിട മര്‍മ്മങ്ങളില്‍ മഹാ മര്‍മ്മ വേധമില്ലാത്ത വിധം ഭിത്തികള്‍ ഒഴിവാക്കണം. പദവിസ്താരത്തില് നിന്നും ചുമരുകള്‍ക്ക് ഇരുപത്തി നാലില്‍ ഒരുഭാഗം മാറ്റം കൊടുത്ത് ഭിത്തികള്‍ക്കും സ്തംബങ്ങള്ക്കും വരുന്ന മഹാ മര്മ്മവേധങ്ങള് ഒഴിവാക്കുകയാണ് വേണ്ടത്. യാതൊരു മാറ്റത്തിനും കഴിയാത്ത സാഹചര്യങ്ങളില്‍ മാത്രം നാലു മഹാമര്മ്മവേധസ്ഥാനങ്ങളിലും ബ്രഹ്മ സ്ഥാനത്തും മന്ത്രപൂതമായ പഞ്ചശിരസ്സ് സ്ഥാപിക്കുക പതിവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: