റിയാദ് : പ്രവാസികൾക്ക് പ്രതീക്ഷ നൽകി തൊഴിൽ പരിഷ്കരണ പദ്ധതി ആവിഷ്കരിച്ച് സൗദി അറേബ്യ. എക്സിറ്റ്, റീ-എൻട്രി വിസ ചട്ടങ്ങൾ പരിഷ്കരിക്കുന്നതോടെ ഒരു അഭ്യർത്ഥന സമർപ്പിച്ചതിന് ശേഷം തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ പ്രവാസി തൊഴിലാളികൾക്ക് സൗദി അറേബ്യയ്ക്ക് പുറത്ത് യാത്ര ചെയ്യാൻ കഴിയും എന്നതാണ് ആകർഷകമായ മാറ്റം. ഇത്തരത്തിൽ സൗദിക്ക് പുറത്തേക്ക് യാത്ര ചെയ്യുന്ന വിവരം തൊഴിലുടമക്ക് ഇലക്ട്രോണിക് സംവിധാനത്തിലൂടെ അറിയിപ്പ് നൽകും.
തൊഴിൽ കരാർ അവസാനിച്ച് കഴിഞ്ഞാൽ തൊഴിലുടമയുടെ അനുമതിയില്ലാതെ തന്നെ രാജ്യം വിട്ടു പോകാനും മറ്റൊരു സ്ഥാപനത്തിൽ ജോലി കണ്ടെത്തി മാറാനും പുതിയ പദ്ധതി പ്രവാസി തൊഴിലാളിക്ക് സ്വാതന്ത്ര്യം നൽകുന്നു എന്നതാണ് എടുത്ത് പറയേണ്ട മറ്റൊരു സവിശേഷത. തൊഴിൽ കരാർ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തികമോ അല്ലാതെയോ തൊഴിലാളിയുമായി ഉണ്ടാകുന്ന എല്ലാ അനന്തരഫലങ്ങളും ഇലക്ട്രോണിക് സംവിധാനം വഴി തൊഴിലുടമയെ അറിയിക്കും.
ഈ മൂന്ന് സേവനങ്ങളും എംഎച്ച്ആർഎസ്ഡിയുടെ സ്മാർട്ട്ഫോൺ ആപ്ലിക്കേഷൻ ആയ അബ്ഷെർ, കിവ പോർട്ടൽ എന്നിവ വഴി ലഭ്യമാക്കും. പുതിയ പരിഷ്കാരങ്ങൾ അടുത്ത വർഷം മാർച്ച് 14 മുതൽ പ്രാബല്യത്തിൽ വരും. ദേശീയ പരിവർത്തന പരിപാടിയുടെ ഭാഗമായി സൗദി അറേബ്യയിലെ തൊഴിൽ അന്തരീക്ഷത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാനവ വിഭവശേഷി സാമൂഹിക വികസന (MHRSD) മന്ത്രാലയമാണ് തൊഴിൽ നിയമ പരിഷ്കരണം നടപ്പാക്കുന്നത്.
ഈ സംരംഭം തൊഴിൽ മൊബിലിറ്റി അനുവദിക്കുകയും എക്സിറ്റ്, റീ-എൻട്രി വിസ പ്രശ്നങ്ങൾ നിയന്ത്രിക്കുകയും ചെയ്യുന്നു. സ്വകാര്യ മേഖലയിലെ എല്ലാ പ്രവാസി തൊഴിലാളികൾക്കും ഇത് ബാധകമാണ്. തൊഴിലുടമകളും ജീവനക്കാരും തമ്മിലുള്ള കേസുകളുടെ എണ്ണം കുറയ്ക്കാനും പുതിയ പദ്ധതി സഹായകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: