തൃശൂര്‍: ജലാശയങ്ങള്‍ക്ക് ഭീഷണിയായി വളരുന്ന കുളവാഴയില്‍ നിന്ന് മികച്ച ജൈവവളം നിര്‍മ്മിക്കാം. കുട്ടനാട്ടിലെ കാവാലം ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളില്‍ കുളവാഴ നിറഞ്ഞപ്പോഴാണ് പഞ്ചായത്ത് ജൈവവളം നിര്‍മ്മാണം എന്ന ആശയവുമായി മുന്നിട്ടിറങ്ങിയത്. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് പാടശേഖരങ്ങളിലെ കുളവാഴകള്‍ ശേഖരിച്ച് പാടശേഖരങ്ങളുടെ ബണ്ടുകളില്‍ എത്തിച്ചാണ് വളം നിര്‍മ്മാണം നടത്തിയത്.
നിര്‍മ്മിക്കുന്ന വിധം- കുളവാഴയിലെ വെള്ളം പൂര്‍ണ്ണമായും മാറിയ ശേഷം അടുക്കുകളായി ഇട്ട ശേഷം ചാണകവും ഇയ്യം സൊല്യുഷനും ഒഴിക്കണം. ഓരോ അടുക്കിലും ഈ ലായനി ഒഴിക്കണം. കൂനയായ ശേഷം ടാര്പ്പോളിന് ഷീറ്റ് ഉപയോഗിച്ച് മൂടിവെയ്ക്കണം. നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ ഇളക്കി നല്‍കണം. 45 ദിവസങ്ങള്‍ക്കുള്ളില്‍ മികച്ച ജൈവവളം നിര്‍മ്മിക്കാന്‍ സാധിക്കും.
പായല്‍ തിങ്ങിയതിനെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍, പുല്ലൂറ്റ്, ആല, ആനാപ്പുഴ തുടങ്ങിയ മേഖലകളിലെ മത്സ്യതൊഴിലാളികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. കായലുകളിലും തോടുകളിലും കുളവാഴകള്‍ വ്യാപിക്കാന്‍ തുടങ്ങിയതോടെ സാരമായ പാരിസ്ഥിതിക ജൈവവ്യവസ്ഥാ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്.
ജലാശയങ്ങളിലെ കുളവാഴ ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്യുന്നതിന് വേണ്ടി കേന്ദ്രം 50 കോടിരൂപ അനുവദിച്ചു. കുട്ടനാട്ടിലെ ജലാശങ്ങളില്‍ കേന്ദ്രം സംഘം വന്ന് പഠനം നടത്തി റിപ്പോര്‍ട്ട് കേന്ദ്ര കൃഷി വകുപ്പ് മന്ത്രിക്ക് സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് കുളവാഴ നിര്‍മ്മാര്‍ജനത്തിന് വേണ്ടി ഫണ്ട് അനുവദിച്ചത്. ഇതിന്റെ ഭാഗമായി സംസ്ഥാന കൃഷിമന്ത്രിയും ജലവിഭവ വകുപ്പ് മന്ത്രിയും എം.പിയുമായി ചര്‍ച്ച നടത്തിയശേഷം രാഷ്ട്രീയ കൃഷി വികാസ് യോജനയിലൂടെയാണ് ഫണ്ട് അനുവദിച്ചത്. കുളവാഴ നിര്‍മ്മാര്‍ജനത്തിന് കേന്ദ്ര കൃഷിമന്ത്രാലയത്തെ സമീപിച്ചാല്‍ ആവശ്യമായ ഫണ്ട് ലഭിക്കുമെന്നിരിക്കേ വേണ്ടപ്പെട്ടവര്‍ ഇതിന് തയ്യാറാവുന്നില്ല.
കളയുടെ ഗണത്തില്‍പെടുന്ന സസ്യംകൂടിയാണ് കുളവാഴകള്‍. വളരെവേഗം വളര്‍ന്ന് വ്യാപിക്കുന്ന കുളവാഴകള്‍ മനോഹരമായി പുഷ്പിക്കുകയും ചെയ്യും.
കേവലം 12 ദിവസംകൊണ്ട് ഇരട്ടിപ്രദേശത്തേക്ക് വ്യാപിക്കാനുള്ള ശേഷി കുളവാഴയ്ക്കുള്ളതിനാല് വ്യാപനം വളരെ വേഗത്തിലാണ് നടക്കുന്നത്. കുളവാഴകള്‍ വളരുന്ന വെള്ളത്തിലേക്ക് സൂര്യപ്രകാശം കടത്തിവിടാത്തതിനാല്‍ വെള്ളത്തിനടിയിലുള്ള ജീവജാലങ്ങള്‍ക്ക് ഇത് ഭീഷണിയാവുന്നുണ്ട്. ലോകത്തെ അമ്പത് രാജ്യങ്ങളില്‍ കൃഷിയ്ക്ക് കുളവാഴകള്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ജലശായങ്ങളില് കുളവാഴ അതിവേഗം വ്യാപിക്കുന്നത് മത്സ്യ സമ്പത്തിനും വെള്ളതിന് അടിയില്‍ വളരുന്ന ജലസസ്യങ്ങള്‍ക്കും ഒരേ പോലെ ഭീണിയാണ്. കുളവാഴയെ പരമ്പരാഗതമായി കയറ് ഉപയോഗിച്ച് നിയന്ത്രിക്കാന്‍ സാധിക്കും.
പുഴയുടെ ഇരുകരകളിലും ഒരെ വലിപ്പത്തിലുള്ള മുളകള്‍ സ്ഥാപിച്ച് ഇരുകരകളെയും ബന്ധിപ്പിച്ച് കയറ് കെട്ടുക. വെള്ളം കായലിലേക്ക് ഒഴുകുമ്പോള്‍ കയറ് ഉയര്‍ത്തി പോള പുറത്തേക്ക് വിടുകയും തിരിച്ച് കായലില്‍ നിന്ന് പുഴയിലേക്ക് വെള്ളം എത്തുമ്പോള്‍ കയറ് താഴ്ത്തി പോള തടയുകയും വേണം. ഈ വിധം ചെയ്താല്‍ ഒരാഴ്ചക്കുള്ളില്‍ നിയന്ത്രിക്കാന്‍ സാധിക്കും. കുട്ടനാടന്‍ ജലാശങ്ങളിലേക്ക് കുളവാഴ എത്തുമ്പോള്‍ കയറുകെട്ടിയാണ് പ്രതിരോധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: