ഒരുപാട്ടുപാടിത്തുടങ്ങിയെന്റെ
ശ്രുതിയാകെ വികൃതമായിപ്പോയിരുന്നു
ഇരുവരിയെങ്കിലും പൂര്‍ത്തിയാക്കാന്‍
കഴിയാതെയിന്നും നടന്നിടുന്നു
ഒരുവീണക്കമ്പി ചലിപ്പിക്കുവാന്‍
വിരലുകളെന്നും തുടിച്ചിരുന്നു
ഒരുസ്വരംപോലും വായിച്ചിടാന്‍
ഇതുവരേക്കും കഴിഞ്ഞതില്ല
ഒരുതാള ബോധമുദിച്ചിരുന്നു
ഹൃദയത്തിന് തന്ത്രികള്‍ മീട്ടുവാനായി
അകതാരിലാനന്ദമായിടുമ്പോള്
അവതാളമായിപ്പോയിരുന്നു
ഒരു കവിയായി മാറുവാനാഗ്രഹിച്ചു
ഇരുകരയും കവിയാതെ
നോക്കിടാനായി
ഉലകത്തില്‍ നോക്കാന്‍
തുടങ്ങിടുമ്പോള്‍
മതിയാക ജീവിതമെന്നു കണ്ടു
ഒരു ഖണ്ഡമെങ്കിലുമാസ്വദിപ്പാന്
ഇതിഹാസ കാവ്യം കരുതിവെച്ചു
ഒരു വരിപോലും മനസ്സിലാക്കാന്‍
ഇനിയുമെനിക്കതിനാവതില്ല
ഒരവധൂതനാകാന് കിണഞ്ഞു നോക്കി
ഗതിയേകാന് ഗുരുവേ സ്മരിച്ചു നിത്യം
അകമേയുറച്ചതാം ബന്ധങ്ങളാല്‍
ഗതിയില്ലാതലയുന്നു ഉടലുമായി
അവസാനമെന്നില് വെളിവു വീണു
തെളിമയാം ജീവിതമാണുപോലും
പരമാണുവിങ്കലണയുവാനായി
മനുജന് തുണയായി വേണ്ടതെന്ന്.
എം. രാജഗോപാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: