എസ്.ബി. പണിക്കര്‍
ജീവിക്കാന്‍ വേണ്ടി (ഉദരനിമിത്തം) മനുഷ്യന് എന്തെല്ലാം വേഷങ്ങളാണ് കെട്ടുന്നത്! ചിലര്‍ ജട കെട്ടിയ മുടിയോടു കൂടി മുനി വേഷം കെട്ടി നടക്കുന്നു. ചിലര്‍ തല മുണ്ഡനം ചെയ്ത് കഷണ്ടി വേഷത്തില്‍ നടക്കുന്നു. മറ്റുചിലര്‍ ‘പപ്രത്തലയന്മാ’രായിട്ടാണു നടത്തം. സര്‍വസംഗപരിത്യാഗി എന്നതാകും ഭാവം. ഇവര്‍ എല്ലാം കാണുന്നുണ്ടെങ്കിലും ഒന്നും കാണാത്ത മട്ടിലാകും പോക്ക്. ഒരു ചാണ് വയറിന് വേണ്ടിയാണ് അനേകതരം വേഷംകെട്ടല്.
ജഡിലോ മുണ്ഡീ, ലുഞ്ചിത കേശഃ
കാഷായാംബര ബഹുകൃത വേഷഃ
പശ്യന്നപി ചന പശ്യതി മൂഢഃ
ഉദരനിമിത്തം ബഹുകൃത വേഷഃ
ഇപ്രകാരം പാടുന്നത് ശ്രീശങ്കരന്. മനുഷ്യജന്മം കിട്ടുന്നത് ഒരു മഹാഭാഗ്യം എന്നാണ് ജ്ഞാനികളുടെ അഭിപ്രായം. ‘മുട്ടയായും
പുഴു വായും പുഴു പൊട്ടി നല് പൂമ്പാറ്റയായും ഒട്ടേറെ ജന്മം കഴിഞ്ഞാല്‍ ഒരു പക്ഷേ മനുഷ്യനായി തീരാം.’ ഒരുപക്ഷേ എന്ന പ്രയോഗം നമ്മുടെ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു.
ഇപ്രകാരം മനുഷ്യനായി ജനിച്ചാലും ഒന്നിനും ഒരു നിശ്ചയമില്ല. ചരടുപൊട്ടിയ പട്ടം പോലെ അലയുന്നു. അപ്പോഴും അവര്‍ എന്തിനോ വേണ്ടി തിരയുന്നു. ലോകരഹസ്യം ആര്‍ക്കും പിടികിട്ടുന്നില്ല. ‘തിരിയാ ലോകരഹസ്യമാര്‍ക്കുമേ’ എന്നു കുമാരനാശാന്.
എല്ലാം കണ്ടു മനസ്സിലാക്കാനുള്ള ബുദ്ധിയുണ്ട് മനുഷ്യന്. എന്നിട്ടും അത് ചെയ്യുന്നുണ്ടോ? കാമം, ക്രോധം, ലോഭം എന്നീ മൂന്ന് കള്ളന്മാര് നമ്മുടെ ശരീരത്തില്‍ തന്നെ ഒളിഞ്ഞിരിപ്പുണ്ട്. തക്കം നോക്കി അവര്‍ നമ്മുടെ ജ്ഞാനമാകുന്ന രത്നങ്ങള്‍ മോഷ്ടിച്ചു കൊണ്ടു പോകും. അതുകൊണ്ട് ജാഗ്രത, ജാഗ്രത എന്ന് ആചാര്യര്‍ ഉപദേശിക്കുന്നു. മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുള്ള ഒറ്റമൂലിയായി ആചാര്യര്‍ നിര്‍ദേശിക്കുന്നത് ജ്ഞാനസമ്പാദനമാണ.് അതാണ് നമ്മുടെ യഥാര്‍ത്ഥ സമ്പത്ത്.
‘ഈ ലോകത്തില്‍ സത്യത്തിലേക്കുള്ള രണ്ടു മാര്‍ഗം ഞാന്‍ പറഞ്ഞുതരാം; ജ്ഞാനയോഗവും കര്‍മ്മയോഗവും. എല്ലാ കര്‍മ്മങ്ങളും അവസാനം ജ്ഞാനത്തില്‍ കെട്ടടങ്ങുന്നു’ (ജ്ഞാനേ പരിസമാപ്യതേ). എന്ന് ഭഗവാന് ഗീതയില്‍ പഠിപ്പിക്കുന്നു.
ഭൗതിക സമ്പത്തിന്റെ പിന്നാലെയാണ് മനുഷ്യര്‍. അതെത്ര കൂട്ടി വെച്ചാലും തൃപ്തിയാകില്ല. ഗുരുക്കന്മാര്, ജ്ഞാനികള്‍, പ്രവാചകന്മാര് ഇവര്‍ എന്തെല്ലാം പറഞ്ഞു കൊടുക്കുന്നു. എന്നിട്ടും മനുഷ്യന് പഠിക്കുന്നില്ല. കനകംമൂലം, കാമിനിമൂലം കലഹം. യുദ്ധം ചെയ്യുന്നു, നശിക്കുന്നു. മഹാഭാരതത്തില്‍ വ്യാസന് ഇരുകൈയും തലയില്‍ വെച്ച് നിരാശനായി പറയുന്നു; ‘ഈ മനുഷ്യര്‍ക്ക് ഞാന്‍ എന്തെല്ലാം പറഞ്ഞു കൊടുക്കുന്നു. എന്നിട്ടും ഇവരാരും ഒന്നും സ്വീകരിക്കുന്നില്ലല്ലോ….’
ആചാര്യരുടെ കാലഘട്ടത്തില്‍ കര്‍മം (ജോലി) ചെയ്യാതെ, ജീവിത ലക്ഷ്യം ഒന്നുമില്ലാതെ, മക്കളെ വേണ്ടവിധം സംരക്ഷിക്കാതെ, പ്രായമായ മാതാപിതാക്കളെ കണ്ടെന്നു നടിക്കാതെ, ‘വാ കീറിയ ഭഗവാന് ഇരയും കല്പിച്ചിടും’ എന്ന വേദാന്തവും പറഞ്ഞു കൊണ്ട് നടക്കുന്നത് കണ്ട് ശങ്കരാചാര്യര്‍ എഴുതിയതാണ് മേലെ ഉദ്ധരിച്ച ശ്ലോകം. ഇവിടെ പറഞ്ഞ തരക്കാര്‍ ഇക്കാലത്തും കുറേയുണ്ടല്ലോ.
എംടിയുടെ രണ്ടാമൂഴത്തില്‍ യുധിഷ്ഠിരനെ കൂടെയുള്ളവര്‍ വിമര്‍ശിക്കുന്ന ഒരു രംഗമുണ്ട.് അതിങ്ങനെ: ‘എല്ലാ കുറ്റങ്ങളും കാലക്കേടു കൊണ്ട് എന്നാശ്വസിക്കുന്നത് യുധിഷ്ഠിരന്റെ ഒരു ശീലമാണ്. അതാണ് ഞങ്ങളുടെ കുരുവംശത്തിന്റെ ശാപം, ഈ ഭാരതഖണ്ഡത്തിന്റെ മുഴുവന്‍ ശാപം, എന്നു തോന്നുന്നു.’
ഉദരപൂരണത്തില്‍ മാത്രം ശ്രദ്ധയൂന്നി ജ്ഞാനം സമ്പാദിക്കാതെ, പരോപകാരം ചെയ്യാതെ, ആധ്യാത്മിക കാര്യങ്ങളില്‍ ശ്രദ്ധിക്കാതെ നടക്കുന്നവര്‍ മൃഗസമാനരാണ് എന്നത്രേ ആചാര്യസ്വാമികളുടെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: