ക്ഷേത്രം ഒരു കാരണവശാലും പൊതുസ്ഥലമല്ല. അത് ദേവന്റെ സങ്കേതമാണ്. ദേവന്റെ ഈ സവിശേഷത ബ്രിട്ടീഷുകാര്‍ പോലും മനസ്സിലാക്കിയിരുന്നു എന്നതിനാലാണല്ലോ ക്ഷേത്രേശന്റെ ഭൂമി കൈമാറ്റം ചെയ്യപ്പെടാതിരിക്കാനും ദേവന്റെ സവിശേഷ വ്യക്തിത്വത്തിന് കോട്ടംവരുത്താതിരിക്കാനും ദേവനെ ‘മൈനറാ’യും ക്ഷേത്രസ്വത്ത് ‘മൈനര്‍ സ്വത്താ’യും നിയമങ്ങളില്‍ അംഗീകരിച്ചിരിക്കുന്നത്. അവിടെ ക്ഷേത്രവിശ്വാസവും ക്ഷേത്രാരാധനയുടെ നിയമങ്ങളും പാലിക്കുന്നവര്‍ക്കു മാത്രമേ പ്രവേശനം പാടുള്ളൂ. അതും അതതു ക്ഷേത്രങ്ങളെ സംബന്ധിക്കുന്ന ആചാരസവിശേഷതകള്‍ പാലിച്ചുകൊണ്ടായിരിക്കണം. അതും ദേവന്റെ വ്യക്തിത്വത്തിന് അനുസൃതമായിട്ടായിരിക്കണം.
ഇതു കേവലം ക്ഷേത്രങ്ങളില്‍ മാത്രമല്ല. ലോകത്തിലെവിടെ ആയാലും യഹൂദ ദേവാലയങ്ങളില്‍ ശിരസ്സില്‍ വസ്ത്രാവരണം വെച്ചേ പ്രവേശിക്കാനാകൂ. സിഖ് ദേവാലയങ്ങളില്‍ നാമൊക്കെയും പ്രവേശിക്കേണ്ടത് വസ്ത്രത്താല്‍ ശിരസ്സു മൂടിയിട്ടായിരിക്കണം. ഇസ്ലാമിക ആരാധനാസ്ഥാനത്തും നിയമാനുസാരം ശിരസ്സില്‍ ഏതെങ്കിലും ഒരു ആവരണം-തൊപ്പിയോ, ശുദ്ധമായ തുണിയോ ഒക്കെ- നിര്‍ദ്ദേശിക്കുന്നുണ്ട്. ക്രിസ്തീയ ദേവാലയത്തില്‍ ആരാധനയ്ക്കു പോകുന്ന സ്ത്രീകള്‍ പ്രായേണ ശിരോവസ്ത്രം ധരിക്കാറുണ്ട്. ഈ വക നിയമങ്ങള്‍ അതതു സങ്കേതങ്ങളില്‍ പാലിച്ചിരിക്കണം.
ഇവിടെ വളരെ ശ്രദ്ധിക്കേണ്ടതും പലരും വഴിതെറ്റിപ്പോകുന്നതുമായ ഒരു വിഷയം ആരാധിക്കാനുള്ള അവകാശം മൗലികാവകാശമാണ് എന്നതാണ്. അതുകൊണ്ട് ഭരണഘടനാദത്തമായ സമത്വത്തോടെ ഏവര്‍ക്കും ആരാധിക്കാനുള്ള മൗലികാവകാശം ഉണ്ടെന്ന വിഷയത്തിലാണു പലര്‍ക്കും തെറ്റിദ്ധാരണയുള്ളത്. ഏതൊരു വ്യക്തിക്കും അവനവന്റെ വിശ്വാസത്തിനനുസരിച്ച് ആരാധിക്കാനുള്ള മൗലികാവകാശം തീര്‍ച്ചയായും ഉണ്ട്. സ്വന്തം വീട്ടിലിരുന്നു നാമം ജപിക്കുക എന്നത് ഏതൊരു വ്യക്തിയുടെയും മൗലികാവകാശം തന്നെ. ആര്‍ക്കും അതിനെ എതിര്‍ക്കാന്‍ പറ്റില്ല. എന്നാല്‍ അയാള്‍ അനുവദിക്കപ്പെട്ടതിലധികം ഡെസിബെല്‍ ശബ്ദത്തില്‍ മൈക്കിലൂടെ നാമം ജപിച്ച് ആളുകളെ ഉപദ്രവിക്കുകയാണെങ്കിലോ? അതു ശിക്ഷാര്‍ഹമാണ്. പബ്ലിക് നൂയിസന്‍സ് എന്ന നിലയിലേക്കു മാറാത്ത കാലത്തോളം ഒരു വ്യക്തിക്ക് ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നു ചുരുക്കം.
ക്ഷേത്രം നിശ്ചയമായും ആരാധനയ്ക്കുള്ള കേന്ദ്രമാണ്. എന്നാല്‍, അതിലേറെ തന്റെ ഇഷ്ടദേവനെ ദര്‍ശിക്കുന്നതിനുള്ള കേന്ദ്രമാണ്. ഭാരതത്തില്‍ എല്ലാ ഭാഷകളിലും തന്നെ ക്ഷേത്രത്തിലേക്കു പോകുന്നതിനെ ദര്‍ശിക്കാന്‍ പോകുക എന്നാണു പറയുന്നത്. ഭഗവാനെ ദര്‍ശിക്കാനാണു പോകുന്നത്. ആരാധിക്കാന്‍ ക്ഷേത്രത്തില്‍ പോകേണ്ട ആവശ്യമില്ല. എവിടെയെങ്കിലും ഇരുന്നാല്‍ മതി. എന്നാല്‍ ക്ഷേത്രത്തിലേക്കു പോകുന്നതു ദര്‍ശനത്തിനാണ്. ദര്‍ശനവും ആരാധനയും ഒന്നല്ലേ എന്നു ചോദിച്ചാല്‍ അല്ല.
ചെറിയൊരു ഉദാഹരണം പറയാം. ഒരു പ്രധാനപ്പെട്ട വ്യക്തിയെ സന്ദര്‍ശിക്കാന്‍ ഒരാള്‍ ആഗ്രഹിക്കുന്നു എന്നിരിക്കട്ടെ. എന്നാല്‍ ഉദ്ദേശിച്ച വ്യക്തിയെ കാണുക എന്നതു കാണാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ മൗലികാവകാശമല്ല. ആരെയാണോ കാണാന്‍ പോകുന്നത് അയാളുടെ സൗകര്യവും അനുവാദവും നോക്കണം. അവിടത്തെ വ്യവസ്ഥകള്‍ പാലിക്കണം. അനുവാദമില്ലാതെ പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രിക്കുപോലും പറ്റില്ല. ഡോക്ടറെ കാണണമെങ്കിലും പോലീസ് സ്റ്റേഷനില്‍ പോകണമെങ്കിലും ഒക്കെ അനുമതി വേണം. ഓരോ ഇടത്തും പരിപാലിക്കപ്പെടുന്ന നിയമത്തിന്റെ അടിസ്ഥാനത്തിലേ എവിടെയായാലും ആരെയായാലും കാണാന്‍ പറ്റൂ.
ക്ഷേത്രസങ്കല്‍പ്പമനുസരിച്ച് സകളീകൃതമായ ഭാവത്തിലാണ് ഭഗവാനെ പൂജിക്കുന്നത്. അവിടെ രാവിലെ ഉറക്കമുണര്‍ത്തുക, അതുകഴിഞ്ഞ് പൂജാക്രമങ്ങള്‍… അവസാനം രാത്രി ഉറക്കുക എന്നതു വരെയുണ്ട്. ഉറക്കിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും പോയി തൊഴാന്‍ പറ്റില്ല, ആരുതന്നെയായാലും. ഉണര്‍ത്തുന്നതിനു മുമ്പുള്ള സമയത്താണെങ്കില്‍ എത്ര വലിയവനായാലും പോകാന്‍ പറ്റില്ല; പൂജകനല്ലാതെ. ക്രിയയുടെ ഭാഗമാണത്. അതും കഴിഞ്ഞ് ദര്‍ശനത്തിനു തയ്യാറായി നില്ക്കുന്ന സമയത്താണു ദര്‍ശനം നടത്താന്‍ പറ്റുക. ഓരോ ക്ഷേത്രത്തിന്റെയും സങ്കല്‍പ്പങ്ങള്‍ക്കും ഐതിഹ്യങ്ങള്‍ക്കും ദേവന്റെ ഗുണഭേദത്തിനും അനുസരിച്ച് ഉണ്ടാകേണ്ട ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം. സവിശേഷതയാര്‍ന്ന, വൈവിധ്യപൂര്‍ണങ്ങളായ ആചാര വ്യവസ്ഥകള്‍ നിലനിര്‍ത്തപ്പെടണം, സംരക്ഷിക്കപ്പെടണം. നാനാത്വത്തിലുള്ള ഏകത്വത്തിന്റെ ഭാവമാണു സനാതനധര്‍മത്തിന്റെ സൗന്ദര്യം. അതു നിലനിര്‍ത്തപ്പെടണം.
ക്രിസ്തീയ ആരാധനാലയങ്ങളിലെ ആരാധനാക്രമങ്ങള്‍ ക്രിസ്ത്യന്‍ സമൂഹവും ഇസ്ലാമിക ആരാധനാലയങ്ങളിലെ ആരാധനാക്രമങ്ങള്‍ ഇസ്ലാമിക സമൂഹവും നിര്‍ണ്ണയിക്കുന്നതുപോലെ ഹൈന്ദവക്ഷേത്രങ്ങളെയും ആരാധനാലയങ്ങളെയും നടത്തേണ്ടതും വിശ്വാസങ്ങളെയും ആചാരവ്യവസ്ഥകളെയും സംരക്ഷിക്കേണ്ടതും ഹിന്ദുസമൂഹത്തിന്റെ മൗലികാവകാശമാണ്. ക്ഷേത്രങ്ങള്‍ പൊതുസ്ഥലമല്ല. ഭരണഘടനയുടെ അന്തഃസത്തയ്ക്കു വിരുദ്ധമായി അന്യായമായ നിയമങ്ങളിലൂടെ ഹിന്ദുസമൂഹത്തിന്റെ മാത്രം ആരാധനാലയങ്ങളെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു കീഴിലാക്കി നിയന്ത്രിച്ചുകൊണ്ട് ക്ഷേത്രങ്ങളെ പൊതുസ്ഥലമായി വ്യാഖ്യാനിക്കുകയാണ് ഇന്നു ചെയ്യുന്നത്. ഇത് അസ്വീകാര്യമാണ്. ഗൗരവപൂര്‍വ്വമായ നിരൂപണവും ഒരു സമൂഹത്തിന്റെ ഇച്ഛാശക്തിയും തിരിച്ചറിവോടുകൂടിയ പ്രവര്‍ത്തനവും ഉണ്ടായിക്കഴിഞ്ഞാല്‍ അനര്‍ഹരായവര്‍ ക്ഷേത്രാചാരങ്ങളെ നിര്‍ണയിക്കുകയും ഹിന്ദുസമൂഹത്തില്‍ അവ്യവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്ന സ്ഥിതിയില്‍നിന്ന് ഉണ്ടാകുന്ന ഭീഷണികളെ മുഴുവന്‍ അതിജീവിക്കാന്‍ സാധിക്കും. ഇല്ലെങ്കില്‍ ഇതൊരു ശബരിമലയില്‍ ഒതുങ്ങുന്ന വിഷയമല്ല. മൊത്തം ക്ഷേത്രങ്ങള്‍ പൊതുസ്ഥലങ്ങളായി മാറുന്ന സ്ഥിതി വരും. ആര്‍ക്കും യഥേഷ്ടം കയറിച്ചെല്ലാവുന്ന, യഥേഷ്ടം പ്രവര്‍ത്തിക്കാവുന്ന സങ്കേതങ്ങളായി ക്ഷേത്രങ്ങള്‍ മാറും. ഇതു നമ്മുടെ അടിസ്ഥാനത്തെത്തന്നെ നശിപ്പിക്കുന്നതായിരിക്കും. ഇതു ക്ഷേത്രങ്ങളുടെ മാത്രം വിഷയവുമല്ല. ഓരോ മതസ്ഥാപനവും അതതു മതവിശ്വാസത്തിന് അനുസൃതമായി, ഭരണഘടനാ വിരുദ്ധമല്ലാത്ത രീതിയില്‍ പരിപാലിക്കപ്പെടണം. ഭരണഘടന നല്കുന്ന വിശ്വാസത്തിനും ആചാരത്തിനുമുള്ള മൗലികാവകാശം സംരക്ഷിക്കപ്പെടണം.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: