തൃശൂര്‍: വര്‍ണ്ണങ്ങളില്ലാത്ത ലോകത്ത് അച്ഛനും സ്വപ്നങ്ങളില്ലാത്ത ലോകത്ത് മകളും വിധിയോട് മല്ലിടുന്നു. ഇരുവരുടെയും ആഗ്രഹം ഒരുനേരമെങ്കിലും വയറ് നിറച്ച് ഭക്ഷണം കഴിക്കണം. പണമില്ലാത്തതിനാല്‍ പലദിവസങ്ങളിലും ഭക്ഷണം കഴിക്കാന്‍ സാധിക്കില്ലന്ന് പറയുമ്പോഴേക്കും ഉണ്ണികൃഷ്ണന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
ഉള്ളിലെ വിഷമം കരഞ്ഞ് തീര്‍ക്കാനാണ് വിധിയെന്നും പാതി ഇടറിയ ശബ്ദത്തില്‍ ഉണ്ണികൃഷ്ണന് ആരോടെന്നില്ലാതെ പറയുന്നു.
ഭാഗ്യമില്ലാത്ത ഞങ്ങള്‍ ഭാഗ്യക്കുറി വിറ്റാണ് ഭക്ഷണത്തിനുള്ള പണം കണ്ടെത്തുന്നത്. ഇത് പറയുമ്പോള്‍ സെറിബ്രല്‍ പാള്‍സി രോഗ ബാധിതയായ മകള്‍ ഇതൊന്നുമറിയാതെ അച്ഛന്റെ മടിയില്‍ സുഖമായി ഉറങ്ങുകയായിരുന്നു. തൃശൂര്‍ ശക്തന് ബസ് സ്റ്റാന്‍ഡില്‍ നിന്നും പട്ടാളം റോഡിലേക്ക് പോകുന്ന വഴിയുടെ വക്കിലാണ് ഈ അച്ഛനും മകളും വിധിയോട് പടവെട്ടി ജീവിക്കുന്നത്. കണ്ണിന് കാഴ്ചയില്ലാത്തതിനാല്‍ എഴുന്നേറ്റ് നടന്ന് ലോട്ടറി വില്ക്കാന് സാധിക്കില്ല. ഒരു നിമിഷം പോലും മകളെ തനിച്ചാക്കാനും ഉണ്ണികൃഷ്ണന് തയ്യാറാല്ല. തന്റെ ദുരിതം കണ്ടാണ് പലരും ലോട്ടറി വാങ്ങാറുള്ളത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭാഗ്യക്കുറിയുടെ വില്‍പ്പനയും നടക്കുന്നില്ല. എടുക്കുന്ന ടിക്കറ്റുകള്‍ പൂര്‍ണ്ണമായും ചിലവാകാത്തതിനാല് പണം നഷ്ടപ്പെടാറുണ്ട്. ലോട്ടറി വിറ്റ് കിട്ടുന്ന തുച്ഛമായ പണം മകള്‍ക്ക് മരുന്ന് വാങ്ങാന്‍ മാത്രമേ തികയാറുള്ളു. ആരുടെയെങ്കിലും കരുണകൊണ്ടാണ് ഭക്ഷണം കഴിക്കാറ്. തങ്ങളെ സഹായിക്കാന്‍ സുമനസുകള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ഈ അച്ഛനും മകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: