ഗുരുവായൂര്‍: ശ്രീഗുരുവായൂരപ്പന് നാളെ കളഭാഭിഷേകം. കളഭത്തിലാറാടിയ കണ്ണനെ കണ്ടുവഴങ്ങാന് കളഭാട്ടദിനമായ നാളെ പുലര്‍ച്ചെ തന്നെ ഭക്തജനങ്ങള്‍ ശ്രീകൃഷ്ണസന്നിധിയിലേക്കൊഴുകിയെത്തും. ദിവസവും ശ്രീഗുരുവായൂരപ്പന് കളഭം ചാര്‍ത്താറുണ്ടെങ്കിലും, വര്‍ഷത്തില്‍ മണ്ഡലപൂജ അവസാനദിനം ഒരു ദിവസം മാത്രമാണ് കളഭം കൊണ്ടുള്ള അഭിഷേകം നടക്കുക.
ക്ഷേത്രം കീഴ്ശാന്തി കുടുംബങ്ങളിലെ നമ്പൂതിരിമാര്‍ ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കുന്ന കളഭക്കൂട്ട്, വാദ്യങ്ങളുടെ അകമ്പടിയോടെ നാലമ്പലത്തിനകത്തേക്ക് എഴുന്നള്ളിച്ച് സ്വര്‍ണ്ണകുംഭത്തില്‍ നിറക്കും. തുടര്‍ന്ന് 11.30 യോടെ കലശപൂജ ചെയ്ത ശേഷം ഉച്ചപൂജയ്ക്കു മുമ്പായി ക്ഷേത്രം തന്ത്രിമാര്‍ ചേര്‍ന്ന് പഞ്ചമദ്ദളകേളിയുടെ അകമ്പടിയില്‍ ഭഗവാന് കളഭം അഭിഷേകം ചെയ്യും.
കോഴിക്കോട് സാമൂതിരിയുടെ വഴിപാടായാണ് നാളെ കളഭാഭിഷേകം നടക്കുന്നത്. മൈസൂര്‍ ചന്ദനം, കശ്മീര്‍ കുങ്കുമപൂവ്, കസ്തൂരി, പച്ചകര്‍പ്പൂരം എന്നിവ പനിനീരില്‍ ചാലിച്ചാണ് കളഭക്കൂട്ട് തയ്യാറാക്കുന്നത്.
സാധാരണ ദിവസങ്ങളില്‍ കളഭം തയ്യാറാക്കുന്നതിന്റെ ഇരട്ടി അനുപാതത്തിലാണ് ഇവ ചേര്‍ക്കുന്നത്. കളഭാഭിഷേകം കഴിഞ്ഞ് മറ്റന്നാള്‍ പുലര്‍ച്ചെ നിര്‍മ്മാല്യ ദര്‍ശനം വരെ കളഭത്തിലാറാടിയ ഗുരുവായൂരപ്പ വിഗ്രഹത്തോടെയാണ് ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നത്. നിര്‍മ്മാല്യത്തിന് ശേഷമേ കളഭം വിഗ്രഹത്തില്‍ നിന്നും മാറ്റുകയുള്ളു. മണ്ഡലകാലത്ത് 40 ദിവസം പഞ്ചഗവ്യവും, 41-ാം ദിവസം കളഭവുമാണ് ഭഗവത് വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുക.
തുടര്‍ന്ന് കളഭം ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്യും. കളഭാട്ട ദിനത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ വകയായാണ് വിളക്കാഘോഷം.
ഉച്ചകഴിഞ്ഞ് ഭഗവാന്റെ തങ്കതിടമ്പേറ്റിയ പഞ്ചവാദ്യത്തിന്റെ അകമ്പടിയില്‍ നടക്കുന്ന കാഴ്ച്ചശീവേലിയും, സന്ധ്യക്ക് ക്ഷേത്രത്തില്‍ ഡബിള്തായമ്പകയും, രാത്രി ഇടക്കനാദസ്വരത്തോടെ വിളക്കാചാരവും, വിളക്കെഴുന്നെള്ളിപ്പുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: