ന്യൂദല്‍ഹി: ഗ്രന്ഥകാരനും ചിന്തകനും ഇന്ത്യാ പോളിസി ഫൗണ്ടേഷന് ഡയറക്ടറുമായ പ്രൊഫ. രാകേഷ് സിന്‍ഹ അടക്കം നാലുപേരെ രാഷ്ട്രപതി രാജ്യസഭാംഗങ്ങളായി നാമനിര്‍ദേശം ചെയ്തു. പ്രശസ്ത ഭരതനാട്യ-ഒഡീസി നര്‍ത്തകി സൊനാല്‍ മാന്‍സിങ്, മുന്‍ ലോക്സഭാംഗവും കര്‍ഷക നേതാവുമായ രാം ശകല്‍, പ്രശസ്ത ശില്‍പ്പി രഘുനാഥ് മൊഹാപാത്ര എന്നിവരെയാണ് ഭരണഘടനയുടെ 80-ാം വകുപ്പ് പ്രകാരം രാഷ്ട്രപതി ഉപരിസഭയിലേക്ക് ശുപാര്‍ശ ചെയ്തത്. പ്രധാനമന്ത്രി നല്കിയ പട്ടിക രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു. വിവിധ മേഖലകളിലെ പ്രശസ്തരായ പന്ത്രണ്ട് പേരെയാണ് രാജ്യസഭയിലേക്ക് പ്രസിഡന്റിന് നാമനിര്‍ദേശം ചെയ്യാനാവുന്നത്.
പ്രൊഫ. രാകേഷ് സിന്‍ഹ
നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ്. ദല്‍ഹിയിലെ മോത്തിലാല്‍ നെഹ്റു കോളേജില്‍ രാഷ്ട്രമീമാംസ വിഭാഗം പ്രൊഫസറാണ്. ദല്‍ഹിയിലെ ബുദ്ധിജീവി സംഘടനയായ ഇന്ത്യാ പോളിസി ഫൗണ്ടേഷന് സ്ഥാപകനും ഡയറക്ടറും ചിന്തകനുമായ രാകേഷ് സിന്‍ഹ ദേശീയ മാധ്യമങ്ങളിലെ കോളമിസ്റ്റും ചാനലുകളിലെ സ്ഥിരം സാന്നിധ്യവുമാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസേര്‍ച്ചില്‍ അംഗമാണ്.
രാം ശകല്‍
1996, 1998, 1999 വര്‍ഷങ്ങളില്‍ ഉത്തര്‍പ്രദേശിലെ റോബര്‍ട്ട്ഗഞ്ചില്‍ നിന്ന് ലോക്സഭയിലെത്തിയ രാം ശകല്‍ കിഴക്കന്‍ യുപിയിലെ കര്‍ഷക നേതാവും ദളിത് സംഘടനകളുടെ പ്രശസ്തനായ നേതാവുമാണ്. കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും കുടിയേറ്റക്കാര്‍ക്കും വേണ്ടി നിരവധി പ്രവൃത്തികള്‍ ചെയ്ത രാം ശകല്‍ യുപി ബിജെപിയിലെ തന്നെ മികച്ച നേതാക്കളിലൊരാളാണ്.
സൊനാല്‍ മാന്‍സിങ്
പദ്മവിഭൂഷണ് ജേതാവായ സൊനാല്‍ മാന്‍സിങ് പ്രശസ്ത ഭരതനാട്യ-ഒഡീസി നര്‍ത്തകിയാണ്. അധ്യാപിക, സാമൂഹ്യ പ്രവര്‍ത്തക തുടങ്ങിയ നിരവധി മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സൊനാല്‍ മാന്‍സിങ് സംഗീത നാടക അക്കാദമിയുടെ അടക്കം നിരവധി അവാര്‍ഡുകളും നേടിയിട്ടുണ്ട്. ആറു പതിറ്റാണ്ടു പിന്നിട്ട നൃത്ത സപര്യയിലൂടെ ആയിരക്കണക്കിന് ശിക്ഷ്യ സമ്പത്തും സൊനാല്‍ മാന്സിങിനുണ്ട്. 1977ല്‍ ഇന്ത്യന്‍ ശാസ്ത്രീയ നൃത്തരൂപങ്ങള്‍ക്കായി ദല്‍ഹിയില്‍ കേന്ദ്രം സ്ഥാപിച്ച് പ്രവര്‍ത്തിച്ചു വരുന്നു.
രഘുനാഥ് മൊഹപാത്ര
ഒറീസ ലളിതകലാ അക്കാദമി അധ്യക്ഷനായ രഘുനാഥ് മൊഹപാത്ര കരിങ്കല്‍ ശില്പ്പങ്ങളൊരുക്കുന്നതില് ലോക പ്രശസ്തനാണ്. പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ സൗന്ദര്യവല്‍ക്കരണമടക്കമുള്ള ജോലികള്‍ അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. ഭാരത സംസ്ക്കാരത്തിന്റെ അടയാളങ്ങളായ ശില്‍പ്പങ്ങളുടേയും പൗരാണിക കേന്ദ്രങ്ങളുടേയും സംരക്ഷണ ദൗത്യം അദ്ദേഹം വിജയകരമായി നിര്‍വഹിക്കുന്നു. പാരീസിലെ ബുദ്ധക്ഷേത്രത്തിലും ഇന്ത്യന്‍ പാര്‍ലമെന്റിനുള്ളിലും അദ്ദേത്തിന്റെ ശില്പ്പങ്ങള് ഇടം പിടിച്ചിട്ടുണ്ട്. ലോകമെങ്ങും രണ്ടായിരത്തോളം വരുന്ന ശിഷ്യസമ്പത്തും രഘുനാഥ് മൊഹപാത്രയ്ക്കുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: