ശാസ്താംകോട്ട: ശാസ്താംകോട്ട ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഗജവീരന് നീലകണ്ഠന് മാലിന്യകൂമ്പാരത്തിന്റെ നടുവില്‍ ദുരിതത്തില്‍.
ആനത്തറി വൃത്തിഹീനമായി കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി എന്നിട്ടും മാലിന്യം നീക്കം ചെയ്ത് വൃത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നില്ല. കാലിന് സുഖമില്ലാത്ത കൊമ്പന്റെ ദയനീയ അവസ്ഥ ജന്മഭൂമി നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തുടര്‍ന്ന് ഭക്തജനസമിതി ജനറല്‍ സെക്രട്ടറി മണികണ്ഠന് പരാതി നല്കി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം മണ്ണുത്തി വെറ്റിനറി ആശുപത്രിയിലെ മൂന്നംഗ ഡോക്ടര്‍ പാനലിനെ സര്‍ക്കാര്‍ നിയമിച്ച് ചികിത്സ നടത്തി. പിന്നീട് ഇത് അട്ടിമറിക്കുകയാണ് ദേവസ്വം ബോര്‍ഡ് ചെയ്തത്. ഇപ്പോള്‍ ആനയെ പരിപാലിക്കാതെ ഭക്ഷണം പോലും നല്‍കാതെ പീഡിപ്പിക്കുകയാണ്. മാലിന്യ കൂമ്പാരത്തില്‍ കൊമ്പന് നില്കാന് തുടങ്ങിയിട്ട് രണ്ടുമാസം പിന്നിട്ടു. മണ്ഡലകാലം തുടങ്ങിയിട്ടും മാലിന്യം നീക്കം ചെയ്യാന്‍ ദേവസ്വം തയ്യാറാവാത്തതില്‍ ഭക്തര്‍ക്കിടയില്‍ പ്രതിഷേധമുണ്ട്.
ക്ഷേത്രത്തോടെ ചേര്‍ന്നുള്ള പൂങ്കാവനം സംരക്ഷിക്കണമെന്നും മാലിന്യങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ നീക്കം ചെയ്യണമെന്നും കേരള ഹൈക്കോടതിവിധി ഉള്ളതാണ്. എന്നാല്‍ ഇതൊന്നും അനുസരിക്കാതെയും അംഗീകരിക്കാതെയുമുള്ള നിയമലംഘനമാണ് ക്ഷേത്രത്തില്‍ നടക്കുന്നത്.
ആന നില്ക്കുന്ന സ്ഥലത്തെ മാലിന്യങ്ങള്‍ അപ്പപ്പോള്‍ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം ആനയ്ക്ക് രോഗം വര്‍ധിച്ച് വ്രണങ്ങള്‍ ഉണ്ടാകാമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതൊന്നും ഭരണസമിതി അംഗീകരിക്കാത്ത സ്ഥിതിയാണ്. ആനയ്ക്ക് ദിവസവും നല്‍കേണ്ട ആഹാരത്തിന്റെ വിവരവും റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ടുമാസമായി ഈ ആഹാരവും നിലച്ചിരിക്കുകയാണ്. ആനത്തറി കാട് കയറി മാലിന്യം കുന്നുകൂടിയിട്ടും സബ് ഗ്രൂപ്പ് ഓഫിസര്‍ മൗനം പാലിക്കുകയാണ്.
എത്രയുംവേഗം മാലിന്യങ്ങള്‍ നീക്കംചെയ്ത് റിപ്പോര്‍ട്ട് പ്രകാരമുള്ള ഭക്ഷണം നല്‍കുന്നത് പുനരാരംഭിക്കണമെന്നും പൂങ്കാവനത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നും ആവശ്യം ഉയരുന്നു. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് ഭക്തജനസമിതി ജനറല്‍ സെക്രട്ടറി മണികണ്ഠന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: