തൊടുപുഴ: നഗരത്തില്‍ ഒരിടവേളയ്ക്കുശേഷം സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷം. തെരുവോരത്ത് കുടുംബം പുലര്‍ത്താന്‍ പച്ചക്കറി വിത്തുകള്‍ വിറ്റിരുന്നയാളുടെ സ്റ്റാന്‍ഡ് മദ്യപന് തട്ടിത്തെറിപ്പിച്ചു, പതിനായിരത്തോളം രൂപയുടെ നാശം.
നഗരസഭ പാര്ക്കിന് മുന്‍വശത്തുള്ള ആധുനിക ബസ്റ്റ് സ്റ്റാന്‍ഡിന് സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് 3.30യോടെയാണ് സംഭവം. കാഞ്ഞിരമറ്റം ആമിക്കാട്ട് ഗോപാലകൃഷണന് കട്ടിലിന് മുകളില്‍ വില്‍പ്പനയ്ക്ക്വച്ചിരുന്ന വിത്തുകളാണ് മണികണ്ഠനെന്നയാള്‍ നശിപ്പിച്ചത്. ഇയാള്‍ക്കെതിരേ മുമ്പും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.
കട്ടില് മറിച്ചിട്ടതോടെ പ്ലാസ്റ്റിക്ക് കവറിലും അല്ലാതെയും സൂക്ഷിച്ചിരുന്ന വിത്തുകള്‍ റോഡില്‍ ചിതറി നശിച്ചു. കണ്ടുനിന്നവരിലൊരാള്‍ നേരിട്ടെത്തി അറിയിച്ചിട്ടും സംഭവം എന്താണെന്ന് പോലും അറിയാന്‍ പോലീസ് എത്തിയില്ല. പിന്നാലെ എസ്ഐയെ ഫോണില്‍ വിവരം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല.
ഈ സമയം ഉടമ ഗോപാലകൃഷ്ണന് സ്ഥലത്തുണ്ടായിരുന്നില്ല. പിന്നീട് സ്ഥലത്തെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. 10 വര്‍ഷത്തോളമായി താന്‍ നഗരത്തില്‍ പച്ചക്കറി വിത്തുകള്‍ കച്ചവടം ചെയ്താണ് ജീവിക്കുന്നതെന്നും മകന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട് മുട്ടത്തെ കോളേജില്‍ പോയ സമയത്താണ് സംഭവമെന്നും അദ്ദേഹം പറഞ്ഞു. വിത്തുകള്‍ സൂക്ഷിച്ച സ്റ്റാന്റ് മൂടിയിട്ട ശേഷമാണ് പോയതെന്നും ഗോപാലകൃഷ്ണന് പറഞ്ഞു. ഇയാള്‍ നേരിട്ടെത്തി പരാതി പറഞ്ഞിട്ടും പോലീസ് എത്തിയത് പിന്നെയും ഏറെ കഴിഞ്ഞാണ്, എന്നാല്‍ വാഹനത്തില്‍ നിന്ന് സ്ഥലത്ത് ഇറങ്ങാതെ കടന്നുപോയി. പിന്നാലെ ഗോപാലകൃഷ്ണന് സ്റ്റേഷനില്‍ വീണ്ടുമെത്തി പരാതി എഴുതി നല്കി.
ആക്രമണം നടത്തിയ യുവാവ് കഴിഞ്ഞമാസം അര്‍ബന്‍ ബാങ്കിന് സമീപം അറ്റകുറ്റപ്പണിക്കായി ഊരിവച്ച ഗ്ലാസ് ഡോര്‍ എറിഞ്ഞ് തകര്‍ത്തിരുന്നു. സ്ത്രീകളെ ശല്യപ്പെടുത്തുന്നതും മദ്യപിച്ച ശേഷം വഴിയില്‍ കാണുന്നവരെയെല്ലാം അസഭ്യം പറയുന്നതും പതിവാണ്. ഇത്തരത്തില്‍ നിരവധിപ്പേര്‍ നഗരത്തില്‍ അലഞ്ഞ് തിരിയുമ്പോഴും നടപടിയെടുക്കേണ്ട നഗരസഭാ ധികൃതരും പോലീസും ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: