തൃശൂര്‍: കലിതുള്ളി കടലെത്തിയപ്പോള്‍ ആശങ്കയും ആവലാതിയുമായി ജനങ്ങള്‍ നെട്ടോട്ടമോടിയത് സുരക്ഷയ്ക്കും ഒപ്പം സംരക്ഷണത്തിനും വേണ്ടി. കുതിച്ച് കയറിവന്ന കടല്‍ തീരദേശവാസികളുടെ സ്വപ്നങ്ങളെയാണ് വിഴുങ്ങിയത്. കടല്‍ക്ഷോഭ വിവരങ്ങളും കടല്‍ കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങളും തടയുന്നതിനും തീരദേശ ജനതയുടെ സുരക്ഷയ്ക്കുമായി ആരംഭിച്ച കടലോര ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം നിശ്ചലമായതാണ് അപകടത്തിന്റെ തീവ്രത വര്‍ദ്ധിക്കാന്‍ കാരണമായത്. ജില്ലാതലത്തില്‍ വിവരങ്ങള്‍ അറിയിച്ചിട്ടുപോലും ജില്ലയുടെ തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഒന്നും നല്കാന് ജാഗ്രതാസമിതികള്‍ക്ക് സാധിച്ചില്ല.
പലരും വലിയ തിരമാലകള്‍ തീരത്തേക്ക് എത്തിയ ശേഷമാണ് അപകട വിവരം മനസിലാക്കുന്നത്. കടല്‍ക്ഷോഭം അടക്കം ഉണ്ടാകുമ്പോള്‍ തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് കടലോര ജാഗ്രതാസമിതികള്‍ പ്രവര്‍ത്തിക്കുന്നത് തന്നെ. എന്നാല്‍ സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടന്നിരുന്നെങ്കില്‍ അപകടത്തിന്റെ തീവ്രത കുറയ്ക്കാനും ഒപ്പം മത്സ്യത്തൊഴിലാളികളുടെ ജീവന് സംരക്ഷണം നല്‍കാനും സാധിക്കുമായിരുന്നു. വിവരം മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കില്‍ മത്സ്യബന്ധനത്തിന് പോകുന്നതും മത്സ്യബന്ധന ഉപകരണങ്ങള്‍ സംരക്ഷിക്കാനും തൊഴിലാളികള്‍ക്ക് കഴിയുമായിരുന്നു.
ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാപോലീസ് മേധാവി കണ്‍വീനറുമായാണ് കടലോര ജാഗ്രതാസമിതികള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സമിതി പേരിന് രൂപീകരിക്കാറുണ്ടെങ്കിലും തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നടക്കാറില്ലന്ന് തീരദേശവാസികള്‍ പറഞ്ഞു. പോലീസ്, റവന്യു, പഞ്ചായത്ത്, ഫിഷറീസ്, തുറമുഖം, നാവികസേന, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് മത്സ്യത്തൊഴിലാളി സംഘനകളെയും വിശ്വാസത്തിലെടുത്താണ് ജാഗ്രതാസമിതികള്‍ പ്രവര്‍ത്തിക്കേണ്ടത്. നേരത്തെ അംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകളും വിവരങ്ങള്‍ കൈമാറുന്നതിന് ഫോണ്‍ ചെലവിനായി 200 വീതവും നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശമായ മത്സ്യബന്ധന ബോട്ടുകള്‍ക്ക് കളര്‍കോഡ് വേണമെന്നതും സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടില്ല. അനുവധിച്ച കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനം വീണ്ടും കേന്ദ്രസര്‍ക്കാരിനോട് അധിക സമയം ആവശ്യപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: