ഇന്ന് മഹാനവമി. നാളെ വിജയദശമിയും. നമുക്കറിയാം, നവരാത്രി ഒരു ഉത്സവമായാണ് ഭാരതത്തിലുടനീളം പ്രാചീനകാലം മുതല്ക്കേ കൊണ്ടാടുന്നത് . അതേ സമയം ജപഹോമസ്വാധ്യായനിരതമായ സാധനാപദ്ധതിയും നവരാത്രിയുടെ പ്രധാന അങ്ഗമാണ്. ഇതായിരുന്നു നമ്മുടെ പ്രാചീന ഋഷിവര്യന്മാരുടെ കാഴ്ചപ്പാട്.
ഗുരു, ഗണപതി, സരസ്വതി തുടങ്ങിയ തത്ത്വങ്ങളാണ് നവരാത്രിസാധനയുടെ അടിസ്ഥാനസ്തംഭങ്ങളായി വര്‍ത്തിക്കുന്നത്. ഈ തത്ത്വങ്ങളുടെയെല്ലാം ഉറവിടം വേദങ്ങളില്‍ നമുക്ക് ദര്‍ശിക്കാവുന്നതാണ്. ഗുരുതത്ത്വത്തെ എടുക്കാം. അധ്യാപകനും ഗുരുവും രണ്ടാണ്. ഏതെങ്കിലും ഒരു വിഷയത്തെ പഠിപ്പിച്ചുതരുന്ന വ്യക്തിയാണ് അധ്യാപകന്. എന്നാല്‍ ഗുരുവാകട്ടെ സ്വന്തം ജീവിതത്തില്‍ പകര്‍ത്തി അനുഭവത്തില്‍ വന്ന തത്ത്വങ്ങളെ തന്റെ ശിഷ്യനും അനുഭവവേദ്യമാക്കിക്കൊടുത്ത് അവനെ ആധ്യാത്മികോന്നതിയിലേക്ക് കൈപിടിച്ചുകൊണ്ടുപോകുന്ന ആളാണ്. ശാസ്ത്രമോ, സംഗീതമോ, നൃത്തമോ, സാഹിത്യമോ, ആയോധനകലയോ ഏതു മേഖലയുമായിക്കൊള്ളട്ടെ, അവിടെയെല്ലാം ഉപാസനയുടെ മാര്‍ഗത്തിലൂടെ ഒരുവനെ നയിച്ച്, അവന്റെ ഉള്ളിലുള്ള അനന്തശക്തികളെ പുറത്തുകൊണ്ടുവന്ന്, അതിലെല്ലാം മറഞ്ഞിരിക്കുന്ന ഈശ്വരീയതയെ സ്വയം തിരിച്ചറിയാനും അതിലൂടെ ജീവിതത്തിന്റെ പരമതത്ത്വത്തെ കണ്ടെത്താനും ഒരുവനെ പ്രാപ്തനാക്കുന്നത് ഗുരുവാണ്. അജ്ഞാനപൂര്‍ണമായ ഒരു ജീവിതത്തെ പൂര്‍ണമായും ഇല്ലാതാക്കി ജ്ഞാനത്തിന്റെതായ ഒരു പുതിയ ജന്മം നല്കുന്നതിനാല് ‘ഗുരു’വിനെ മൃത്യു എന്നാണ് അഥര്‍വവേദം വിളിക്കുന്നത്.
മൃത്യുവാകുന്ന ഗുരുവില്‍നിന്നും ലഭിക്കുന്ന മന്ത്രദീക്ഷയിലൂടെയാണ് ഏതൊരു സാധനയും ആരംഭിക്കുന്നത്. ഈ മന്ത്രദീക്ഷയാണ് ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങായി നവരാത്രിആഘോഷത്തില്‍ കടന്നുവരുന്നത്. സാധനയുടെ പ്രാരംഭഘട്ടത്തില്‍ ഒരുവന് തുണയായി വരേണ്ടത് മഹാഗണപതിയാണ്. അതുകൊണ്ട് ‘ഓം ഹരിഃ ശ്രീ ഗണപതയേ നമഃ; അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ’ എന്നാണ് കുട്ടികളെക്കൊണ്ട് എഴുതിക്കുന്നത്. ഏതൊരു വ്യക്തിയുടെയും പുരോഗമനത്തിനും ഉന്നതിക്കും തടസ്സങ്ങളുണ്ടാകാം. ഈ തടസ്സങ്ങള്‍ ഏറിയ കൂറും സ്വയം സൃഷ്ടിക്കുന്നവയായിരിക്കും. നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ ഉറഞ്ഞുകൂടുന്ന പലതരത്തിലുള്ള ചിന്തകളും കണ്ടെത്തലുകളും നമുക്കുതന്നെ തടസ്സമായിവരാം. അത് അപകര്‍ഷതാബോധമാകാം, താന്‍പോരിമയുമാകാം. നമുക്ക് തടസ്സമായി അതുമാറും. ഈ തടസ്സങ്ങള്‍ അഥവാ വിഘ്നങ്ങള്‍ ഇല്ലാതാകാന്‍ നാംതന്നെ പരിശ്രമിക്കണം. അതിനു സഹായിക്കുന്ന ഈശ്വരശക്തിയാണ് മഹാഗണപതി. ഗണപതി ദേവതയായുള്ള മന്ത്രങ്ങള്‍ ഋഗ്വേദത്തിലുണ്ട്, യജുര്‍വേദത്തിലുമുണ്ട്. ഗണപതിയെ ‘കവീനാം കവിഃ’ അതായത് കവികളുടെയും കവി എന്നാണ് അവിടങ്ങളില്‍ വിളിച്ചിരിക്കുന്നത്. കവി എന്നാല്‍ ദീര്‍ഘദര്‍ശി എന്നാണര്‍ഥം. ഇങ്ങനെ ദീര്‍ഘദര്‍ശിത്വം ഉള്ള, മാര്‍ഗത്തില്‍ വന്നുചേരുന്ന വിഘ്നങ്ങളെ തുമ്പിക്കൈകൊണ്ടെന്നപോലെ മാറ്റിയിട്ട് മുന്നോട്ടുപോകുന്ന സമ്പൂര്‍ണവ്യക്തികളായി നമ്മുടെ കുട്ടികളെ മാറ്റാനുള്ള വിദ്യാഭ്യാസത്തിന്റെ ആദ്യസങ്കല്പമാണ് ഈ ചടങ്ങിലൂടെ ചെയ്യേണ്ടത് എന്നതാണ് ഗണപതിതത്ത്വം നല്കുന്ന പാഠം.
നമുക്ക് സമസ്ത വിദ്യകളും നേടാന്‍ സഹായിക്കുന്ന ഈശ്വരന്റെ ശക്തിയാണ് സരസ്വതി. വേദങ്ങളില്‍ ഈശ്വരശക്തിയായ സരസ്വതിയെ വാണീപ്രചോദനത്തിന്റെ സ്രോതസ്സായിട്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. ‘ചോദയിത്രീ സൂനൃതാനാം’ എന്നാണ് മന്ത്രഭാഗം. മാത്രമല്ല, ‘ചേതന്തീ സുമതീനാം’ എന്നും പറയുന്നുണ്ട്. അതായത്, ഉത്തമമായ ചിന്തകള്‍ക്ക്, സങ്കല്പങ്ങള്ക്ക് ചേതന പകരുന്നവളാണ് സരസ്വതി. ജ്ഞാനവാരിധി എന്നുതന്നെ ഈ ശക്തിയെ വിശേഷിപ്പിക്കുന്നുമുണ്ട്. ശാസ്ത്രസാങ്കേതികതകളെല്ലാം ആര്‍ജ്ജിക്കുന്നതിന് ഈശ്വരന്റെ ജ്ഞാനശക്തി പ്രചോദനമാകട്ടെ എന്ന പ്രാര്‍ഥനയാണ് ആയുധപൂജയില്‍ സരസ്വതി കടന്നുവരാന്‍ കാരണം. അറിവില്ലാതെ ചെയ്യുന്ന കര്‍മം നിഷ്ഫലമോ അല്ലെങ്കില്‍ വിപരീതഫലത്തെ നല്കുന്നതോ ആയിത്തീരും. എത്രത്തോളം സരസ്വതീകടാക്ഷം നമ്മുടെ കര്‍മങ്ങളിലുണ്ടോ അത്രത്തോളം അവ ഉത്തമമായ ഫലദായകങ്ങളുമായിരിക്കും.
ഉപാസനയുടെ ദിവ്യലോകങ്ങളെ പ്രതീകവല്കരിക്കുന്നതാണ് സരസ്വതിയുടെ കൈയിലെ വീണ.
ഋഗ്വേദത്തിന്റെ ശാംഖായന ആരണ്യകത്തിലുള്ള പ്രസ്താവന ഇങ്ങനെയാണ്.
”അഥേയം ദൈവീ-
വീണാ ഭവതി,
തദനുകൃതിരസൗ-
മാനുഷീവീണാ ഭവതി”
മനുഷ്യശരീരത്തിന്റെ തലയ്ക്ക് സമാനമാണ് വീണയുടെ ശിരോഭാഗം. അതിനൊരു പിന്‍വശമുണ്ട്. മനുഷ്യന് നട്ടെല്ലും. വീണയ്ക്ക് ഉദരമുണ്ട് മനുഷ്യനുള്ളതുപോലെ. മുഖവും മൂക്കും കണ്ണും ഉള്ളതുപോലെ വീണയ്ക്ക് സുഷിരങ്ങളുണ്ട്. കമ്പികള്‍ക്ക് സമാനമായി നട്ടെല്ലിനുള്ളിലുള്ള ഇഡ, സുഷുമ്ന, പിംഗളനാഡികളും. ശരീരത്തിലെ ഏഴു നാഡീകേന്ദ്രങ്ങള്‍ യഥാക്രമം, സ, രി, ഗ, മ, പ, ധ, നി എന്നീ സപ്തസ്വരങ്ങളാണ്. അതായത് ഉപാസക ശരീരത്തെയും ഉപാസനയുടെ തലങ്ങളെയുമാണ് സാരസ്വതവീണ പ്രതിനിധാനം ചെയ്യുന്നത്. സാധാരണക്കാരനായാല്‍പോലും ഈ രീതിയില്‍ സരസ്വതിയെ ഉപാസിക്കുമ്പോള്‍ അയാളില്‍ ദൈവീവീണ പ്രവര്‍ത്തനമാരംഭിക്കുന്നു. അവന്റെ വാക്കുകള്‍ ദൈവീവാക് ആയി പരിണമിക്കുന്നു. വാക്കും പ്രവൃത്തിയുമെല്ലാം സാരസ്വതസംഗീതമായി മാറുന്നു. ”അപ്രശസ്താ ഇവ സ്മസി പ്രശസ്തിമംബ നസ്കൃധി” എന്നാണ് ഋഗ്വേദത്തിലെ സരസ്വതിസ്തുതിയില്‍ പറയുന്നത്.
ഇങ്ങനെ ഉപാസനയിലൂടെ ഒരു സുപരമാനവനെ സൃഷ്ടിക്കാനുള്ള അത്യുന്നതവും രഹസ്യാത്മകവുമായ അനേകം സങ്കല്പങ്ങളുടെ സങ്കലനമാണ് നവരാത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: