ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാന്‍ ഇടതു സ്ഥാനാര്‍ത്ഥിയും പാര്‍ട്ടിയും നടത്തിയ കാരുണ്യ നാടകം പൊളിഞ്ഞു. തന്റെ പേരില്‍ നടത്തുന്ന മുതലെടുപ്പ് അവസാനിപ്പിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മുന്‍ നഗരസഭാ കൗണ്‍സിലര്‍ അങ്ങാടിക്കല്‍ തെക്ക് ഐക്കര വീട്ടില്‍ സുജന്‍ ഐക്കര(58) സിപിഎമ്മിന് മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ ദിവസമാണ് രോഗംമൂലം ബുദ്ധിമുട്ടിയ സുജന്‍ ഐക്കരയെ സിപിഎം നിയന്ത്രണത്തിലുള്ള കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ഏറ്റെടുത്തതായി ഇടതു സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും വ്യാപകമായി പ്രചരിപ്പിച്ചത്. സുജനൊപ്പം കരുണ പ്രവര്‍ത്തകര്‍ നില്ക്കുന്ന ചിത്രവും ഇവര്‍ പ്രചരിപ്പിച്ചു.
സുജന്റെ മുഴുവന്‍ ചികിത്സാച്ചെലവുകളും വഹിക്കുമെന്ന് കരുണ ചെയര്‍മാനും ഇടതു സ്ഥാനാര്‍ത്ഥിയുമായ സജി ചെറിയാന് പ്രസ്താവിക്കുകയും ചെയ്തു. രണ്ടുതവണ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്ന സുജന്‍ നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു. ക്രിസ്ത്യന്‍ കോളേജ് ജങ്ഷനില്‍ വര്‍ക്ക്ഷോപ്പും നടത്തിയിരുന്നു. ഏറെ നാളുകളായി സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലില്ല.
കരുണ പാലിയേറ്റീവ് കെയര്‍ സൊസൈറ്റി തന്നെ ഏറ്റെടുത്തു എന്ന് ചില മാദ്ധ്യമങ്ങില്‍ വന്ന വാര്‍ത്ത വ്യാജമാണെന്ന് സുജന്‍ ഐക്കര പറഞ്ഞു. തനിക്ക് ഇന്ന് അതിന്റെ ആവശ്യമില്ലെന്നും ആവശ്യമുള്ള കാലത്ത് മതി ഏറ്റെടുപ്പെന്നും സുജന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
തന്നെ സജി ചെറിയാന് വന്നുകണ്ടിരുന്നു. പുരയിടം കാടുപിടിച്ച് കിടക്കുന്നത് കണ്ട സജി ചെറിയാന് ഇത് വെട്ടിത്തെളിച്ച് വൃത്തിയാക്കാന്‍ ആളെ വിടാമെന്ന് അറിയിച്ചു. കൂലി നല്‍കാമെന്നു കരുതിയാണ് താന്‍ സമ്മതിച്ചത്. എന്നാല്‍ അവര്‍ ജോലിക്ക് കൂലി വാങ്ങിയില്ല, കരുണയെ കുറിച്ച് രണ്ട് വാക്ക് പറയണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
കരുണയുടെ സേവന പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്ന് താന്‍ പറയുകയുമുണ്ടായി. എന്നാല്‍ അത് ഇത്തരത്തില്‍ വളച്ചൊടിക്കുമെന്ന് കരുതിയില്ലെന്നും സുജന്‍ പറയുന്നു. തനിക്ക് ഇത് മാനഹാനി ഉണ്ടാക്കിയെന്നും തെരഞ്ഞെടുപ്പായതുകൊണ്ട് മാത്രമാണ് കേസുകൊടുത്ത് ഇതൊരു വിവാദമാക്കാത്തതെന്നും സുജന്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: