തൃശൂര്‍: കുട്ടനാട് വെട്ടിക്കാട് ചാക്കോ ജോണ്‍ എന്ന കര്‍ഷകനെ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയാനിടയില്ല. വീയപുരത്തെ ഗോപിയെ, പെരുവെമ്പിലെ പള്ളിക്കാട് ചന്ദ്രനെ, എടത്വയിലെ ഗോപിനാഥന് പിള്ളയെ, നെന്മാറയിലെ രാധാകൃഷ്ണനെ, കുട്ടനാട്ടിലെ പുഷ്കരനെ. മണ്ണില്‍ പൊന്നുവിളയിക്കാന്‍ രക്തം വിയര്‍പ്പാക്കിയ ഈ കര്‍ഷകരാരും ഇന്ന് ജീവനോടെയില്ല. കേരളത്തിലെ തുടരുന്ന കര്‍ഷക ആത്മഹത്യ പരമ്പരയിലെ കണ്ണികളാണിവര്‍.
2016 സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ 8 വരെയുള്ള ഒന്നരയാഴ്ചക്കുള്ളില്‍ കുട്ടനാട്ടില്‍ നാല് നെല്‍കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കര്‍ഷക ആത്മഹത്യയുടെ കാര്യത്തില്‍ കേരളം വളരെ മുന്പിലെന്ന് ദേശീയ ഏജന്‍സികളുടെ കണക്കുകളെ ആധാരമാക്കിയുള്ള ജന്മഭൂമി റിപ്പോര്‍ട്ട് തെറ്റാണെന്ന് കൃഷിമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ അവകാശപ്പെട്ടിരുന്നു. മുന്‍മന്ത്രി കെ.എം. മാണിയാണ് ജന്മഭൂമി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.
നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കു പ്രകാരം പത്ത് വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടന്നിട്ടുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണാടക,തെലങ്കാന, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഛത്തീസ്ഗഢ് എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍. 2005 മുതല്‍ 2016 വരെയുള്ള കണക്കാണിത്. 2016- 2017ലെ കണക്കുകള്‍ പൂര്‍ണമായും ഇതുവരെ ലഭ്യമായിട്ടില്ല. ആത്മഹത്യനിരക്ക് ഉയരാനാണ് സാധ്യതയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പല കര്‍ഷക ആത്മഹത്യകളും അത്തരത്തില്‍ പോലീസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും റിപ്പോര്‍ട്ട് ചെയ്യുന്നില്ല. അതുകൂടി പരിഗണിച്ചാല്‍ മരണനിരക്ക് ഇനിയുമുയരും. എന്‍സിആര്‍ബി ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.
ചെറുകിട കര്‍ഷകരും കര്‍ഷക തൊഴിലാളികളുമാണ് ആത്മഹത്യ ചെയ്യുന്നവരിലേറെയും. കടക്കെണിയാണ് പ്രധാനകാരണം. കുട്ടനാട്ടില്‍ 2016 ല്‍ ആത്മഹത്യ ചെയ്ത നെല്‍കര്‍ഷകര്‍ എല്ലാവരും സഹകരണ ബാങ്കുകളില്‍ വായ്പകുടിശിക ഉള്ളവരായിരുന്നു. സമയത്ത് നെല്ല് കൊയ്തെടുക്കനാവാത്തതും കൊയ്തെടുത്ത നെല്ലിന്റെ വില ലഭിക്കാത്തതുമാണ് ഇവരെ കടക്കെണിയിലാക്കിയത്.
തൃശൂര്‍ കോള്‍പ്പാടത്തെ കര്‍ഷകര്‍ നെല്ലിന്റെ വില ലഭിക്കാന്‍ മാസങ്ങളായി സമരത്തിലായിരുന്നു. കുട്ടനാട്ടില്‍ ആത്മഹത്യ ചെയ്ത ചാക്കോ സ്വന്തമായുള്ള മൂന്ന് ഏക്കറിന് പുറമേ പതിനൊന്ന് ഏക്കറോളം വയല്‍ പാട്ടത്തിനെടുത്ത് കൃഷിയിറക്കിയിരുന്നു. സമയത്ത് കൊയ്യാന്‍ യന്ത്രം ലഭിച്ചില്ല. വേനല്‍ മഴ പെയ്തതോടെ നെല്ല് നശിക്കുകയും ചെയ്തു. ലക്ഷങ്ങളുടെ കടം മാത്രം ബാക്കി. മറ്റ് ആത്മഹത്യകള്‍ക്ക് പിന്നിലും സമാനമായ സാഹചര്യമാണുള്ളത്.
കോടിക്കണക്കിന് രൂപയുടെ കൊയ്ത്ത് യന്ത്രങ്ങളും ടില്ലറുകളും ട്രാക്ടറുകളും കൃഷി വകുപ്പിന്റെ അരിമ്പൂരിലെ ഗോഡൗണില്‍ തുരുമ്പെടുത്ത് നശിക്കുമ്പോഴാണ് ഈ ദുര്യോഗം.
കേരളത്തില്‍ ഏറ്റവുമധികം കര്‍ഷക ആത്മഹത്യകള്‍ നടന്ന വയനാട് ജില്ലയെ അന്താരാഷ്ട്ര ഏജന്‍സികള്‍ പോലും റെഡ്സോണിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്റര്‍ നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ വയനാട്ടിലെ കുരുമുളക് കര്‍ഷകര്‍ തുടര്‍ച്ചയായി ആത്മഹത്യയില്‍ അഭയം തേടുന്നതില്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ലോകത്തില്‍ ഏറ്റവുമധികം കുരുമുളക് ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങൡലൊന്നാണ് വയനാട്. ഇന്ത്യയുടെ മൊത്തം കുരുമുളക് ഉത്പാദനത്തിന്റെ 22 ശതമാനം വയനാട്ടില്‍ നിന്നായിരുന്നു. എന്നാല്‍ ഇന്ന് ഇത് കുറഞ്ഞ് വരുന്നു. സംസ്ഥാന കടാശ്വാസ കമ്മീഷന് കണക്കുകള്‍ പ്രകാരം 371 കര്‍ഷകരാണ് ഇവിടെ ആത്മഹത്യ ചെയ്തിട്ടുള്ളത്. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇതിന്റെ ഇരട്ടിയിലേറെയാണ്.
നെല്ല്, കുരുമുളക്, കാപ്പി കര്‍ഷകരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തവരിലേറെയും. റബ്ബര്‍, വാനില, പൈനാപ്പിള്‍ കര്‍ഷകരും ആത്മഹത്യ ചെയ്തവരിലുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ദേശീയ സാമ്പിള്‍ സര്‍വ്വേ കണക്കുകള്‍ പ്രകാരം കേരളത്തിലെ കര്‍ഷകരില്‍ അമ്പത് ശതമാനത്തിലേറെയും ഗുരുതരമായ കടക്കെണിയിലാണ്. ചെറുകിട കര്‍ഷകരും കര്‍ഷക തൊഴിലാളികളും തോട്ടം തൊഴിലാളികളുമാണ് ഇവര്‍. 61 ശതമാനം കര്‍ഷകരും പരാശ്രയത്തിലാണ്.
പന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം 1805 ആണെന്ന് ഐഎഫ്പിആര്‍ഐ കണക്കുകള്‍ പറയുന്നു.ഈ കാലയളവില്‍ ഏറ്റവുമധികം കര്‍ഷക ആത്മഹത്യകള്‍ നടന്നത് മഹാരാഷ്ട്രയിലാണ്. തൊട്ടുപിന്നില്‍ കര്‍ണ്ണാടകയും. എന്നാല്‍ കേരളത്തിലെ യഥാര്‍ത്ഥ അവസ്ഥ ഈ കണക്കുകള്‍ മാത്രംവച്ച് വിലയിരുത്താനാകില്ല. മഹാരാഷ്ട്രയിലും കര്‍ണാടകയിലും തമിഴ്നാട്ടിലും കര്‍ഷകരുടെ എണ്ണം ജനസംഖ്യയുടെ 60 ശതമാനത്തിലേറെയാണ്. തമിഴ്നാട്ടില്‍ ഇത് 73 ശതമാനമാണ്.കേരളത്തിലാകട്ടെ 23 ശതമാനമാണ് കര്‍ഷകര്‍. ദേശീയ ശരാശരി 58 ശതമാനമാണ്. ഇതുകൂടി ചേര്‍ത്ത് വായിക്കുമ്പോഴേ കേരളത്തിലെ കര്‍ഷക ആത്മഹത്യയുടെ ഭീതിദമായ ചിത്രം ലഭിക്കൂ.
ഇന്ത്യന്‍ ജേണല്‍ ഓഫ് സൈക്യാട്രി നടത്തിയ പഠനത്തിലും കേരളത്തിലെ കര്‍ഷകര്‍ക്കിടയില്‍ ആത്മഹത്യകള്‍ കൂടുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.മാനസിക പ്രശ്നങ്ങളല്ല സാമൂഹ്യ- സാമ്പത്തിക പ്രശ്നങ്ങളാണ് അവരെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നും ജേണലിന്റെ പഠനത്തില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: