പത്തനംതിട്ട: കോന്നി ആനത്താവളത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുട്ടിയാന പിഞ്ചു (5) ചരിഞ്ഞു. ഗുരുതര രോഗത്തേ തുടര്‍ന്ന് പത്തു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ജന്മനാ കാലില്‍ ഉണ്ടായ വൈകല്യമാണ് ആനക്കുട്ടിയുടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായത്. പിന്നീട് നടക്കാന്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചതും കാലിലേക്ക് നീര് പടര്‍ന്നതും ആനയുടെ ആരോഗ്യം കൂടുതല്‍ ക്ഷയിക്കുന്നതിനു കാരണമായെന്ന് വനം വെറ്ററിനറി സംഘം കണ്ടെത്തിയിരുന്നു.
തീര്‍ത്തും കിടപ്പിലായിരുന്ന ആനക്കുട്ടിയുടെ ശരിരത്തിന്റെ ഏറിയ ഭാഗവും പൊട്ടിയതിനെ തുടര്‍ന്ന് വളരെ ദയനീയമായിരുന്നു സ്ഥിതി. കാലിലുണ്ടായ നീരിനെ തുടര്‍ന്ന് എഴുന്നേല്ക്കാന് കഴിയാതിരുന്ന ആനകുട്ടിക്ക് വനംവകുപ്പ് തുടര്‍ച്ചയായ ചികിത്സയാണ് നല്കി വന്നിരുന്നത്.
ഇതിനിടെ ഇന്നലെ രാവിലെ രോഗം ഗുരുതരമായത്. ഉച്ചകഴിഞ്ഞ് മുന്നോടെ ആനക്കുട്ടി ജീവന് വെടിഞ്ഞു. വനംവകുപ്പ് വെറ്ററിനറി സര്ജന് ഡോ.ശശീന്ദ്രദേവ്, ഡോ. ബിനു ഗോപിനാഥ്, ഡോ. ശ്യാം ചന്ദ്രന് തുടങ്ങിയവര്‍ പരിശോധന നടത്തിയിരുന്നു.
2016ല്‍ അച്ചന്‍കോവില്‍ വനമേഖലയിലെ കടമ്പുപാറയില്‍ നിന്ന് കൂട്ടം തെറ്റിയ നിലയിലാണ് വനം വകുപ്പിന് പിഞ്ചുവിനെ ലഭിച്ചത്. 2017ല്‍ പിഞ്ചുവിന് ഹെര്‍പിസ് രോഗം ബാധിച്ചെങ്കിലും ചികിത്സയും സംരക്ഷണവും കൊണ്ട് രക്ഷപെടുകയുമായിരുന്നു. പിന്നീടാണ് കാലിന് രോഗം പ്രശ്നം സൃഷ്ടിച്ചത്. ഇന്ന് രാവിലെ നടുവത്തുമൂഴി വനമേഖലയില്‍ എത്തിച്ച് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ജഡം ദഹിപ്പിക്കും.
വനം മന്ത്രി കെ. രാജുവാണ് ആനക്കുട്ടിക്ക് പിഞ്ചുവെന്ന പേര് നല്‍കിയത്. കോന്നി ഡിഎഫ്ഒ ശ്യാംമോഹന് തുടര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കും. കഴിഞ്ഞ ദിവസം എരണ്ടകെട്ടിനെ തുടര്‍ന്നു 75 വയസ്സുള്ള മണിയന് എന്ന താപ്പാനയും ചരിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: