കണ്ണൂര്‍: ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ പുറപ്പെട്ട വൃദ്ധയെ പരിചയം നടിച്ച് ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി ആഭരണവും പണവും തട്ടിയെടുത്തതായി പരാതി. കഴിഞ്ഞദിവസം ഇരിണാവ് വെള്ളാഞ്ചിറയിലെ പി.പി.നബീസ (80)യുടെ ആഭരണവും അഞ്ഞൂറ് രൂപയുമാണ് നഷ്ടപ്പെട്ടത്.
ജില്ലാ ആശുപത്രിയില്‍ പോകാന്‍ ബസ്സിറങ്ങിയ നബീസയെ അതേ ബസ്സില്‍ നിന്നിറങ്ങിയ ആള് മകള്‍ വിളക്കുന്നുണ്ടെന്ന് പറഞ്ഞ് കണ്ണൂര്‍ കോടതി കോമ്പൗണ്ടിലേക്ക് കൂട്ടിപ്പോവുകയും അവിടെയെത്തിയപ്പോള്‍ നിങ്ങളുടെ പഴയ ആഭരണങ്ങള്‍ തന്നാല്‍ ഇവിടെ വന്ന അറബിക്ക് കാണിച്ചുകൊടുത്താല്‍ പുതിയ ആഭരണം തരുമെന്നും പറഞ്ഞുവത്രേ.
ഇത് വിശ്വസിച്ച് വളയും മാലയും കമ്മലും അഴിച്ചുനല്‍കി. ഒപ്പം പണമടങ്ങിയ പേഴ്സും അയാള്‍ വാങ്ങി. കെട്ടിടത്തിനുള്ളിലേക്ക് കയറിപ്പോയ ഇയാള്‍ പിന്നീട് തിരിച്ചുവന്നില്ലത്രേ. അരമണിക്കൂര്‍ കഴിഞ്ഞിട്ടും അകത്തേക്ക് പോയ ആള് തിരിച്ചുവരാത്തതിനെ തുടര്‍ന്ന് വൃദ്ധ കരഞ്ഞപ്പോഴാണ് മറ്റുള്ളവര്‍ കാര്യമറിയുന്നത്.
വിവരമറിഞ്ഞെത്തിയ വനിതാ പോലീസ് ഇവരെ ടൗണ്‍ പോലീസ്സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വെള്ളയില്‍ കള്ളിയുള്ള മുണ്ടും പച്ച ബനിയനുമാണ് തന്നെ കൊള്ളയടിച്ചയാള്‍ ധരിച്ചതെന്ന് അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: