ചാലക്കുടി: പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട കേസില്‍ രണ്ട് പേരെ പിടികൂടി. ആളൂര്‍ പൊന്മിനിശ്ശേരി വീട്ടില്‍ ജോണി മകന് ജിന്റോ (35) യെയാണ് ചാലക്കുടി എസ്.ഐ. ജയേഷ് ബാലനും സംഘവും ഇന്നലെ പിടികൂടിയത്. ഇയാളുടെ കൂട്ടാളി വെട്ടുകടവ് കല്ലുപറമ്പില്‍ ഷെരീഫ് മകന് ഷമീറി(26)നെ സംഭവം നടന്ന ശനിയാഴ്ച രാത്രി തന്നെ അറസ്റ്റു ചെയ്തിരുന്നു.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. കൊരട്ടിയിലെ കവര്‍ച്ചാകേസില്‍ ജയിലില്‍ നിന്നിറങ്ങിയത് ആഘോഷിക്കാനായി ജിന്റോ തന്റെ അടുപ്പക്കാരിയായ 16 കോളനിയിലെ കല്ലുപറമ്പില്‍ ജാസ്മിന്റെ വീട്ടിലെത്തിയതായിരുന്നു.
അവിടേക്ക് മദ്യസല്ക്കാരത്തിനായി സുഹൃത്തുക്കളായ മിഥുന്, ഷിഹാസ്, സലാം, ഷമീര്‍ എന്നിവരും എത്തി. സല്ക്കാരത്തിനിടയില് ജാസ്മിന് മറ്റു പലരുമായി ബന്ധമുണ്ടെന്നു പറഞ്ഞ മിഥുനുമായി ജിന്റോ ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടയിലാണ് മിഥുന് കയ്യില്‍ കുത്തേറ്റത്. ഇതു കണ്ട് ഭയന്ന ഷിഹാസും സലാമും ഓടി രക്ഷപ്പെട്ടു. കുത്തേറ്റ ആളൂര്‍ ചങ്ങല ഗേറ്റ് ചിറയത്ത് ചെമ്പന്‍ വീട്ടില്‍ ഡെന്നീസ് മകന് മിഥുന് (28 വയസ്സ്) തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
വിവരമറിഞ്ഞ് എത്തിയ ചാലക്കുടി സ്റ്റേഷനിലെ എ.എസ്.ഐ.ഡേവിസ് സി.പി.ഒ.റെജി.എ.യു. എന്നിവരെ ജിന്റോയും, ഷമീറും ചേര്‍ന്നു ആക്രമിച്ചു. നെഞ്ചാക്കുക്കൊണ്ടുള്ള ആക്രമണം തടുക്കുന്നതിനിടെയാണ് പോലീസുകാരന് പരിക്കേറ്റത്. ഇതിനിടയില്‍ നിന്നും കുത്തേറ്റ മിഥുനെ പോലീസ് രക്ഷപ്പെടുത്തി ഓട്ടോയില്‍ ആശുപത്രിയിലേക്ക് വിട്ടു.
ഈ സമയം അതുവഴി വന്ന കൂടപ്പുഴ കാവുങ്ങല്‍ വര്‍ഗ്ഗീസിന്റെ ഭാര്യ സ്നേഹയെ നെഞ്ചക്ക് വീശി ഭീഷണിപ്പെടുത്തി അവരുടെ സ്കൂട്ടര്‍ തട്ടിയെടുത്തു ജിന്റോ രക്ഷപ്പെടുകയായിരുന്നു.
ആളൂര്ക്ക് രക്ഷപ്പെട്ട ഇയാള്‍ അവിടെ പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് തിരിച്ച് ചാലക്കുടി റെയില്‍വേ സ്റ്റേഷനില്‍ എത്തി. അവിടെ നിന്നു സ്കൂട്ടറില്‍ പാഞ്ഞ ഇയാള്‍ നോര്‍ത്ത് ജംഗ്ഷനിലെ ഒരു ഹോട്ടലില്‍ ഓടിക്കയറി. പിന്നാലെ എത്തിയ പോലീസിനെ വീണ്ടും ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഹോട്ടലിന്റെ ഷട്ടര്‍ അടച്ച് പിടികൂടുകയായിരുന്നു. എ.എസ്.ഐ മാരായ സി.വി ഡേവിസ്,ഷാജു എടത്താടന്‍, എസ്.സി.പി.ഒ മാരായ മുഹമ്മദ് റാഷി, കെ.കെ.ഷാജു, റെജി.എ.യു, രാജേഷ് ചന്ദ്രന്, കെ.പി.പ്രവീണ്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: